Ticker

6/recent/ticker-posts

Header Ads Widget

NEET-UG 2022: പരീക്ഷ ഇനി മുതല്‍ 200 മിനിറ്റ്‌ | പരീക്ഷാഘടന, സീറ്റുകള്‍, യോഗ്യത...കൂടുതല്‍ അറിയാം......

നീറ്റ്-യു.ജി. (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്-അണ്ടര്‍ ഗ്രാജ്വേറ്റ്) ജൂലായ് 17-ന് (ഞായര്‍) ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് 5.20 വരെ നടത്തും. 180 മിനിറ്റ് (മൂന്നു മണിക്കൂര്‍) ദൈര്‍ഘ്യമുണ്ടായിരുന്ന പരീക്ഷയുടെ ദൈര്‍ഘ്യം 200 മിനിറ്റ് (മൂന്ന് മണിക്കൂര്‍ 20 മിനിട്ട്) ആയി വര്‍ധിപ്പിച്ചു.

കോഴ്‌സുകള്‍
ബിരുദ മെഡിക്കല്‍ പ്രവേശനത്തിനുള്ള രാജ്യത്തെ ഏക പ്രവേശനപരീക്ഷയാണ് നീറ്റ് യു.ജി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ആണ് പരീക്ഷനടത്തുന്നത്. രാജ്യത്തെ എം.ബി.ബി.എസ്. (മെഡിക്കല്‍), ബി.ഡി.എസ്. (െഡന്റല്‍), ബി. എ.എം.എസ്. (ആയുര്‍വേദ), ബി.യു.എം.എസ്. (യുനാനി), ബി.എസ്.എം.എസ്. (സിദ്ധ), ബി.എച്ച്.എം.എസ്. (ഹോമിയോപ്പതി) കോഴ്‌സുകളിലെ പ്രവേശനമാണ് മുഖ്യമായും പരീക്ഷയുടെ പരിധിയില്‍ വരുന്നത്. കൂടാതെ, വെറ്ററിനറി ബിരുദ കോഴ്‌സിലെ (ബി.വി.എസ്.സി. ആന്‍ഡ് എ.എച്ച്.) 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകളും നീറ്റ് അടിസ്ഥാനമാക്കിയാകും നികത്തുക. ചില സ്ഥാപനങ്ങള്‍ ബി.എസ്സി. (ഓണേഴ്‌സ്) നഴ്‌സിങ് പ്രവേശനത്തിന് നീറ്റ് സ്‌കോര്‍ ഉപയോഗിക്കും.
പരീക്ഷാഘടന
ഒബ്ജക്ടീവ് മാതൃകയില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുള്ള ഒരു പേപ്പര്‍ ഉണ്ടാകും. ഒ.എം.ആര്‍. ഷീറ്റുപയോഗിച്ച് ഓഫ്ലൈന്‍ രീതിയിലാകും പരീക്ഷ. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ നാല് വിഷയങ്ങളില്‍നിന്നാകും ചോദ്യങ്ങള്‍. നാലുവിഷയങ്ങള്‍ക്കും രണ്ടുഭാഗങ്ങളിലായി (എ/ബി) ചോദ്യങ്ങള്‍. ഓരോന്നിലും ഭാഗം എ.യില്‍ 35-ഉം ഭാഗം ബി.യില്‍ 15-ഉം ചോദ്യങ്ങള്‍. ഭാഗം എ-യിലെ 35 ചോദ്യങ്ങളും നിര്‍ബന്ധമാണ്. ഭാഗം ബി-യില്‍നിന്ന് 15-ല്‍ 10 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍മതി. ഇപ്രകാരം ഓരോവിഷയത്തില്‍നിന്നും മൊത്തം 45 വീതം ചോദ്യങ്ങള്‍ക്കാണ് ഉത്തരംനല്‍കേണ്ടത് (35+10). മൊത്തം 180 ചോദ്യങ്ങള്‍ (45 x 4). ശരിയുത്തരത്തിന്/ഏറ്റവും അനുയോജ്യമായ ഉത്തരത്തിന് നാലുമാര്‍ക്ക് കിട്ടും. ഉത്തരം തെറ്റിയാല്‍, ഒരുമാര്‍ക്ക് നഷ്ടപ്പെടും. പരമാവധി മാര്‍ക്ക്-720 (180 x 4).

