🇸🇦Saudi Expats: കൊവിഡ് പ്രതിസന്ധി; പ്രവാസികളുടെ ഇഖാമയും റീ - എൻട്രി കാലാവധിയും നീട്ടും.
✒️കൊവിഡ് സാഹചര്യത്തിൽ യാത്ര തടസ്സപ്പെട്ട് സ്വന്തം നാടുകളിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമയും റീ-എൻട്രിയും സൗജന്യമായി നീട്ടി നൽകാൻ സൗദി ഭരണാധാകാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. മാർച്ച് 31 വരെയാണ് താമസ രേഖയായ ഇഖാമയുടെയും സൗദിയിലേക്ക് തിരിച്ചുപോകാനുള്ള റീ-എൻട്രി വിസയുടെയും കാലാവധി തീർത്തും സൗജന്യമായി നീട്ടി നൽകുന്നത്. നേരത്തെ ജനുവരി 31 വരെ ഇവയുടെ കാലാവധി സൗജന്യമായി നീട്ടി നൽകിയിരുന്നു. അതാണിപ്പോൾ രണ്ട് മാസം കൂടി നീട്ടിയത്. ആയിരക്കണക്കിന് പ്രവാസികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
യാത്രാ വിലക്ക് നേരിടുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും ഇപ്പോൾ രാജ്യത്തിന് പുറത്തുള്ളവർക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. ഇവിടങ്ങളിലുള്ള സൗദി പ്രവാസികളുടെ കാലാവധി കഴിഞ്ഞ ഇഖാമ, എക്സിറ്റ് റീ-എൻട്രി വിസ, സന്ദർശക വിസയിൽ സൗദിയിലേക്ക് വരാനായി കാത്തിരിക്കുകയും നിലവിൽ അത്തരം സന്ദർശക വിസകളുടെ കാലാവധി അവസാനിക്കുകയും ചെയ്തവരുടെ വിസാ കാലാവധി എന്നിവയാണ് സൗജന്യമായി പുതുക്കുക.
എന്നാൽ സൗദിയിൽ നിന്നും കോവിഡ് വാക്സിൻ ഒരു ഡോസെങ്കിലും സ്വീകരിച്ചതിന് ശേഷം റീഎൻട്രി വിസയിൽ അവധിക്ക് പോയി തിരിച്ചുവരാത്തവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. നിലവിൽ ഇന്ത്യയിൽ നിന്നും നേരിട്ട് സൗദിയിലേക്ക് പ്രവേശനവിലക്കില്ലാത്തതിനാൽ ഈ ആനുകൂല്യം ഇന്ത്യൻ പ്രവാസികൾക്ക് ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ തുർക്കി, എത്യോപ്യ, അഫ്ഗാനിസ്ഥാൻ, ലെബനൻ എന്നിവയോടൊപ്പം പുതിയ 'ഒമിക്രോൺ' വൈറസ് കണ്ടെത്തിയ പതിനാല് ആഫ്രിക്കൻ രാജ്യങ്ങളുമാണ് സൗദിയിലേക്ക് വിലക്കുള്ള രാജ്യങ്ങൾ.
🇸🇦സൗദിക്ക് നേരെയും ഹൂതി ആക്രമണം, വ്യവസായ മേഖല ലക്ഷ്യമിട്ടു, 2 ഡ്രോണുകള്‍ സഖ്യസേന തകര്‍ത്തു.
✒️യുഎഇക്ക് പിന്നാലെ സൗദിക്ക് (Saudi Arabia) നേരെയും ഹൂതി ആക്രമണം (Houthi Attack). വ്യവസായ മേഖലയായ അഹമ്മദ് അല്‍ മസരിഹ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ രണ്ട് പ്രവാസികള്‍ക്ക് പരുക്കേറ്റതായി സൗദി സഖ്യസേന അറിയിച്ചു. നിരവധി വര്‍ക്ക്ഷോപ്പുകളും സിവിലിയന്‍ വാഹനങ്ങളും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. അൽ ജൌഫ് മേഖലയിൽ നിന്ന് വന്ന രണ്ട് ഡ്രോണുകൾ തകർത്തതായും സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ 4.30 ഓടെ യുഎഇക്ക് നേരെയാണ് ആദ്യം ആക്രമണ ശ്രമമുണ്ടായത്. രണ്ട് ബാലിസ്റ്റിക്ക് മിസൈലുകള്‍ യുഎയിലേക്ക് ഹൂതികള്‍ വിക്ഷേപിച്ചു. എന്നാല്‍ ഇവ തകര്‍ത്തെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അബുദാബി ലക്ഷ്യമാക്കി തൊടുത്ത മിസൈലുകളാണ് തകര്‍ത്തത്. മിസൈലുകളുടെ അവശിഷ്ടങ്ങള്‍ അബുദാബിയില്‍ പതിച്ചു. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
🇸🇦സൗദിയില്‍ രണ്ട് വര്‍ഷത്തിന് ശേഷം നഴ്‌സറി തലം മുതലുള്ള സ്‌കൂളുകള്‍ തുറന്നു.
