🇸🇦സൗദിയില്‍ 1,052 പേര്‍ക്ക് കൂടി കൊവിഡ്.
✒️റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) പുതുതായി 1052 പേര്‍ക്ക് കൂടി കൊവിഡ് (Covid 19) സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 2,036 പേര് രോഗമുക്തരായി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,40,396 ഉം രോഗമുക്തരുടെ എണ്ണം 7,13,592 ഉം ആയി. രണ്ട് മരണവും പുതുതായി റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ രാജ്യത്തെ ആകെ മരണം 8,986 ആയി. നിലവില്‍ 17,818 പേര് രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 795 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.37 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 300, ജിദ്ദ 79, ദമ്മാം 69, ഹുഫൂഫ് 37, മദീന 30, മക്ക 30, ജിസാന്‍ 27, ത്വാഇഫ് 25. സൗദി അറേബ്യയില്‍ ഇതുവരെ 6,02,95,115 ഡോസ് കൊവിഡ് വാക്സിന് വിതരണം ചെയ്തു. ഇതില്‍ 2,58,70,780 ആദ്യ ഡോസും 2,40,73,188 രണ്ടാം ഡോസും 1,03,51,147 ബൂസ്റ്റര്‍ ഡോസുമാണ്.
🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 362 പേര്‍ക്കെതിരെ കൂടി നടപടി.
✒️ദോഹ: ഖത്തറില്‍ (Qatar) കൊവിഡ് നിയന്ത്രണങ്ങള്‍(Covid restricions) ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 362 പേര് കൂടി തിങ്കളാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 327 പേരെയും മാസ്ക് (mask) ധരിക്കാത്തതിനാണ് (Not wearing masks) അധികൃതര്‍ പിടികൂടിയത്.
മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 35 പേരെയാണ് അധികൃതര്‍ പിടികൂടിയത്. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.
ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ അടച്ചിട്ട സ്ഥലങ്ങളിലും ചില പൊതുസ്ഥലങ്ങളിലും മാസ്ക് ധരിക്കണമെന്നത് രാജ്യത്ത് നിര്‍ബന്ധമാണ്. മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
🇴🇲ഒമാനില്‍ 95 ശതമാനം കൊവിഡ് രോഗമുക്തി നിരക്ക്; 24 മണിക്കൂറില്‍ 2,076 പേര്‍ക്ക് രോഗം ഭേദമായി.
✒️മസ്കറ്റ്: ഒമാനില്‍ (Oman) 2,076 പേര്‍ക്ക് കൂടി കൊവിഡ് (covid 19) വൈറസ് ബാധയില്‍ നിന്ന് മുക്തി നേടി. ഇതിനകം രാജ്യത്ത് 3,58,133 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 3,76,724 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്.
95.1 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,036 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് പുതിയതായി മൂന്നു മരണങ്ങളാണ് ഇന്ന് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെ 4,234 പേര് കൊവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 331 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 66 പേര് ഗുരുതരാവസ്ഥയിലാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുമാണ്.
🇦🇪65-ാമത് മഹ്സൂസ് നറുക്കെടുപ്പില്‍ ആകെ 1,571,950 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നേടി ഭാഗ്യശാലികള്‍.
✒️യുഎഇയിലെ (UAE) മഹ്സൂസ് (Mahzooz) സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 65-ാമത് പ്രതിവാര തത്സമയ ഗ്രാന്‍ഡ് ഡ്രോയില്‍ 12 ഭാഗ്യവാന്മാര് 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തതായി മഹ്സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ചു വന്ന ഇവര്‍ ഓരോരുത്തരും 83,333 ദിര്‍ഹം വീതമാണ് നേടിയത്. 14, 20, 37, 43, 44 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍. കൂടാതെ, 777 വിജയികള്‍, നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചു വന്നതോടെ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി.
മൂന്ന് ഭാഗ്യശാലികളാണ് റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. 11459916, 11414924, 11363819 എന്നീ ഐഡികളിലൂടെ യഥാക്രമം റെന്‍സി, ട്വാന്‍, മുഹമ്മദ് എന്നിവര്‍ വിജയികളായി. ആകെ 1,571,950 ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്. 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2022 ഫെബ്രുവരി 26 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക.
ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഗ്രാന്‍ഡ് ഡ്രോയിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇത് കൂടാതെ ഇപ്പോള്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിവാരം മൂന്ന് ഭാഗ്യശാലികളെ തെരഞ്ഞെടുക്കുന്ന റാഫിള്‍ ഡ്രോയിലേക്ക് കൂടി ഓട്ടോമാറ്റിക് എന്‍ട്രി ലഭിക്കുന്നു. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്കുമ്പോള് അത് മഹ്സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്ക്കും മഹ്സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.
'മഹ്സൂസ്' എന്നാല്‍ അറബിയില്‍ 'ഭാഗ്യം' എന്നാണ് അര്‍ത്ഥം. ജിസിസിയിലെ ഒരേയൊരു പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്സൂസ്, ആഴ്ചതോറും നല്കുന്ന ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങളിലൂടെ ജീവിതം മാറ്റിമറിക്കാനുള്ള അവസരമാണൊരുക്കുന്നത്. ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് മഹ്സൂസ്. ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു. മഹ്സൂസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള മഹ്സൂസ് ദേസി ഫേസ്ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.
🇦🇪യുഎഇയില്‍ 651 പുതിയ കൊവിഡ് കേസുകള്‍ കൂടി, 2,640 പേര്‍ക്ക് രോഗമുക്തി.
✒️അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (Covid 19) രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെ തുടരുന്നു. ഇന്ന് 651 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,640 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് മരണം കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,10,158 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,75,258 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,21,021 പേര് ഇതിനോടകം തന്നെ രോഗമുക്തരായി. 2,296 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 51,941 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇸🇦Saudi : സൗദിയില്‍ പ്രാര്‍ത്ഥനാ സമയത്ത് ഉച്ചത്തില്‍ പാട്ടുവെച്ചാല്‍ 1,000 റിയാല്‍ പിഴ.
✒️റിയാദ് : സൗദി അറേബ്യയില്‍ (Saudi Arabia) പള്ളികളില്‍ ബാങ്ക് വിളിക്കുമ്പോള്‍ പുറത്ത് ഉച്ചത്തില്‍ പാട്ടുവെക്കുന്നത് ശിക്ഷാര്‍ഹമാണ്. ഇങ്ങനെ ചെയ്താല്‍ 1,000 റിയാല്‍ പിഴ ഈടാക്കുമെന്ന് 'ഓകാസ്' ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
പ്രാര്‍ത്ഥനാ സമയത്ത് പാട്ടുവെച്ചാല്‍ ആദ്യ തവണ 1,000 റിയാലാണ് പിഴ ഈടാക്കുക. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ തുക 2,000 റിയാലായി ഉയരും. കാറുകളില്‍ നിന്നും വീടുകളില്‍ നിന്നും ഉച്ചത്തിലുള്ള സംഗീതം ഉയര്‍ന്നാലും ഇത് ബാധകമാണ്. താമസസ്ഥലങ്ങളില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നവര്‍ക്കെതിരെയും പിഴ ചുമത്തും. അയല്‍വാസികള്‍ പരാതിപ്പെട്ടാല്‍ 500 റിയാലാണ് പിഴ ചുമത്തുക.
🇶🇦ഖത്തറില്‍ 442 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
✒️ഖത്തറില്‍ (Qatar) 442 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 678 പേര് കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 3,47,821 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.
പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 391 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 51 പേര് വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 662 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 3,54,222 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
നിലവില്‍ 5,739 പേര് കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 22,185 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 3,357,360 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 30 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത്.
🇴🇲ഒമാൻ: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറക്കി.
✒️രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറക്കിയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2022 ഫെബ്രുവരി 20-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇലക്ട്രിക് വാഹന നിർമ്മാണ മേഖലയിൽ പ്രബലമായ സംഭാവനകൾ നൽകുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി. ഒമാൻ ടെക്നോളജി ഫണ്ട് മുതൽമുടക്കിൽ മെയ്സ് മോട്ടോർസാണ് ഈ ഇലക്ട്രിക് കാർ നിർമ്മിച്ചിരിക്കുന്നത്.
