വിദേശരാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിരോധനടപടികൾ കർശനമാക്കി കർണാടക സർക്കാർ. കേരളത്തിൽനിന്ന് 16 ദിവസംമുമ്പുവരെ വന്ന വിദ്യാർഥികളെ വീണ്ടും ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയമാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ഹോസ്റ്റലിൽ തിരിച്ചെത്തുന്ന വിദ്യാർഥികൾ ആദ്യ ആർ.ടി.പി.സി.ആർ. ഫലം ലഭിച്ചതിനുശേഷം ഏഴുദിവസത്തിനുശേഷം വീണ്ടും പരിശോധന നടത്തണം.
കേരളവുമായും മഹാരാഷ്ട്രയുമായും അതിർത്തിപങ്കിടുന്ന ജില്ലകളിലും ദേശീയ പാതകളിലും പരിശോധന ശക്തമാക്കും. അതിർത്തിജില്ലകളിൽ മുഴുവൻ സമയവും പരിശോധന നടത്താൻ മൂന്നു ഷിഫ്റ്റുകളിലായി ആരോഗ്യപ്രവർത്തകരെ നിയോഗിക്കും. രണ്ടുസംസ്ഥാനങ്ങളിൽനിന്ന് വരുന്നവരും ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്ന നിബന്ധന കർശനമാക്കാനും യോഗം തീരുമാനിച്ചു.
വിദേശത്തുനിന്ന് വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റണം, സ്കൂളുകളിലും കോളേജുകളിലും സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നത് താത്കാലികമായി നിർത്തിവെക്കണം, മെഡിക്കൽ കോളേജുകളിലും നഴ്സിങ് കോളേജുകളിലും പരിശോധന കർശനമാക്കണം തുടങ്ങിയവയാണ് മറ്റ് പ്രധാന നിർദേശങ്ങൾ.
0 Comments