Ticker

6/recent/ticker-posts

Header Ads Widget

16 പേര്‍ക്ക് താമസിക്കാം, ഒരു ദിവസം വെറും 100 രൂപ; കട്ടപ്പുറത്തായ ബസുകള്‍ എ.സി. സ്ലീപ്പറുകളാവുന്നു.

കെ.എസ്.ആർ.ടി.സി. ആവിഷ്കരിച്ച 'ബജറ്റ് ടൂറിസം സെല്ലി'ന്റെ നേതൃത്വത്തിൽ, കട്ടപ്പുറത്തായ ബസുകൾ വിനോദ സഞ്ചാരികൾക്ക് കിടന്നുറങ്ങാനുള്ള എ.സി. സ്ലീപ്പറുകളാക്കി മാറ്റുന്നു. ഓടി ആയുസ്സ് തീർന്ന ബസുകളാണ് ഇത്തരത്തിൽ പ്രയോജനപ്പെടുത്തുന്നത്. ഒരുബസിൽ 16 പേർക്ക് കിടന്നുറങ്ങാനുള്ള സൗകര്യമാണുണ്ടാക്കുക. ഇത്തരത്തിൽ 116 പേർക്ക് താമസിക്കുന്നതിനുള്ള സൗകര്യം മൂന്നാറിൽ ഒരുക്കിയിട്ടുണ്ട്.

സുൽത്താൻബത്തേരി കെ.എസ്.ആർ.ടി.സി. സ്റ്റേഷനോടനുബന്ധിച്ച് 50 പേർക്കുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ഒരാൾക്ക് 100 രൂപയാണ് ചാർജ്. ടോയ്ലറ്റ്-ബാത്ത് റും സൗകര്യം സ്റ്റേഷനിൽത്തന്നെ ഉണ്ടാക്കും. ഇതിനുപുറമെ, വനം വകുപ്പിന്റെ റസ്റ്റ് ഹൗസുകളും ഉപയോഗപ്പെടുത്തും. കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ കോർത്തിണത്തി, ചുരുങ്ങിയ ചെലവിൽ യാത്രചെയ്യാൻ കഴിയുന്ന സംവിധാനമാണ് 'ബജറ്റ് ടൂറിസം സെൽ'.

വിനോദസഞ്ചാരമേഖലയെ സജീവമാക്കുന്നതോടൊപ്പം, കെ.എസ്.ആർ.ടി.സി.യുടെ വരുമാനം വർധിപ്പിക്കുകകൂടി പദ്ധതിയുടെ ലക്ഷ്യമാണെന്ന് സെല്ലിന്റെ ചീഫ് ട്രാഫിക് മാനേജർ ജേക്കബ് സാം ലോപ്പസും കോ-ഓർഡിനേറ്റർ വി.പ്രശാന്തും പറഞ്ഞു. പദ്ധതിയാരംഭിച്ച നവംബർ ഒന്നുമുതൽ ജനുവരി 31 വരെ 700 ട്രിപ്പുകളിലായി കാൽലക്ഷത്തോളംപേർ വിനോദയാത്രയുടെ ഭാഗമായി. ഒമിക്രോൺ വ്യാപനത്തോടെ യാത്രകൾ രണ്ടാഴ്ചയോളം നിർത്തിവെച്ചിരുന്നു. രോഗവ്യാപനം കുറഞ്ഞതോടെ കൂടുതൽപ്പേർ യാത്രയ്ക്ക് തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

35 ഡിപ്പോകളിൽനിന്ന് 88 പാക്കേജുകളാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. കണ്ണൂരിൽനിന്ന് മൂന്നാറിലേക്കും ആലപ്പുഴയിലേക്കുമുള്ള ട്രിപ്പുകൾ അടുത്തമാസം ആരംഭിക്കും. രണ്ടുദിവസത്തെ യാത്രയാകുമിത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കേന്ദ്രങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രത്യേക പാക്കേജും ഉണ്ടാവും.

വടക്കൻ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് തെക്കൻ ഭാഗങ്ങളിൽനിന്നുള്ള യാത്രകളും വൈകാതെ ഒരുക്കും. കെ.എസ്.ആർ.ടി.സി. കണ്ണൂർ ഡിപ്പോയിലും താമസത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. യാത്രയ്ക്ക് നേരത്തേ ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ എല്ലായിടത്തും ഏർപ്പെടുത്തും.

Post a Comment

0 Comments