മലയാളത്തിലും ചോദ്യപ്പേപ്പര്‍
പരീക്ഷയുടെ സിലബസ് neet.nta.nic.in ല്‍ ഉള്ള ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ നല്‍കിയിട്ടുണ്ട്. ഇംഗ്ലീഷ്, മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കും. അപേക്ഷനല്‍കുമ്പോള്‍ ഏത് ഭാഷയിലെ ചോദ്യപ്പേപ്പര്‍ വേണമെന്ന് അറിയിക്കണം. കേരളത്തില്‍ എല്ലാ ജില്ലകളിലുമായി 18 പരീക്ഷാകേന്ദ്രങ്ങളുണ്ട്. പത്തനംതിട്ട, കണ്ണൂര്‍, പയ്യന്നൂര്‍, വയനാട്, ആലപ്പുഴ, ചെങ്ങന്നൂര്‍, അങ്കമാലി, എറണാകുളം, മൂവാറ്റുപുഴ, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍, ഇടുക്കി. അപേക്ഷിക്കുമ്പോള്‍ നാല് കേന്ദ്രങ്ങള്‍ മുന്‍ഗണന നിശ്ചയിച്ച് തിരഞ്ഞെടുക്കണം. സ്ഥിരവിലാസമുള്ള സംസ്ഥാനം/നിലവിലെ വിലാസമുള്ള സംസ്ഥാനം അനുസരിച്ചേ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാന്‍ കഴിയൂ. വിവിധ വിദേശരാജ്യങ്ങളിലായി 14 പരീക്ഷാകേന്ദ്രങ്ങളുമുണ്ട്.
അപേക്ഷായോഗ്യത
അപേക്ഷകര്‍ 2022 ഡിസംബര്‍ 31-ന് 17 വയസ്സ് പൂര്‍ത്തിയാക്കണം. ജനനം 2005 ഡിസംബര്‍ 31-നോ മുമ്പോ ആയിരിക്കണം. ഉയര്‍ന്ന പ്രായപരിധി ഇല്ല. പ്ലസ്ടു/തത്തുല്യ പ്രോഗ്രാമില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി എന്നീ വിഷയങ്ങള്‍, മാത്തമാറ്റിക്‌സ്/മറ്റേതെങ്കിലും ഇലക്ടീവ്, ഇംഗ്ലീഷ് എന്നിവ പഠിച്ചിരിക്കണം.
പ്ലസ് ടു/തത്തുല്യ പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ പ്രത്യേകം ജയിച്ചിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി എന്നീ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് (പട്ടിക/മറ്റു പിന്നാക്ക/ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 40 ശതമാനം) നേടിയിരിക്കണം. യോഗ്യതാപരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

കോടതിവിധിക്കു വിധേയമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്/സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍, അംഗീകൃത സംസ്ഥാന ബോര്‍ഡിലെ പ്രൈവറ്റ് പഠനം എന്നിവ വഴി യോഗ്യതനേടിയവര്‍, ബയോളജി/ബയോടെക്‌നോളജി അഡീഷണല്‍ വിഷയമായി പഠിച്ചവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

കോടതിവിധിക്കു വിധേയമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്/സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍, അംഗീകൃത സംസ്ഥാന ബോര്‍ഡിലെ പ്രൈവറ്റ് പഠനം എന്നിവ വഴി യോഗ്യതനേടിയവര്‍, ബയോളജി/ബയോടെക്‌നോളജി അഡീഷണല്‍ വിഷയമായി പഠിച്ചവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

