Ticker

6/recent/ticker-posts

Header Ads Widget

വീണ്ടും തരംഗങ്ങൾ ഉണ്ടായേക്കാം; നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല : ആരോഗ്യ മന്ത്രി

ഇനിയും കൊവിഡ് തരംഗങ്ങൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രി. അതുകൊണ്ട് തന്നെ കൊവിഡ് അവലോകന യോഗങ്ങൾ തുടരുമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിൽ ശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വീണാ ജോർജ്. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കാര്യമായ വർധനയില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മാസ്‌ക് മാറ്റാൻ സമയമായിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. വാക്‌സിനേഷൻ സംബന്ധിച്ച് ശക്തമായ ബോധവത്കരണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

അതിനിടെ, സംസ്ഥാനത്ത് നിർത്തി വച്ച പ്രതിദിന വാക്‌സിൻ ബുള്ളറ്റിൻ വീണ്ടും പുനരാരംഭിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ഇന്ന് ഒറ്റ ദിവസം കൊണ്ട് അപ്ലോഡ് ചെയ്തത് ഒമ്പത് ദിവസത്തെ കണക്ക്.

വാക്സിനേഷൻ പുരോഗതി അറിയിക്കുന്ന ബുള്ളറ്റിൻ പ്രസിദ്ധീകരിക്കാത്തതിന് പിന്നിൽ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥ വീഴ്ചയെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഈ മാസം 15ന് ശേഷം ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്താത്ത കണക്കുകളാണ് ഇന്ന് ഒറ്റ ദിവസം കൊണ്ട് പ്രത്യക്ഷപ്പെട്ടത്.

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിറുത്തിയതിന് പിന്നാലെ എത്ര പേർ വാക്‌സിനെടുത്തുവെന്ന് സൂചിപ്പിക്കുന്ന ആരോഗ്യ വകുപ്പിന്റെ വാക്‌സിൻ ബുള്ളറ്റിനും നിലച്ചിരുന്നു. കൊവിഡ് കണക്കും വാക്‌സിനേഷൻ പുരോഗതിയും ജനങ്ങളെ അറിയിക്കണമെന്ന നിർദം നേരത്തെ തന്നെ നൽകിയിരുന്നു.

സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കി. കൊച്ചിയില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ധിക്കുന്നത്. എവിടെയെങ്കിലും കോവിഡ് കേസുകള്‍ ഉയരുന്നെങ്കിലോ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നെങ്കിലോ സംസ്ഥാന തലത്തില്‍ അറിയിക്കണം. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. തുടര്‍ച്ചയായി അവലോകന യോഗങ്ങള്‍ ചേര്‍ന്ന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വാക്‌സിനേഷന്‍ ശക്തിപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

ഭീതിപടര്‍ത്തുന്ന സാഹചര്യം നിലവിലില്ല. നിലവില്‍ ഒരിടത്തും ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടില്ല. സംസ്ഥാനത്ത് ഇന്ന് 255 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 325 പേര്‍ രോഗമുക്തി നേടി. ആകെ 1812 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് കുറച്ചുനാള്‍ കൂടി കോവിഡ് കേസുകള്‍ ഇങ്ങനെ തുടരും. ഒരു വലിയ തരംഗം മുന്നില്‍ കാണുന്നില്ലെങ്കിലും ജാഗ്രത തുടരണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും അവബോധം ശക്തിപ്പെടുത്തണം. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണ്. അടച്ചിട്ട സ്ഥലങ്ങള്‍ രോഗവ്യാപനത്തിന് കാരണമാകും. കോവിഡ് വര്‍ധിച്ചാല്‍ പ്രായമായവരെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രിക്കോഷന്‍ ഡോസ് നല്‍കാന്‍ പ്രോത്സാഹിപ്പിക്കണം. വാക്‌സിനേഷന്‍ പരമാവധി ആളുകളില്‍ എത്തിക്കണം. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് കുട്ടികളുടെ വാക്‌സിനേഷന്‍ ശക്തിപ്പെടുത്തും.

ചില സ്വകാര്യ ലാബുകളും സ്വകാര്യ ആശുപത്രികളും പരിശോധനയ്ക്ക് അമിത ചാര്‍ജ് ഈടാക്കുന്നുണ്ടെന്ന പരാതിയുണ്ട്. സ്വകാര്യ ലാബുകളില്‍ കൂടിയ നിരക്കില്‍ പരിശോധന അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, എന്‍.എച്ച്.എം. പ്രോഗ്രാം ഓഫീസര്‍മാര്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments