സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ (ചൊവ്വ) ജോലിക്ക് ഹാജരാകണമെന്ന് നിര്‍ദേശം. ഹൈക്കോടതി നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ഡയസ്നോണ്‍ ബാധകമാണ്. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ ലീവെടുക്കരുതെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. ജോലിക്കെത്തുന്നവര്‍ക്കുള്ള വാഹനസൗകര്യം ജില്ലാ കലക്ടര്‍മാരും കെഎസ്ആർടിസി എംഡിയും ഉറപ്പു വരുത്തണം. ജീവനക്കാരനോ അടുത്ത ബന്ധുവിനോ അസുഖം, പരീക്ഷാപരമായ ആവശ്യം, പ്രസവാവധി, ഒഴിവാക്കാനാകാത്ത കാരണങ്ങൾ എന്നിവയ്ക്കു മാത്രമേ അവധി അനുവദിക്കൂ.
സർക്കാർ ഉദ്യോഗസ്ഥർ ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നത് വിലക്കി ഇന്നുതന്നെ ഉത്തരവിറക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ദേശീയ പണിമുടക്കിൽ ഡയസ്നോൺ പ്രഖ്യാപിക്കാത്തതിനെതിരെ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ. ഇതോടെ സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാരും നാളെ ജോലിക്ക് എത്തണം. അവശ്യസാഹചര്യത്തിൽ അല്ലാതെ നാളെ ആർക്കും അവധി അനുവദിക്കില്ലെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്.
ഹൈക്കോടതി വിധി പകർപ്പ് പരിശോധിച്ച അഡ്വക്കറ്റ് ജനറൽ നൽകിയ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് അവശ്യ സർവ്വീസ് നിയമമായ ഡയസ്നോൺ പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്ന കുറിപ്പോടെ അഡ്വക്കറ്റ് ജനറൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവിൻ്റെ പകർപ്പ് കൈമാറുകയായിരുന്നു. പിന്നാലെ ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു.
സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ സാധിക്കില്ലെന്നും ഇത്തരം സാഹചര്യത്തിൽ സർക്കാർ കൈയും കെട്ടി നോക്കി നിൽക്കരുതെന്നും ഇന്ന് രാവിലെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയ കേരളാ ഹൈക്കോടതി പണിമുടക്കിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ച് ഇന്ന് തന്നെ ഉത്തരവിറക്കാൻ സർക്കാറിന് നിർദ്ദേശം നൽകിയിരുന്നു. കേരള സർവ്വീസ് ചട്ട പ്രകാരം സർക്കാറിന്‍റെ നയങ്ങൾക്കെതിരെ സമരം ചെയ്യാനോ, പണിമുടക്കാനോ ജീവനക്കാർക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി പണിമുടക്ക് തടഞ്ഞത്. സർവ്വീസ് ചട്ടത്തിലെ റൂൾ 86 പ്രകാരം പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടികാട്ടി.
ഈ സാഹചര്യത്തിൽ പണിമുടക്കിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് കാണിച്ച് ഉത്തരവിറക്കിണം. പണിമുടക്കുടക്കിന് ഡയസ്നോൺ പ്രഖ്യാപിക്കാത്ത നടപടിയിലും കോടതി അതൃപ്തി രേഖപ്പെടുത്തി. പണിമുടക്കിന് ശേഷം നടപടിയുണ്ടാകുമെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. തിരുവനന്തപുരം സ്വാദേശിയായ അഭിഭാഷകനാണ് പണിമുടക്ക് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് ദിവസം പണിമുടക്കുന്നവർക്ക് അവധിയായിക്കെ ശമ്പളം നൽകാൻ നീക്കമുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.
0 Comments