സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളത്ത് മൂന്ന് പേർക്കും തിരുവനന്തപുരത്ത് ഒരാൾക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ളവരാണ് രോഗം സ്ഥിരീകരിച്ച രണ്ടുപേർ. ഇയാളുടെ ഭാര്യയ്ക്കും ഭാര്യാമാതാവിനുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. മറ്റൊരാൾ എറണാകുളം സ്വദേശിയായ 35-കാരനായ യുവാവാണ്. ഇയാൾ കോംഗോയിൽ നിന്ന് വന്നതാണ്. നാലാമത്തെയാൾ തിരുവനന്തപുരത്ത് യു.കെയിൽനിന്ന് വന്ന 22-കാരിയാണ്.
ഇവരുടെയെല്ലാം കോൺടാക്റ്റ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവരെ അടക്കം തിരിച്ചറിഞ്ഞ് ക്രമീകരണം ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
അതേസമയം, കേരളത്തിലെ നാല് പേർക്ക് പുറമെ മഹാരാഷ്ട്രയിൽ നാലും തെലങ്കാനയിൽ മൂന്നും തമിഴ്‌നാട്ടിലും ബംഗാളിലും ഓരോ കേസുകൾ വീതവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 73 ആയി. 50 മുതൽ 200 ശതമാനം വരെയാണ് ദക്ഷിണാഫ്രിക്കയടക്കമുള്ള രാജ്യങ്ങളിൽ ഒരാഴ്ച കൊണ്ട് മാത്രം കേസുകൾ ഉയർന്നിരിക്കുന്നത്. മറ്റേത് വകഭേദങ്ങളെക്കാൾ വേഗത്തിൽ പടരുന്നതാണ് ഒമിക്രോണെന്ന് ലോകരോഗ്യസംഘടന കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
0 Comments