ഒമാൻ ടെക്നോളജി ഫണ്ട്, മെയ്സ് മോട്ടോർസ് എന്നിവർ എക്സ്പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് ഇതിനായുള്ള ധാരണാപത്രത്തിൽ ഒപ്പ് വെച്ചിരുന്നു.
ആദ്യ ഘട്ടത്തിൽ ഇത്തരം 300 കാറുകൾ നിർമ്മിക്കുന്നതിനാണ് മെയ്സ് മോട്ടോർസ് ലക്ഷ്യമിടുന്നത്. ഇതിൽ നൂറ്റിയമ്പതോളം കാറുകളുടെ നിർമ്മാണം പൂർത്തിയായതായാണ് വിവരം. 100 വാഹനങ്ങൾക്കുള്ള ബുക്കിംഗ് ഇതിനകം പൂർത്തിയായതായും ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
4.9 സെക്കൻഡ് കൊണ്ട് പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗത കൈവരിക്കാനാകുന്ന ഈ കാറിന്റെ പരമാവധി വേഗത മണിക്കൂറിൽ 280 കിലോമീറ്ററാണ്. ഈ വാഹനം ഒറ്റചാർജ്ജിൽ അഞ്ഞൂറ് കിലോമീറ്റർ സഞ്ചരിക്കുമെന്നാണ് സൂചന. പൂർണ്ണമായും കാർബൺ ഫൈബറിൽ നിർമ്മിച്ചിട്ടുള്ള ഈ കാറിൽ റിയർ വീൽ ഡ്രൈവ് ട്രെയിനാണ് ഉപയോഗിക്കുന്നത്.
🇶🇦ഖത്തറിലെ പ്രാദേശിക ബാങ്കുകളിൽ നിന്ന് പഴയ ബാങ്ക് നോട്ടുകൾ മാറ്റാൻ അവസരം.
✒️ഖത്തറിലെ പ്രാദേശിക ബാങ്കുകളിൽ നിന്ന് പഴയ ബാങ്ക് നോട്ടുകൾ മാറ്റാൻ അവസരം. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് ബാങ്കുകളിൽ നിന്ന് മാറ്റിയെടുക്കാനുള്ള അവസരം അനുവദിക്കുന്നത്. 50,000 റിയാലിനു മുകളിലാണെങ്കിൽ ഉറവിടം വെളിപ്പെടുത്തണം. ഇനി ബാങ്കുകളിൽ അക്കൗണ്ട് ഇല്ലാത്തവർ പ്രാദേശിക ബാങ്കുകളെ സമീപിച്ചും നോട്ടുകൾ മാറ്റിയെടുക്കാവുന്നതാണ്. വിദേശങ്ങളിൽ നിന്നെത്തിയ സന്ദർശകർക്കും പഴയ നോട്ടു മാറ്റാൻ പ്രാദേശിക ബാങ്കുകളെ അല്ലെങ്കിൽ ഖത്തർ സെൻട്രൽ ബാങ്കിനെ സമീപിക്കാം.
എന്നാൽ ഇവരുടെ കൈവശം രാജ്യത്തിന്റെ പ്രവേശന കവാടത്തിലെ കസ്റ്റംസ് ജനറൽ അതോറിറ്റിയിൽ നിന്നുള്ള ഡിസ്ക്ലോഷർ രേഖയുണ്ടാകണം.
🇦🇪അബൂദബി-ഇന്ത്യ യാത്രക്കാർക്ക് പി.സി.ആർ നിർബന്ധം.
✒️അബൂദബി വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന എല്ലാവരും 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ ഫലം കരുതണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യയിൽ വാക്സിനെടുത്തവർക്കും ഈ നിബന്ധന ബാധകമായിരിക്കും. നേരത്തെ, ഇന്ത്യയിൽ നിന്ന് വാക്സിനെടുത്തവർക്ക് യാത്രക്ക് മുൻപ് പി.സി.ആർ പരിശോധന ആവശ്യമില്ലെന്ന് എയർ ഇന്ത്യ ഉൾപെടെയുള്ള വിമാനകമ്പനികൾ അറിയിച്ചിരുന്നു. ഇതിൽ നിന്നാണ് അബൂദബിയെ ഒഴിവാക്കിയത്.
അതേസമയം, ദുബൈ ഉൾപെടെയുള്ള മറ്റ് എമിററ്റേുകളിൽ നിന്ന് ഇന്ത്യയിലേക്ക് സഞ്ചരിക്കുന്നവർക്ക് പി.സി.ആർ ആവശ്യമില്ലെന്ന് എയർ അറേബ്യയും അറിയിച്ചു. ഇന്ത്യയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ പൂർത്തീകരിച്ചവർക്ക് മാത്രമാണ് ഇളവ്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഗോ എയർ, സ്പൈസ് ജെറ്റ് തുടങ്ങിയവർ നേരത്തെ തന്നെ ഈ ഇളവ് പ്രഖ്യാപിച്ചിരുന്നു.
🇸🇦വ്യത്യസ്തമായ അഞ്ച് ലോഗോ ഉൾപ്പെടുന്ന വാഹന നമ്പർ പ്ലേറ്റുകൾ ഇറക്കി സൗദി ട്രാഫിക് വിഭാഗം.
✒️ജിദ്ദ: രാജ്യത്തിന്റെ അടയാളങ്ങൾ രേഖപ്പെടുത്തുന്ന വ്യത്യസ്തമായ അഞ്ച് ലോഗോ ഉൾപ്പെടുന്ന വാഹന നമ്പർ പ്ലേറ്റുകൾ ഇറക്കി സൗദി ട്രാഫിക് വിഭാഗം. 'സൗദി വിഷൻ', 'രണ്ട് വാളുകളും ഈന്തപ്പനയും' (കളറിലും കറുപ്പിലും), 'മദായിൻ സാലിഹ്', 'ദിരിയ' എന്നിങ്ങനെ അഞ്ച് അടയാളങ്ങൾ രേഖപ്പെടുത്തുന്ന വ്യതിരിക്തമായ ലോഗോയുള്ള വാഹന നമ്പർ പ്ലേറ്റുകൾ വിതരണം ചെയ്യുന്ന സേവനം തിങ്കളാഴ്ച മുതൽ ആരംഭിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
പുതിയ നമ്പർ പ്ലേറ്റുകൾക്ക് 800 റിയാലാണ് ഫീ ആയി അടക്കേണ്ടത്. ഇത്തരത്തിലുള്ള നമ്പർ പ്ലേറ്റുകൾ നേടാൻ ആഗ്രഹിക്കുന്നവർ ട്രാഫിക് അക്കൗണ്ടിൽ ഫീ അടച്ചശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ 'അബ്ഷീർ' പ്ലാറ്റ്ഫോമിൽ പ്രവേശിച്ച് സേവന ടാബിൽനിന്ന് 'ട്രാഫിക്' തെരഞ്ഞെടുക്കുക. തുടർന്ന് 'കോൺടാക്റ്റ്' എടുത്ത് 'ലോഗോ അടങ്ങിയ നമ്പർ പ്ലേറ്റ് അഭ്യർത്ഥിക്കുക' എന്നത് തെരഞ്ഞെടുത്ത് നമ്പർ പ്ലേറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്.
തങ്ങളുടെ വാഹനത്തിന്റെ മാറ്റിസ്ഥാപിക്കാൻ ആഗ്രഹിക്കുന്ന നമ്പർ പ്ലേറ്റിലെ വിവരങ്ങൾ, ആവശ്യമായ ലോഗോ എന്നിവ അപേക്ഷയോടൊപ്പം വ്യക്തമാക്കണം. ഒപ്പം കാശ് അടച്ച രസീതിയുടെ ഒരു പകർപ്പ് 'അബ്ഷീർ' പ്ലാറ്റ്ഫോമിൽ അറ്റാച്ച് ചെയ്തിടുകയും വേണം.
🇸🇦ജയിൽ ശിക്ഷ കഴിഞ്ഞ് നാട്ടിൽ പോയ മലയാളിക്ക് ഏഴ് വർഷത്തിനുശേഷം തുക തിരികെ
🇸🇦ജയിൽ ശിക്ഷ കഴിഞ്ഞ് നാട്ടിൽ പോയ മലയാളിക്ക് ഏഴ് വർഷത്തിനുശേഷം തുക തിരികെ നൽകി സൗദി അധികൃതർ.