✒️സൗദി അറേബ്യയില്‍(Saudi Arabia) രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം നഴ്‌സറി, പ്രൈമറി തലങ്ങളിലെ സ്‌കൂളുകളിലും നേരിട്ട് ക്ലാസുകള്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിച്ചു. ഞായറാഴ്ച മുതലാണ് സ്‌കൂളുകളില്‍ നേരിട്ട് ക്ലാസുകള്‍ ആരംഭിച്ചത്. സര്‍ക്കാര്‍, സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലാണ് നേരിട്ട് ക്ലാസുകള്‍ ആരംഭിച്ചത്.
എന്നാല്‍ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സി.ബി.എസ്.ഇ സ്‌കൂളുകളുടെ പ്രവര്‍ത്തനം വരും ദിവസങ്ങളിലേക്ക് മാറ്റി നിശ്ചയിച്ചു. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം സൗദിയിലെ പ്രാഥമിക വിദ്യാലങ്ങള്‍ തുറന്നപ്പോള്‍ പൂക്കളും മധുരങ്ങളും നല്‍കി അധ്യാപകര്‍ വിദ്യാര്‍ഥികളെ വരവേറ്റു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സൗദിയിലെ എല്ലാ സ്‌കൂളുകളിലും നേരിട്ട് പഠനം ആരംഭിക്കുന്നതിന് വിദ്യഭ്യാസ മന്ത്രാലയം നേരത്തെ അനുമതി നല്‍കിയിരുന്നു.
കെ.ജി. തലം മുതല്‍ ആറാം തരം വരെയുള്ള ക്ലാസുകളിലാണ് ഓഫ്ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. ഏഴ് മുതല്‍ മുകളിലോട്ടുള്ള ക്ലാസുകളില്‍ ഇതിനകം നേരിട്ട് പഠനം നടന്നു വരുന്നുണ്ട്. ഇതോടെ രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായി. എന്നാല്‍ ഇന്ത്യന്‍ എംബസി സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സി.ബി.എസ്.ഇ സ്‌കൂളുകളുടെ പ്രവര്‍ത്തനം വരും ദിവസങ്ങളിലേ തുടങ്ങൂ. ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ നാളെ മുതല്‍ പഠനം ആരംഭിക്കുമ്പോള്‍ ജുബൈലില്‍ ഈ മാസം 27 മുതലാണ് ക്ലാസുകള്‍ ആരംഭിക്കുക. ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ അടുത്ത മാസം ആറാം തിയ്യതി മുതലാണ് പ്രവര്‍ത്തനം നിശ്ചയിച്ചിരിക്കുന്നത്.
🇸🇦സൗദി: COVID-19 രോഗബാധയേൽക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിന് ബൂസ്റ്റർ ഡോസ് സഹായകമാണെന്ന് ആരോഗ്യ മന്ത്രാലയം
✒️COVID-19 രോഗബാധയേൽക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിന് ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പുകൾ സഹായകമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബൂസ്റ്റർ ഡോസ് കുത്തിവെപ്പെടുത്തവരിൽ ആന്റിബോഡികളുടെ സാന്നിധ്യം ഇരട്ടിയാകുമെന്നും, ഇത് രോഗബാധ തടയുന്നതിനും, മറ്റു ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത് തടയുന്നതിനും ഏറെ ഫലപ്രദമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. COVID-19 രോഗമുക്തി നേടിയവരും ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ സ്വീകരിക്കണമെന്ന് മന്ത്രലായം ചൂണ്ടിക്കാട്ടി. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ഈ നടപടി ഏറെ പ്രധാനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
രോഗമുക്തരായ വ്യക്തികളിൽ എത്രകാലത്തേക്കാണ് COVID-19 രോഗബാധയ്‌ക്കെതിരായ പ്രതിരോധ ശേഷി നിലനിൽക്കുന്നതെന്ന് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇതിനാൽ രോഗമുക്തരായവർ മുൻകരുതൽ നടപടികൾ കർശനമായി തുടരേണ്ടത് വളരെ പ്രധാനമാണെന്നും മന്ത്രാലയം അറിയിച്ചു. രോഗമുക്തി നേടിയവർക്ക് രോഗബാധിതരായി പത്ത് ദിവസത്തിന് ശേഷം കാലാവധി പൂർത്തിയായ വാക്സിൻ ഡോസുകൾ സ്വീകരിക്കാമെന്നും മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
🇸🇦സൗദിയിൽ കോവിഡ് രോഗമുക്തിയിൽ വൻ വർധനവ്, ഇന്ന് മാത്രം 6,296 രോഗമുക്തർ.
✒️സൗദിയിൽ കോവിഡ് രോഗമുക്തരാവുന്നവരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,296 പേർ രോഗമുക്തരായി. പുതുതായി 4,843 പേർക്ക് രോഗം ബാധിച്ചു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,57,197 ഉം രോഗമുക്തരുടെ എണ്ണം 6,06,130 ഉം ആയി.
പുതുതായി രണ്ട് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,922 ആയി. നിലവിൽ 42,145 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 705 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.22 ശതമാനവും മരണനിരക്ക് 1.35 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 1,516, ജിദ്ദ 509, മദീന 198, ഹുഫൂഫ് 189, മക്ക 156, ജിസാൻ 113, ദമ്മാം 113, അബഹ 109. സൗദി അറേബ്യയിൽ ഇതുവരെ 5,55,61,587 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,54,05,888 ആദ്യ ഡോസും 2,35,77,853 രണ്ടാം ഡോസും 65,77,846 ബൂസ്റ്റർ ഡോസുമാണ്.
0 Comments