കോവീഷീൽഡ് ഉൾപ്പടെ സൗദി അംഗീകൃത വാക്‌സിനുകൾ (Saudi approved vaccines) എടുത്ത ഉംറ തീർഥാടകർക്ക് സൗദിയിൽ എത്തിയ ശേഷം ക്വാറന്റീൻ (Quarantine) വേണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. സൗദി അംഗീകാരമുള്ള വാക്‌സിന്‍ ഡോസുകള്‍ പൂര്‍ണമായി സ്വീകരിച്ച് വിദേശങ്ങളില്‍ നിന്ന് ഉംറ വിസയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കാണ് ഇളവ്. ഇവര്‍ക്ക് മക്കയിലെത്തിയാലുടന്‍ നേരിട്ട് ഉംറ നിര്‍വഹിക്കാം.
സൗദി അറേബ്യ അംഗീകരിച്ചിട്ടില്ലാത്ത, ലോകാരോഗ്യ സംഘടനാ അംഗീകാരമുള്ള കോവാക്‌സിൻ പോലുള്ള വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്തെത്തിയ ശേഷം മൂന്നു ദിവസം ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീൻ ബാധകമാണ്. സൗദിയിലെത്തി 48 മണിക്കൂറിനു ശേഷം ഇവര്‍ പി.സി.ആര്‍ പരിശോധന നടത്തണം. നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം ലഭിക്കുന്നതോടെ ഇവര്‍ക്ക് നേരെ വിശുദ്ധ ഹറമിലെത്തി ഉംറ കര്‍മം നിര്‍വഹിക്കാവുന്നതാണെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.
ഫൈസര്‍, അസ്ട്രാസെനിക്ക (കോവിഷീൽഡ്), മോഡേണ, ജോണ്‍സണ്‍ എന്നീ നാലു വാക്‌സിനുകള്‍ക്കാണ് സൗദി അറേബ്യയുടെ അംഗീകാരമുള്ളത്. തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കല്‍ സൗദി അറേബ്യയുടെ അടിസ്ഥാന ലക്ഷ്യമാണെന്ന് ഹജ്ജ് - ഉംറ മന്ത്രാലയ വക്താവ് എന്‍ജി. ഹിശാം സഈദ് പറഞ്ഞു.
ഇന്ത്യക്കാരുടെ ഇഖാമ, റീ-എൻട്രി, സന്ദർശക വിസയുടെ കാലാവധിയും രണ്ട് മാസത്തേക്ക് സൗജന്യമായി നീട്ടും.
വിദേശികളുടെ താമസരേഖ (ഇഖാമ), റീ-എൻട്രി, സന്ദർശന വിസ എന്നിവയുടെ കാലാവധി 2022 ജനുവരി 31 വരെ സൗജന്യമായി പുതുക്കുമെന്ന ആനുകൂല്യം ഇന്ത്യൻ പ്രവാസികൾക്കും ലഭിക്കുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. ഇന്ത്യയടക്കം 17 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും. ബ്രസീല്‍, ഇന്തോനേഷ്യ, പാകിസ്താന്‍, തുര്‍ക്കി, ലബനാന്‍, ഈജിപ്ത്, എത്യോപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്താന്‍, ദക്ഷിണാഫ്രിക്ക, സിംബാവേ, നമീബിയ, മൊസാംബിക്ക്, ബോട്‌സ്വാന, ലിസോത്തോ, ഈസ്വതിനി എന്നിവയാണ് ആനുകൂല്യം ലഭ്യമാവുന്ന മറ്റു രാജ്യങ്ങൾ. നേരത്തെ യാത്രാ വിലക്ക് നേരിട്ടിരുന്ന ഇന്ത്യ, പാക്കിസ്ഥാൻ, ബ്രസീൽ, വിയറ്റ്‌നാം, ഈജിപ്ത്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നും ഡിസംബർ ഒന്ന് മുതൽ സൗദിയിലേക്ക് നേരിട്ട് പ്രവേശനം നൽകികൊണ്ടുള്ള പ്രഖ്യാപനം നാല് ദിവസങ്ങൾക്ക് മുമ്പ് സൗദി ആഭ്യന്തര മന്ത്രാലയം നടത്തിയിരുന്നു. അതിനാൽ പുതിയ ആനുകൂല്യം ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ലഭിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. എന്നാൽ നേരത്തെ യാത്ര വിലക്ക് നിലനിന്ന കാരണത്താൽ ഈ രാജ്യങ്ങളിൽ നിന്നും സൗദിയിലെത്താന്‍ സാധിക്കാത്തവരുടെ രേഖകളുടെ കാലാവധി കൂടി രണ്ട് മാസം കൂടി ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് ട്വിറ്ററിലൂടെയാണ് സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചത്. തീരുമാനം നാട്ടിൽ കുടുങ്ങിയ പതിനായിരക്കണക്കിന് പ്രവാസികൾക്ക് വലിയ അനുഗ്രഹമാകും.
