വിദ്യാർത്ഥി കൺസഷൻ വർധിപ്പിക്കണമെന്ന നിർദേശമാണ് യോഗത്തിൽ ഉയർന്ന് വന്നത്. നിലവിൽ കൺസഷന് മാനദണ്ഡമില്ല. വരുമാനം കുറവുള്ള വിദ്യാർത്ഥികൾക്ക് (ബിപിഎൽ) സൗജന്യ കൺസഷൻ നൽകുമെന്ന് മന്ത്രി വ്യക്തമാക്കിയ റേഷൻ കാർഡ് മാനദണ്ഡമാക്കി കൺസഷൻ നിരക്ക് പുനക്രമീകരിക്കാനാണ് ആലോചനയെന്നും മന്ത്രി പറഞ്ഞു.
രാത്രി കാലത്തെ ബസുകൾ യാത്രാ സൗകര്യം കുറവ് മൂലം യാത്രക്കാർ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അതിന് പരിഹാരം ഉണ്ടാക്കുമെന്നും രാത്രി കാല യാത്രാ നിരക്കിൽ വ്യത്യാസം വരുത്തി കൂടുതൽ യാത്രക്കാരെ ആകർഷിക്കുമെന്നും മന്ത്രി പറഞ്ഞു. രാത്രി നിരക്കും പകൽ നിരക്കും വ്യത്യാസപ്പെടുത്തുന്നത് ആലോചിക്കും.
ഈ നിർദേശങ്ങളിലെല്ലാം ചർച്ച തുടരുമെന്നും മന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തതിന് ശേഷമാകും അന്തിമ തീരുമാനം.
ബസ് ചാർജ്ജ് വർധനവ് അനിവാര്യമാണെന്ന് സർക്കാരിന് ബോധ്യമുണ്ട്. പക്ഷെ അന്തിമ തീരുമാനത്തിലെത്താൻ ഇനിയുമായിട്ടില്ല. ഇന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി നടത്തിയ ചർച്ചയിൽ ഉയർന്നത് തീർത്തും പുതിയ നിർദേശങ്ങളാണ്. വിദ്യാർത്ഥികൾക്ക് കുടുംബത്തിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ കൺസഷൻ നിരക്ക് നിശ്ചയിക്കുക. ബിപിഎൽ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സൗജന്യയാത്രയും, മറ്റുള്ളവർക്ക് വരുമാനത്തിനനുസരിച്ച് ആനുപാതികമായ നിരക്കുമാണ് ആലോചനയിൽ.
രാത്രികാല യാത്രകൾക്ക് ആൾ കുറവായതിനാൽ സർവ്വീസുകൾ നിർത്തുന്നത് കാരണമുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് രാത്രികാല സർവ്വീസുകൾക്ക് നിരക്ക് കൂട്ടുന്നത് ആലോചിക്കുന്നത്. ബസുടമകളുടെ നഷ്ടം നികത്തൽ കൂടിയാണ് ലക്ഷ്യം. എന്നാൽ ഇക്കാര്യങ്ങളിലെല്ലാം തുടർ ചർച്ചകൾക്ക് ശേഷമേ അന്തിമ തീരുമാനം എടുക്കു.
വിദ്യാർത്ഥികളുടെ ബസ് ചാർജ്ജ് വർധനവുണ്ടായാലുടനെ പ്രക്ഷോഭമുണ്ടാകുമെന്ന് ബോധ്യമുള്ള സർക്കാർ പുതിയ നിർദേശം സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്. അതേസമയം, വ്യക്തത വരുത്താനായില്ലെങ്കിൽ രാത്രികാലയാത്രാ നിരക്ക് വർധനവ് നിർദേശം തിരിച്ചടിക്കും. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് 5 രൂപ, മിനിമം ചാർജ്ജ് 10 രൂപ എന്നീ നിലകളിൽ തന്നെയാണ് ഇപ്പോഴും നിർദേശം നിലനിൽക്കുന്നത്.
0 Comments