പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യയ്‍ക്കും സൗദി അറേബ്യയ്‍ക്കുമിടയില്‍ (India - Saudi Arabia) എയര്‍ ബബ്ള് കരാര്‍ (Air bubbkle agreement) പ്രകാരമുള്ള സര്‍വീസുകള്‍ നിലവില്‍ വരുന്നു. ജനുവരി ഒന്നു (january 1) മുതല്‍ സര്‍വീസുകള്‍ ആരംഭിക്കാമെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം (Ministry of civil aviation) അറിയിച്ചു. ഇത് സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് അറിയിപ്പ് നല്‍കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (Director General of Civil aviation) നിര്‍ദേശം നല്‍കി.
ഇന്ത്യയ്‍ക്കും സൗദി അറേബ്യയ്‍ക്കും ഇടയില്‍ നിലവില്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസുകളാണ് നിലവിലുള്ളത്. കൊവിഡ് പ്രതിസന്ധി കാരണം സാധാരണ നിലയിലുള്ള അന്താരാഷ്‍ട്ര വിമാന സര്‍വീസുകള്‍ തുടങ്ങുന്നത് ഇന്ത്യ നീട്ടിവെച്ചിരുന്നു. ഈ സാഹചര്യത്തില്‍ സൗദി അറേബ്യയുമായി എയര്‍ ബബ്ള് കരാര്‍ ഉണ്ടാക്കണമെന്ന പ്രവാസികളുടെ ആവശ്യമാണ് പൂവണിയുന്നത്. പുതിയ എയര്‍ ബബ്ള്‍ ധാരണയനുസരിച്ച് വിമാനക്കമ്പനികള്‍ക്ക് കൊവിഡ് നിബന്ധനകള്‍ പാലിച്ചുകൊണ്ട് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഇനി സര്‍വീസ് നടത്താനാവും.
എയര്‍ ബബ്ള് കരാര്‍ സംബന്ധിച്ച് ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഡിസംബര്‍ എട്ടിന് ചര്‍ച്ച നടത്തിയിരുന്നു. ഇതനുസരിച്ച് പരിഷ്‍കരിച്ച എയര്‍ ബബ്‍ള്‍ നിബന്ധനകള്‍ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം സൗദി അറേബ്യയിലെ സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോരിറ്റിക്ക് സമര്‍പ്പിച്ചു. നിബന്ധനകള്‍ സൗദി അറേബ്യയും അംഗീകരിച്ചതോടെയാണ് ജനുവരി ഒന്ന് മുതല്‍ എയര്‍ ബബ്ള്‍ കരാറിനുള്ള വഴി തെളിഞ്ഞത്.
സൗദി അറേബ്യയിലും കൊവിഡ് കേസുകളുടെ എണ്ണം മുകളിലേക്ക് തന്നെ.
സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകൾ (New covid cases) തുടർച്ചയായി ഉയരുന്നു. 24 മണിക്കൂറിനിടയിൽ 287 പേർക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 113 പേർ സുഖം പ്രാപിച്ചു (Covid recoveries). ഒരു മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം (Ministry of Health, Saudi Arabia) അറിയിച്ചു.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 5,51,749 ആയി. ആകെ രോഗമുക്തി കേസുകൾ 5,40,506 ആണ്. ആകെ മരണസംഖ്യ 8,868 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 2,375 പേരിൽ 35 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്.
രാജ്യത്താകെ ഇതുവരെ 49,013,518 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,921,911 എണ്ണം ആദ്യ ഡോസ് ആണ്. 23,017,363 എണ്ണം സെക്കൻഡ് ഡോസും. 1,731,438 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 1,074,244 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 116, ജിദ്ദ - 47, മക്ക - 36, ദമ്മാം - 12, മദീന - 9, ഹുഫൂഫ് - 8, തായിഫ് - 7, ജുബൈൽ - 5, ഖോബാർ - 4, ഖത്വീഫ് - 4, തബൂക്ക് - 3, അൽബാഹ - 3, ഖർജ് - 3, അബഹ - 2, ജീസാൻ - 2, ദവാദ്‍മി - 2, മഹായിൽ - 2, മഹദ് അൽദഹബ് - 2, സുലൈയിൽ - 2, മുബറസ് - 2, മറ്റ് 16 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം.
സൗദി അറേബ്യയിലെ പള്ളികളിൽ മാസ്‍കും സാമൂഹിക അകലവും നിർബന്ധം
റിയാദ്: സൗദി അറേബ്യയിലെ പള്ളികളിൽ (Mosque in Saudi Arabia) വീണ്ടും മാസ്ക് ധാരണവും സമൂഹ അകലവും നിർബന്ധമാക്കുന്നു Mask and Social distancing). കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ (Ministry of Health) നിർദേശാനുസരണം കൊവിഡ് പ്രോട്ടോക്കോളുകൾ (Covid protocols) വീണ്ടും നിർബന്ധമാക്കുന്നത്.
രാജ്യത്തെ പള്ളികളിൽ നമസ്‍കരിക്കാൻ വരുന്നവർ മാസ്‍ക് ധരിക്കണം. പരസ്‍പകരം സമൂഹിക അകലം പാലിക്കുകയും വേണം. സൗദി ഇസ്ലാമികകാര്യ മന്ത്രാലയം ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള സർക്കുലർ രാജ്യത്തെ എല്ലാ ഭാഗങ്ങളിലേയും മന്ത്രാലയത്തിന്റെ ശാഖകൾക്ക് അയച്ചിട്ടുണ്ട്.
0 Comments