സൗദി: യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ റെസിഡൻസി കാലാവധി 2022 ജനുവരി 31 വരെ നീട്ടി നൽകും.
രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ റെസിഡൻസി പെർമിറ്റ് (ഇഖാമ), എക്സിറ്റ്, റീ-എൻട്രി വിസ തുടങ്ങിയവയുടെ കാലാവധി 2022 ജനുവരി 31 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് (ജവാസത്) അറിയിച്ചു. ഇത്തരം രേഖകളുടെ കാലാവധി പ്രത്യേക ഫീസുകൾ കൂടാതെയാണ് പുതുക്കി നൽകുന്നത്.
നവംബർ 28-നാണ് സൗദി അറേബ്യ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇത്തരം വിഭാഗങ്ങളിലുള്ളവരുടെ രേഖകളുടെ കാലാവധി അധികൃതർ സ്വയമേവ നീട്ടി നൽകുന്നതാണ്.
എന്നാൽ സൗദിയിൽ നിന്ന് എക്സിറ്റ്, റീ-എൻട്രി വിസകളിൽ തിരികെ മടങ്ങുന്നതിന് മുൻപായി, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പ്രവാസികൾക്ക് ഈ ഇളവ് ലഭിക്കുന്നതല്ല. യാത്രാവിലക്കുകൾ മൂലം സൗദിയിലേക്ക് പ്രവേശിക്കാനാകാതെ ദുരിതമനുഭവിക്കുന്ന വിഭാഗങ്ങളിൽപ്പെടുന്ന പ്രവാസികൾക്ക് ആശ്വാസം നൽകുന്നതിനായാണ് ജവാസത് ഇത്തരം ഒരു നടപടി കൈകൊണ്ടിട്ടുള്ളത്.
നിലവിൽ സൗദിയ്ക്ക് പുറത്തുള്ള, യാത്രാ വിലക്കുകൾ നേരിടുന്ന രാജ്യങ്ങളിൽ തുടരുന്ന, സൗദി വിസിറ്റ് വിസകൾ കൈവശമുള്ളവർക്ക് അത്തരം വിസകളുടെ കാലാവധി അടുത്ത വർഷം ജനുവരി 31 വരെ നീട്ടി നൽകുമെന്നും ജവാസത് അറിയിച്ചിട്ടുണ്ട്. നാഷണൽ ഇൻഫോർമേഷൻ സെന്ററുമായി ചേർന്നാണ് ജവാസത് ഇത്തരം രേഖകളുടെ കാലാവധി സ്വയമേവ നടപ്പിലാക്കുന്നത്. ഇതിനാൽ ഇത്തരം വ്യക്തികൾ വിസകളുടെ കാലാവധി പുതുക്കുന്നതിനായി ജവാസത് ഓഫീസുകളിൽ ബന്ധപ്പെടേണ്ട ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
സൗദി അറേബ്യ: കൂടുതൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തി.
COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും, തിരികെയുമുള്ള വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്താൻ സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. സൗത്ത് ആഫ്രിക്ക ഉൾപ്പടെയുള്ള ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾക്ക് നവംബർ 26-ന് ഏർപ്പെടുത്തിയ വിലക്കിന് പുറമെയാണ് ഇപ്പോൾ കൂടുതൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന സർവീസുകൾ നിർത്തലാക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
ആഭ്യന്തര മന്ത്രാലയം നവംബർ 28-ന് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം മലാവി, സാംബിയ, മഡഗാസ്കർ, അംഗോള, സെയ്‌ഷെൽസ്, മൗറീഷ്യസ്, കൊമോറോസ് ഐലൻഡ്സ് എന്നീ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്കും, തിരികെയുമുള്ള വിമാനസർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സൗത്ത് ആഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, മൊസാമ്പിക്, ലെസോതോ, എസ്വതിനി എന്നീ രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന സേവനങ്ങൾ നേരത്തെ സൗദി നിർത്തലാക്കിയിരുന്നു.
ഇതോടെ ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ 14 രാജ്യങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കും, ഈ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും, ഈ രാജ്യങ്ങളിലൂടെ ട്രാൻസിറ്റ് ചെയ്ത് എത്തുന്നവർക്കും ഈ വിലക്ക് ബാധകമാണ്.
എന്നാൽ ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി വിലക്കേർപ്പെടുത്തിയിട്ടില്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം പ്രത്യേക യാത്രാ നിബന്ധനകളോടെ സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. സൗദി പൗരന്മാർക്ക് അഞ്ച് ദിവസത്തെ ക്വാറന്റീനോടെ ഈ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശനാനുമതി നൽകിയിട്ടുണ്ട്.
ഫോർമുല വൺ ടീമുകളെത്തി; ചെങ്കടൽ തീരത്ത് ആവേശത്തിരയിളകാൻ മൂന്ന് ദിവസം.
