സംസ്ഥാനത്തെ സ്‌കൂളുകളിലെ (school) കൊവിഡ് വാക്സിനേഷന് (Covid vaccination) ഇന്ന് തുടക്കം. പരമാവധി കുട്ടികളിലേക്ക് കൊവിഡ് വാക്‌സിനേഷന്‍ എത്തിക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്ത നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. 500ല്‍ കൂടുതല്‍ ഗുണഭോക്താക്കളുള്ള സ്‌കൂളുകളെ സെഷന്‍ സൈറ്റുകളായി തെരഞ്ഞെടുത്താണ് വാക്സിനേഷന്‍. സ്‌കൂളുകളില്‍ തയ്യാറാക്കിയ വാക്സിനേഷന്‍ സെഷനുകള്‍ അടുത്തുള്ള സര്‍ക്കാര്‍ കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇന്ന് പൊതു പ്രതിരോധകുത്തിവെപ്പ് ദിനമായതിനാല്‍ പകുതിയോളം സെഷനുകളില്‍ മാത്രമേ കൊവിഡ് വാക്‌സിന്‍ നല്‍കൂ.
രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്സിന്‍ നല്‍കുക. അധ്യാപകരുമായി ബന്ധപ്പെട്ടാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. ആധാറോ സ്‌കൂള്‍ ഐഡി കാര്‍ഡോ വാക്‌സിനെടുക്കാനായി കരുതണം. സംസ്ഥാനത്ത് 15 വയസിനും 18 വയസിനും ഇടയ്ക്കുള്ള 55 ശതമാനം പേര്‍ക്കും വാക്‌സീന്‍ നല്‍കിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണിവരെയായിരിക്കും സ്‌കൂളുകളിലെ വാക്സിനേഷന്‍ സമയം.
ഒരു ദിവസം വാക്‌സിനേഷന്‍ എടുക്കേണ്ട വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് സ്‌കൂള്‍ അധികൃതരാണ് തയ്യാറാക്കുക. വാക്‌സിനേഷന് മുമ്പ് അര്‍ഹതയുള്ള എല്ലാ വിദ്യാര്‍ത്ഥികളും കോവിന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം.
ആരോഗ്യ വകുപ്പിലെ ഒരു മെഡിക്കല്‍ ഓഫീസര്‍, വാക്‌സിനേറ്റര്‍, സ്റ്റാഫ് നേഴ്‌സ്, സ്‌കൂള്‍ നല്‍കുന്ന സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരടങ്ങുന്ന വാക്‌സിനേഷന്‍ ടീമാണ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഉണ്ടാവുക. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ഓരോ സൈറ്റിലെയും വാക്‌സിനേറ്റര്‍മാരുടെ എണ്ണം തീരുമാനിക്കും.
സാധാരണ വാക്സിനേഷൻ കേന്ദ്രങ്ങളിലെ പോലെ സ്‌കൂളുകളിലും വെയ്റ്റിംഗ് ഏരിയ, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം എന്നിവ ഉണ്ടായിരിക്കും. താപനില പരിശോധിച്ച ശേഷമായിരിക്കും വിദ്യാർത്ഥികളെ വാക്സിനേഷൻ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുക. ആധാറോ സ്‌കൂൾ ഐഡി കാർഡോ കയ്യിൽ കരുതണം. ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടറുടെ സേവനമുണ്ടാകും. ആംബുലൻസ് സൗകര്യവും ഉണ്ടായിരിക്കും.
രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം മൂന്ന് മണിവരെയാണ് സ്‌കൂളുകളിലെ വാക്സിനേഷൻ സമയം. സ്‌കൂളുകളുടെ സൗകര്യം കൂടി കണക്കിലെടുത്ത് വാക്സിനേഷൻ സമയത്തിൽ മാറ്റം വരുത്തിയേക്കും.
0 Comments