Ticker

6/recent/ticker-posts

Header Ads Widget

രൂപയുടെ മൂല്യം ഇടിഞ്ഞു; പ്രവാസികള്‍ക്ക് കോളടിച്ചു, നാട്ടിലേക്ക് പണമൊഴുക്ക് കൂടി......

യുക്രൈന്‍ യുദ്ധവും എണ്ണവിലയുടെ കുതിപ്പും കാരണം ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. യു.എ.ഇയിലെ ധനവിനിമയ സ്ഥാപനങ്ങളില്‍ തിങ്കളാഴ്ച ഒരു ദിര്‍ഹത്തിന് 20.96 രൂപ വരെ ലഭിച്ചു.

ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് കൂടിയതോടെ നാട്ടിലേക്ക് പണമയക്കുന്നതും ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. 48 ദിര്‍ഹത്തിന് ആയിരം രൂപവരെ പ്രവാസികള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ഒരു ദിര്‍ഹത്തിന് 20.80 രൂപയായി കുറയുകയും ചെയ്തു. ചരിത്രത്തിലെ റെക്കോഡ് വിലയിടിവാണ് രൂപയ്ക്ക് സംഭവിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധരും പറയുന്നു.

വരും ദിവസങ്ങളിലും രൂപയ്ക്ക് വിലയിടിവ് തുടരുമെന്നാണ് വിലയിരുത്തല്‍. മണിക്കൂറുകള്‍ക്കിടയിലാണ് രൂപയുടെ മൂല്യമിടിയുന്നതെന്ന് ധനവിനിമയ സ്ഥാപനങ്ങളും പറയുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നാട്ടിലേക്ക് പണമയക്കുന്നവരുടെ തിരക്ക് പ്രകടമാണ്.

യു.എ.ഇ. യില്‍ ദിവസങ്ങളായി ഓണ്‍ലൈന്‍ വിനിമയവും വര്‍ധിച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക് ശമ്പളം ലഭിക്കുന്ന ദിവസങ്ങളായതിനാലും നാട്ടിലേക്ക് മികച്ച നിരക്കില്‍ പണമയക്കാന്‍ സാധിച്ചു. എന്നാല്‍ ഈ സാഹചര്യം കണക്കിലെടുത്ത് ക്രഡിറ്റ് കാര്‍ഡുവഴി പണം പിന്‍വലിച്ചോ പലിശയ്ക്ക് പണം വാങ്ങിയോ നാട്ടിലേക്കയക്കരുതെന്ന് സാമ്പത്തിക രംഗത്തുള്ളവര്‍ ഓര്‍മ്മിപ്പിക്കുന്നു. അങ്ങിനെയെങ്കില്‍ കട ബാധ്യതയാണ് സംഭവിക്കുക. ഇത്തരത്തില്‍ പണമയച്ചവര്‍ സാമ്പത്തിക കുരുക്കില്‍ പെട്ട സംഭവങ്ങള്‍ നിരവധിയാണ്.

സൗദി റിയാലും 20 രൂപക്ക് മുകളിലെത്തിയിട്ടുണ്ട്. ഒമാനി റിയാല്‍ 200-ന് അടുത്തും കുവൈത്തി ദിനാര്‍ 252-ന് മുകളിലുമാണ് നിലവിലെ വിനിമയ നിരക്ക്. ബഹ്‌റൈന്‍ ദിനാര്‍ 204 രൂപയ്ക്കടുത്തുണ്ട്. 21 രൂപക്ക് മുകളില്‍ ഒരു ഖത്തര്‍ റിയാലിനും ലഭിക്കും.

Post a Comment

0 Comments