Ticker

6/recent/ticker-posts

Header Ads Widget

Kerala Budget 2022 : സംസ്ഥാന ബജറ്റ് ഇന്ന്, നികുതികൾ കൂട്ടിയേക്കും, ക്ഷേമപദ്ധതികൾക്കും സാധ്യത.

​കടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ടെ, രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം സംസ്ഥാന ബജറ്റ് (Kerala Budget 2022 ) ഇന്ന് 9 മണിക്ക് അവതരിപ്പിക്കും. ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരപ്പിക്കുന്ന രണ്ടാമത്തെ ബജറ്റാണ് ഇന്നത്തേത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾക്കുളള സാധ്യത കുറവാണ്. വിവിധ നികുതികൾ വർദ്ധിപ്പിച്ചേക്കും. സേവനങ്ങൾക്കുള്ള ഫീസുകളും കൂടും.

മുൻഗാമിയായ തോമസ് ഐസകിൽ നിന്നും വേറിട്ട് കഥയും കവിതകളും ചമയങ്ങളുമില്ലാതെ കാര്യം മാത്രം പറഞ്ഞാണ് ബാലഗോപാലിൻറെ ബജറ്റ് അവതരണം. കേന്ദ്രവിഹിതത്തിലുണ്ടാകുന്നത് വൻ കുറവ്, റവന്യു വരവിലും മെച്ചമില്ല, ജൂൺ മുതൽ ജിഎസ്ടി നഷ്ടപരിഹാരവുമില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി കാലത്ത് പിടിച്ചുനിൽക്കാൻ ബജറ്റിൽ എന്തു ചെയ്യുമെന്നാണ് കേരളം കാത്തിരിക്കുന്നത്.

61 മിനുട്ടിൽ തീർത്ത ആദ്യ ബജറ്റിൽ കൊവിഡ് പാക്കേജായിരുന്നു മുഖ്യ ആകർഷണം. കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞെങ്കിലും മഹാരോഗം ഉണ്ടാക്കിയ പ്രശ്നങ്ങൾ സമസ്ത മേഖലയിലും തുടരുന്നു. മാന്ദ്യം മാറ്റി ഉണർവ്വേകാനുള്ള പദ്ധതികൾ ബജറ്റിലുണ്ടാകും. വമ്പൻ പ്രഖ്യാപനങ്ങളില്ലാതെ വരുമാനം കൂട്ടി നിലമെച്ചപ്പെടുത്തലാകും പ്രധാന ലക്ഷ്യം. ക്ഷേമപെൻഷനുകൾ കൂട്ടി വരുന്ന ഇടത് ബജറ്റ് രീതി ആവർത്തിക്കുമോ എന്നുള്ളത് മറ്റൊരു ആകാംക്ഷ.

പെൻഷൻ പ്രായം കൂട്ടില്ലെന്ന് ഇതിനകം ധനമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. ഞെരുക്കത്തിനിടയിലും സിൽവർലൈൻ ബജറ്റിൽ എടുത്തുപറയും. വിവിധ തരം സേവനങ്ങൾക്കുള്ള ഫീസ് കൂട്ടിയേക്കും. നികുതി പിരിവ് ഊർജ്ജിതമാക്കാനുള്ള പ്രത്യേക പദ്ധതികൾ പ്രതീക്ഷിക്കാം. വിവിധ ആംനെസ്റ്റി പദ്ധതികൾ ഇതിനകം പ്രഖ്യാപിച്ചെങ്കിലും 17000 കോടിയോളും ഇനിയും പിരിച്ചുകിട്ടാനുണ്ട്. രാവിലെ 9നാണ് ബജറ്റ്. സാമ്പത്തിക അവലോകന റിപ്പോർട്ടും ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും.

എന്നാൽ ഇത്തവണ സമ്പൂർണ ബജറ്റായിരിക്കും അവതരിപ്പിക്കുക. ബജറ്റിന് തലേന്ന് നിയമസഭയിൽ സമർപ്പിക്കാറുള്ള സാമ്പത്തിക അവലോകന റിപ്പോർട്ടും ഇത്തവണ ബജറ്റിനൊപ്പമായതിനാൽ കേരളത്തിന്റെ കഴിഞ്ഞ വർഷത്തെ സാമ്പത്തിക വളർച്ചയും ഇന്നറിയാം.

ബജറ്റിൽ കൊറാണാനന്തര കേരളത്തിന്റെ വികസന കാഴ്ചപ്പാട് പ്രതിഫലിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കെ റെയിൽ പോലുള്ള സർക്കാരിന്റെ പ്രധാന പദ്ധതികളുടെ ഭാവി നടപടി ക്രമങ്ങൾ സംബന്ധിച്ചും ബജറ്റിൽ പ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തൽ. കൊറോണയെ തുടർന്ന് പ്രതിസന്ധിയിലായ ടൂറിസം വ്യവസായം ,കൃഷി തുടങ്ങിയ മേഖലകളെ പുനരുജ്ജീവിപ്പിക്കാൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

ബജറ്റിൽ പുതിയ നികുതി നിർദ്ദേശങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.സംസ്ഥാന സർക്കാരിന് ഏറ്റവുമധികം നികുതി വരുമാനം ലഭിക്കുന്ന മദ്യം, വാഹനങ്ങൾ തുടങ്ങിയ മേഖലകളിൽ നികുതി വർദ്ധനയുടെ സൂചനകളുമുണ്ട്.

Post a Comment

0 Comments