Ticker

6/recent/ticker-posts

Header Ads Widget

വിദേശ വാർത്തകൾ


🛫PCR Test : വാക്‌സിന്‍ എടുത്ത യുഎഇ-ഇന്ത്യ യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധന വേണ്ടെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസ്.

✒️ഇന്ത്യയില്‍ നിന്ന് കൊവിഡ് വാക്‌സിന്റെ (Covid vaccine) രണ്ടു ഡോസും സ്വീകരിച്ച, യുഎഇയില്‍ (Air India) നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യാത്രയ്ക്ക് മുമ്പുള്ള ആര്‍ടി പിസിആര്‍ പരിശോധന (RT PCR test) ഒഴിവാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് (Air India Express). ഇന്ത്യയില്‍ നിന്നും വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ എന്നിവ ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്.

യുഎഇ-ഇന്ത്യ യാത്രക്കാര്‍ക്കുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ എയര്‍, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികളുടെ പുതിയ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ഇക്കാര്യം ഉള്ളത്. യത്രക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.

യുഎഇയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കേണ്ടതുണ്ട്. എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുമ്പ് 14 ദവസത്തെ യാത്രാ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടങ്ങിയ ഫോം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും വേണം.

🇧🇭ബഹ്റൈനിലെത്തുന്ന യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധനയും ക്വാറന്റീനും വേണ്ട.

✒️ബഹ്റൈനില്‍ നിലവിലുണ്ടായിരുന്ന കൊവിഡ് നിബന്ധനകളില്‍ (Covid restrictions) അധികൃതര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ (Bahrain International Airport) എത്തുന്നവര്‍ക്ക് ഞായറാഴ്‍ച മുതല്‍ രാജ്യത്ത് പ്രവേശിക്കാന്‍ ഇനി കൊവിഡ് പി.സി.ആര്‍ പരിശോധന (Covid PCR Test) നടത്തേണ്ട ആവശ്യമില്ല. രാജ്യത്ത് പ്രവേശിച്ച ശേഷമുള്ള നിര്‍ബന്ധിത ക്വാറന്റീനും (Precautionary quarantine) ഒഴിവാക്കി.

രാജ്യത്തെ സിവില്‍ ഏവിയേഷന്‍ വിഭാഗം കഴിഞ്ഞ ദിവസം രാത്രിയാണ് പുതിയ ഇളവുകള്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ബഹ്റൈനില്‍ കൊവിഡ് പ്രതിരോധ ചുമതലയുള്ള ടാസ്ക് ഫോഴ്‍സ് നല്‍കിയ ശുപാര്‍ശകള്‍ ഗവണ്‍മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് സിവില്‍ ഏവിയേഷന്‍ വിഭാഗം കഴിഞ്ഞ ദിവസം രാത്രി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

രാജ്യത്ത് കൊവിഡ് പോസിറ്റീവാകുന്നവരുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് ബാധകമായ പ്രോട്ടോകോളിലും മാറ്റം വരുത്തിയിട്ടുണ്ട്. നിലവില്‍ കൊവിഡ് ബാധിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ഇനി മുതല്‍ ക്വാറന്റീന്‍ നിര്‍ബന്ധമില്ല. BeAware മൊബൈല്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഇല്ലാത്തവര്‍ക്കും കൊവിഡ് പോസിറ്റീവായവരുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ക്വാറന്റീന്‍ നിര്‍ബന്ധമില്ല.

പുതിയ നിബന്ധനകള്‍ പ്രകാരം സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ പ്രകടമാവുന്നുണ്ടെല്‍ മാത്രമേ പരിശോധന നടത്തേണ്ടതുള്ളൂ. സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ തന്നെ റാപ്പിഡ് പരിശോധന നടത്തണം. ഈ പരിശോധനയില്‍ പോസിറ്റീവായാല്‍ ഏതെങ്കിലുമൊരു ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രത്തിലെത്തി പി.സി.ആര്‍ പരിശോധന നടത്താം. അതല്ലെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ പോയും പരിശോധിക്കാം. 444 എന്ന നമ്പറില്‍ വിളിച്ചോ അല്ലെങ്കില്‍ BeAware മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ പരിശോധനയ്‍ക്കുള്ള അപ്പോയിന്റ്‍മെന്റ് എടുക്കാം.