ഫോർമുല വണ്ണിലെ ലോകത്തെ ഏറ്റവും മികച്ച കറോട്ട താരങ്ങളുടെ വിസ്മയ പ്രകടനത്തിന് ചെങ്കടൽ തീരത്തെ ജിദ്ദ കോർണിഷ് സാക്ഷ്യം വഹിക്കാൻ ഇനി മൂന്ന് ദിവസം മാത്രം. ഡിസംബർ മൂന്നിന് ഫോർമുല വൺ സൗദി ഗ്രാൻഡ് മത്സരം ആരംഭിക്കാനിരിക്കെ ആവേശത്തിെൻറയും ത്രസിപ്പിെൻറയും നിമിഷങ്ങളിലാണ് ലോക ഫോർമുല വൺ മത്സര പ്രേമികൾ.
ലോകത്തിലെ ഏറ്റവും വേഗതയുള്ളതും നീളമേറിയതുമായ ജിദ്ദ കോർണിഷിലൊരുക്കിയ ഫോർമുല വൺ ട്രാക്കിലേക്ക് ലോകത്തിെൻറ ശ്രദ്ധതിരിയും. സൗദിയിൽ നിലവിൽ നടക്കുന്ന സീസൺ ആഘോഷങ്ങളുടെ ഭാഗമായാണ് മൂന്ന് ദിവസം നീളുന്ന ഫോർമുല വൺ ഗ്രാൻഡ് മത്സരം സംഘടിപ്പിക്കുന്നത്.
ലോകപ്രശസ്ത ഡിസൈനർ ഹെർമൻ ടിൽക്കെയുടെ രൂപകൽപനയിൽ നിർമിച്ച ജിദ്ദ കോർണിഷ് ട്രാക്ക് ഫോർമുല വൺ മത്സരലോകത്ത് നിരവധി പ്രത്യേകതകളുള്ളതാണ്. സാധ്യമായ പരമാവധി വേഗം ആർജ്ജിക്കാൻ ശേഷിയുള്ള ട്രാക്കാണിത്. കാണികളുടെ ആവേശം ജ്വലിപ്പിക്കാനും ഒാട്ടത്തിനിടയിൽ പ്രചോദിതരാകാനും ഡ്രൈവർമാർക്ക് അവസരമുണ്ട്.
ഫോർമുല വൺ മത്സര നിയമങ്ങളും രീതികളും മാറ്റം വരുത്താനുള്ള പരീക്ഷണം കൂടിയാണ് മത്സരം. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്. മത്സരത്തിൽ പെങ്കടുക്കുന്ന ടീമുകളിൽ പലതും ജിദ്ദയിലെത്തിയിട്ടുണ്ട്.
ഞായാറാഴ്ച വൈകീട്ട് മുതലാണ് ടീമുകൾ ജിദ്ദ വിമാനത്താവളത്തിലെത്തി തുടങ്ങിയത്. ടീമുകളെയും മത്സരം കാണാനെത്തുന്നവരെയും സ്വീകരിക്കാൻ വിമാനത്താവളത്തിലെ ലോഞ്ചുകളും റോഡുകളും ഫോർമുല വണ്ണിെൻറ പതാകകളും ചിഹ്നങ്ങളും കൊണ്ടും കവാടങ്ങൾ സ്ഥാപിച്ചും നേരത്തെ അലങ്കരിച്ചിരുന്നു.
ഫോർമുല വൺ സൗദി ഗ്രാൻഡ് മത്സരത്തിെൻറ ഭാഗമായി പ്രത്യേകം രൂപകൽപ്പന ചെയ്ത കാർട്ടിങ് ട്രാക്കിൽ സൗദിയിലെ യുവതാരങ്ങൾക്ക് മത്സരിക്കാനുള്ള ഒരു പരിപാടി സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ ഒരുക്കിയിട്ടുണ്ട്. സൗദി പ്രതിഭകളെ ലക്ഷ്യം െവച്ചുള്ളതാണ് പരിപാടി. അവർക്ക് മത്സരം നേരിട്ട് കാണാനുള്ള അവസരവും നൽകും.
ഫോർമുല വൺ കാറോട്ട മത്സരം രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരികളെയും ആകർഷിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. പ്രത്യേകിച്ച് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട മേഖലകളിലെ വികസനത്തിൽ ഇത് പ്രതിഫലിക്കും. മേഖലയിൽ ആദ്യമായി നടത്തുന്ന മത്സര പരിപാടിയെന്ന നിലയിൽ സൗദിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കാനും രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന പരിപാടികളിലും സീസണുകളിലും പങ്കെടുക്കാൻ സന്ദർശകരെ പ്രേരിപ്പിക്കാനും സഹായിക്കും. എല്ലാ ആരോഗ്യ നിബന്ധനകളും കർശനമായി പാലിച്ചാണ് ഫോർമുല വൺ മത്സരം സംഘടിപ്പിക്കുന്നത്
0 Comments