Ticker

6/recent/ticker-posts

Header Ads Widget

മുഖ്യമന്ത്രിയുടെ ഓഫിസ് ഉറപ്പ് നല്‍കി; സമരം പിന്‍വലിച്ച് പിജി ഡോക്ടര്‍മാര്‍; ഇന്ന് മുതല്‍ ഡ്യൂട്ടിയില്‍

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പിജി ഡോക്ടര്‍മാര്‍ നടത്തി വന്നിരുന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിന്ന് ഉറപ്പുകള്‍ ലഭിച്ച പശ്ചാത്തിലാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ ഡോക്ടര്‍മാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ജോലിഭാരം കുറയ്ക്കുക, സ്റ്റൈപെന്‍ഡ് വര്‍ധിപ്പിക്കുക എന്നിവയായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍.

സ്റ്റൈപെന്‍ഡ് വര്‍ധനയുടേയും അലവന്‍സിന്റേയും കാര്യത്തില്‍ എത്രയും വേഗം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നല്‍കിയെന്ന് പിജി ഡോക്ടര്‍മാരുടെ സംഘടനയായ കെഎംപിജിഎ ഭാരവാഹികള്‍ അറിയിച്ചു. ജോലിഭാരവും ഡോക്ടര്‍മാരുടെ കുറവും സംബന്ധിച്ച് കെഎംപിജിഎ സംസ്ഥാന സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കും. സമരം പിന്‍വലിച്ചതോടെ ഇന്നു മുതല്‍ ഡോക്ടര്‍മാര്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കും.

കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍‍ച്ചയ്ക്ക് ശേഷം അത്യാവശ്യ വിഭാഗങ്ങളില്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ സമരക്കാര്‍ തീരുമാനിച്ചിരുന്നു. അത്യാഹിത വിഭാഗം, ശസ്ത്രക്രിയ, ലേബര്‍ റൂം എന്നിവയില്‍ ഡോക്ടര്‍മാര്‍ ഇന്നലെ മുതല്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നു. തുടര്‍ച്ചയായ അഞ്ച് ദിവസമാണ് എമെര്‍ജെന്‍സി ഡ്യൂട്ടി ബഹിഷ്കരിച്ച് പിജി ‍ഡോക്ടര്‍മാര്‍ സമരം ചെയ്തത്.

രണ്ട് തവണ ആരോഗ്യമന്ത്രിയുമായി ചര്‍ച്ചയും നടത്തി. എന്നാല്‍ ഉറപ്പുകള്‍ രേഖാമൂലം ലഭിച്ചാല്‍ മാത്രമെ സമരം പിന്‍വലിക്കു എന്ന നിലപാടിലായിരുന്നു പിജി ‍ഡോക്ടര്‍മാര്‍. ജോലിഭാരം കണക്കിലെടുത്ത് റസിഡന്റ് മാനുവല്‍ നടപ്പാക്കാനും ഡോക്ടര്‍മാരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനും ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ തീരുമാനമായിരുന്നു.

Post a Comment

0 Comments