✒️ജയിൽ ശിക്ഷ കഴിഞ്ഞ് നാട്ടിൽ പോയ മലയാളിക്ക്, പിടിയിലാവുമ്പോൾ കൈവശമുണ്ടായിരുന്ന തുക സൗദി അധികൃതർ തിരിച്ചുനൽകി. ജുബൈലിലെ സാമൂഹിക പ്രവർത്തകരുടെ നിരന്തര പരിശ്രമത്തിനൊടുവിലാണ് ജയിൽ മോചിതനായി ഏഴുവർഷത്തിന് ശേഷം തൃശൂർ വടക്കുംമുറി സ്വദേശി ശ്രീനേഷിന് നിനച്ചിരിക്കാതെ 1.30 ലക്ഷത്തിലേറെ രൂപ തിരികെ ലഭിച്ചത്.
2015 ൽ ഒരു കേസിൽ അകപ്പെട്ട് ജുബൈൽ ജയിലിലായ ശ്രീനേഷിന്റെ കൈവശം അന്നുണ്ടായിരുന്ന തുക പൊലീസ് പിടിച്ചെടുത്തിരുന്നു. എട്ടു മാസത്തെ ജയിൽവാസത്തിന് ശേഷം ഇദ്ദേഹത്തെ നാട്ടിലേക്ക് കയറ്റിവിട്ടെങ്കിലും കേസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ പോകുമ്പോൾ പണം കൈമാറിയിരുന്നില്ല.
ഒന്നര മാസം മുമ്പ് ജുബൈൽ സ്റ്റേഷനിൽനിന്നും പൊലീസ് ക്യാപ്റ്റൻ സാമൂഹിക പ്രവർത്തകരായ സൈഫുദ്ദീൻ പൊറ്റശ്ശേരി, സലിം ആലപ്പുഴ എന്നിവരെ വിവരം അറിയിക്കുകയും ആളെ കണ്ടെത്താൻ ആവശ്യപ്പെടുകയുമായിരുന്നു. ശ്രീനേഷിന്റെ നാട്ടിൽ ബന്ധപ്പെടാനുള്ള നമ്പറിനായി സാമൂഹിക പ്രവർത്തകർ ഇന്ത്യൻ എംബസിയെ സമീപിച്ചെങ്കിലും വിവരങ്ങളൊന്നും ലഭ്യമായില്ല.
പിന്നീട് സാമൂഹിക മാധ്യമങ്ങൾ വഴി അറിയിപ്പുകൾ നൽകി ശ്രീനേഷിനെ കണ്ടെത്തുകയായിരുന്നു. തുടർന്നു സൈഫുദ്ദീൻ പൊറ്റശേരിയെ തുക കൈപ്പറ്റാൻ ചുമതലപ്പെടുത്തി ശ്രീനേഷ് എംബസിക്ക് ഇ-മെയിൽ സന്ദേശമയച്ചു. ഇന്ത്യൻ എംബസിയിലെ ജയിൽ വിഭാഗം ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി, അറ്റാഷേ പവൻ കുമാർ എന്നിവരുടെ ശ്രമഫലമായി സൈഫുദ്ദീൻ പൊറ്റശ്ശേരിയുടെ പേരിൽ അനുമതിപത്രം തയാറാക്കി അയച്ചുകൊടുത്തു.
ആവശ്യമായ രേഖകളും ചുമതലപത്രവും ജുബൈൽ പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ചതിനെ തുടർന്ന് കിഴക്കൻ പ്രവിശ്യാ പൊലീസ് മേധാവി ഏഴായിരം റിയാലിന്റെ ചെക്ക് കൈമാറി. എംബസിയിൽ ലഭിച്ച ചെക്കിന് ആനുപാതികമായ തുക വൈകാതെ ശ്രീനേഷിന് എത്തിക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു. നഷ്ടപ്പെട്ടു എന്ന് കരുതിയ പണം വർഷങ്ങൾക്ക് ശേഷം അവിചാരിതമായി ലഭിച്ച സന്തോഷത്തിലാണ് ശ്രീനേശ്. സൗദി സുരക്ഷാ വിഭാഗത്തിന്റെ വിശ്വാസ്യതയിലും എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലും ശ്രീനേഷ് നന്ദി അറിയിച്ചു.
0 Comments