രാജ്യത്ത് കൊവിഡ് വാക്സിനേഷന്റെയും ബൂസ്റ്റര്‍ ഡോസിന്റെയും ഫലപ്രാപ്‍തി സംബന്ധിച്ച് നടത്തിയ വിലയിരുത്തലുകള്‍ക്കൊടുവിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. വാക്സിനേഷന് ശേഷം ജനങ്ങള്‍ക്ക് കൊവിഡിനെതിരായ പ്രതിരോധ ശേഷി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വ്യക്തികള്‍ കൊവിഡ് പ്രതിരോധത്തിനായി മാസ്‍ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കണം. 

അതേസമയം രാജ്യത്ത് ഒന്‍പത് കമ്പനികളുടെ കൂടി റാപ്പിഡ് കൊവിഡ് പരിശോധനാ കിറ്റുകള്‍ ഉടന്‍ തന്നെ ലഭ്യമാവുമെന്ന് ആരോഗ്യ മേഖലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥ പറഞ്ഞു. കൊവിഡ് പരിശോധനാ കിറ്റുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കിറ്റുകള്‍ കൂടുതലായി എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. വരും ദിവസങ്ങളില്‍ കുടുതല്‍ ടെസ്റ്റ് കിറ്റുകള്‍ രാജ്യത്ത് എത്തുമെന്നും നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോരിറ്റി ചീഫ് എക്സിക്യൂട്ടീവ് ഡോ. മറിയം അല്‍ ജലാമ പറഞ്ഞു.

🇴🇲ഒമാനിലെ പ്രവാസികള്‍ക്ക് നാളെ മുതല്‍ സൗജന്യ കൊവിഡ് വാക്‌സിന്‍.

✒️മസ്‌കറ്റ്: ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ പ്രവാസികള്‍ക്ക് നാളെ ( 2022 ഫെബ്രുവരി 20 ഞായറാഴ്ച) മുതല്‍ കൊവിഡ്-19 വാക്‌സിനുകള്‍ (Covid vaccine) സൗജന്യമായി നല്‍കും. കൊവിഡ് -19 വാക്സിന്റെ ഒന്നും രണ്ടും ഡോസുകളും പുറമെ ബൂസ്റ്റര്‍ ഡോസും (booster dose) സൗജന്യമായി പ്രവാസികള്‍ക്ക് നല്‍കുമെന്നാണ് തെക്കന്‍ ബാത്തിന ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. റുസ്താഖ്, ബര്‍ക്ക എന്നി വിലായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12:30 വരെ വാക്‌സിന്‍ ലഭിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

🇰🇼കുവൈറ്റ്: പള്ളികളിലെ സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഫെബ്രുവരി 20 മുതൽ ഒഴിവാക്കുന്നു.

✒️രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി 2022 ഫെബ്രുവരി 20 മുതൽ കുവൈറ്റിലെ പള്ളികളിൽ സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഒഴിവാക്കുന്നതാണ്. 2022 ഫെബ്രുവരി 20 മുതൽ കുവൈറ്റിലെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുവദിക്കാൻ ക്യാബിനറ്റ് ഫെബ്രുവരി 14-ന് തീരുമാനിച്ചിരുന്നു.

ഇതോടെ ഫെബ്രുവരി 20 മുതൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കും, ദിനം തോറുമുള്ള മറ്റു പ്രാർത്ഥനകൾക്കുമായി പള്ളികളിലെത്തുന്നവർക്ക് സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഒഴിവാകുന്നതാണ്. ക്യാബിനറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ച് കുവൈറ്റ് ഔകാഫ് മന്ത്രാലയം പള്ളികൾക്കായി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഔകാഫ് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബദ്ർ അൽ ഒറ്റയ്‌ബിയാണ് ഈ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. പള്ളികളിലെത്തുന്ന വിശ്വാസികൾക്ക് മാസ്കുകളുടെ ഉപയോഗം, സ്വന്തമായുള്ള നിസ്കാരപ്പായകളുടെ ഉപയോഗം തുടങ്ങിയ മുൻകരുതൽ നിർദ്ദേശങ്ങൾ തുടരുന്നതാണ്.

ഫെബ്രുവരി 20 മുതൽ കുവൈറ്റിൽ എല്ലാ തരത്തിലുള്ള സാമൂഹിക ഒത്ത് ചേരലുകൾക്കും, (ഇൻഡോർ, ഔട്ഡോർ വേദികളിൽ ഉൾപ്പടെ) സത്കാരങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്.

🇸🇦സൗദി: COVID-19 മാനദണ്ഡങ്ങൾ പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം.

✒️COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കൊറോണ വൈറസ് പശ്ചാത്തലത്തിൽ ഏർപെടുത്തിയിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ചുമത്തുന്ന പിഴ തുകകൾ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ സംബന്ധിച്ചും മന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ അറിയിപ്പ് പ്രകാരം ഉപഭോക്താക്കളുടെ ആരോഗ്യ സ്റ്റാറ്റസ് പരിശോധിക്കുന്നതിൽ വീഴ്ച്ച വരുത്തുക, വാക്സിനെടുക്കാത്തവർക്കും, രോഗബാധിതർക്കും സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കുക, ജീവനക്കാർക്കിടയിൽ കൃത്യമായ പരിശോധനകൾ നടപ്പിലാക്കാതിരിക്കുക, സ്ഥാപനങ്ങളിൽ സാനിറ്റൈസറുകൾ നൽകാതിരിക്കുക, കൃത്യമായ അണുനശീകരണ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ വീഴ്ച്ചകൾക്കുള്ള ശിക്ഷാ നടപടികളാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളാക്കി തിരിച്ച് കൊണ്ടാണ് ഈ പിഴ തുകകൾ ചുമത്തുന്നത്:

ഒന്ന് മുതൽ അഞ്ച് ജീവനക്കാർ വരെയുള്ള സ്ഥാപനങ്ങൾ – ഇത്തരം സ്ഥാപനങ്ങളിൽ വീഴ്ച്ചകൾ വരുത്തുന്ന വ്യക്തികൾക്ക് 10000 റിയാൽ പിഴ ചുമത്തുന്നതാണ്.
ആറ് മുതൽ നാല്പത്തൊമ്പത് ജീവനക്കാർ വരെയുള്ള സ്ഥാപനങ്ങൾ – ഇത്തരം സ്ഥാപനങ്ങളിൽ വീഴ്ച്ചകൾ വരുത്തുന്ന വ്യക്തികൾക്ക് 20000 റിയാൽ പിഴ ചുമത്തുന്നതാണ്.
50 മുതൽ 249 ജീവനക്കാർ വരെയുള്ള സ്ഥാപനങ്ങൾ – ഇത്തരം സ്ഥാപനങ്ങളിൽ വീഴ്ച്ചകൾ വരുത്തുന്ന വ്യക്തികൾക്ക് 50000 റിയാൽ പിഴ ചുമത്തുന്നതാണ്.
250-ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ – ഇത്തരം സ്ഥാപനങ്ങളിൽ വീഴ്ച്ചകൾ വരുത്തുന്ന വ്യക്തികൾക്ക്100000 റിയാൽ പിഴ ചുമത്തുന്നതാണ്.
ഇത്തരം വീഴ്ച്ചകൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്നും, ഇത്തരത്തിൽ പരമാവധി 200000 റിയാൽ വരെ പിഴ ചുമത്തപ്പെടാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വീഴ്ച്ചകൾ വരുത്തുന്ന സ്ഥാപനങ്ങൾ ആറ് മാസത്തേക്ക് വരെ അടച്ച് പൂട്ടാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Post a Comment

0 Comments