നിശ്ചിത സയന്‍സ് വിഷയങ്ങളോടെയുള്ള, ഇന്റര്‍മീഡിയറ്റ്/പ്രീഡിഗ്രി പരീക്ഷ, പ്രീ പ്രൊഫഷണല്‍/പ്രീ മെഡിക്കല്‍ പരീക്ഷ, ത്രിവത്സര സയന്‍സ് ബാച്ചിലര്‍ പരീക്ഷ, സയന്‍സ് ബാച്ചിലര്‍ കോഴ്‌സിന്റെ ആദ്യവര്‍ഷ പരീക്ഷ, പ്ലസ് ടുവിനു തത്തുല്യമായ അംഗീകൃതപരീക്ഷ എന്നിവയിലൊന്ന് ജയിച്ചവര്‍ക്കും വ്യവസ്ഥകള്‍ക്കു വിധേയമായി അപേക്ഷിക്കാം.

അപേക്ഷ
മേയ് ആറിന് രാത്രി 11.50 വരെ neet.nta.nic.in വഴി നല്‍കാം. അപേക്ഷാ ഫീസ് 1600 രൂപയാണ്. ജനറല്‍ ഇ.ഡബ്ല്യു.എസ്./ഒ.ബി.സി. -1500 രൂപ, പട്ടിക/ഭിന്നശേഷി/തേഡ് ജന്‍ഡര്‍ -900 രൂപ. വിദേശത്ത് പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുന്ന എല്ലാ വിഭാഗക്കാര്‍ക്കും അപേക്ഷാ ഫീസ് 8500 രൂപയാണ്. ക്രെഡിറ്റ്‌/െഡബിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിങ്/യു.പി.ഐ./പേ.ടി.എം. വഴി ഫീസടയ്ക്കാന്‍ ഏഴിന് രാത്രി 11.50 വരെ സമയമുണ്ട്. അപേക്ഷാ സമര്‍പ്പണ മാര്‍ഗനിര്‍ദേശങ്ങള്‍ സൈറ്റില്‍നിന്ന് ഡൗണ്‍ലോഡു ചെയ്‌തെടുക്കാവുന്ന ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.
ദേശീയതലത്തിലെ സീറ്റുകള്‍
പ്രവേശനത്തിന്റെ പരിധിയില്‍ വരുന്ന സീറ്റുകള്‍: മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി/ആയുഷ് അഡ്മിഷന്‍സ് സെന്‍ട്രല്‍ കൗണ്‍സലിങ് കമ്മിറ്റി/വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവ നിശ്ചിത സീറ്റുകളിലേക്കു നടത്തുന്ന അഖിലേന്ത്യാ/അഖിലേന്ത്യ ക്വാട്ട കൗണ്‍സലിങ്; എയിംസ്, ജിപ്മര്‍, കേന്ദ്ര സ്ഥാപനങ്ങള്‍/സര്‍വകലാശാലകള്‍, കല്പിതസര്‍വകലാശാലകള്‍, സംസ്ഥാനങ്ങളിലെ കോളേജുകള്‍ എന്നിവയിലെ എം.ബി.ബി.എസ്./ബി.ഡി.എസ്. സീറ്റുകള്‍, സ്വകാര്യ മെഡിക്കല്‍, െഡന്റല്‍, ആയുര്‍വേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി കോളേജുകളിലെയും സ്വകാര്യ സര്‍വകലാശാലകളിലെയും സര്‍ക്കാര്‍, മാനേജ്മെന്റ്, മൈനോറിറ്റി, എന്‍.ആര്‍.ഐ. സീറ്റുകള്‍, സെന്‍ട്രല്‍ പൂള്‍ ക്വാട്ട എന്നിവ. ഓരോ സംസ്ഥാനത്തിന്റെയും സംവരണതത്ത്വങ്ങള്‍ പ്രകാരമായിരിക്കും അതതു സംസ്ഥാനസര്‍ക്കാര്‍ ഏജന്‍സി സംസ്ഥാന ക്വാട്ട സീറ്റുകള്‍ നികത്തുക. പുണെ, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ്. ആദ്യഘട്ട ചോയ്‌സ് ഫില്ലിങ്/രജിസ്‌ട്രേഷന്‍ എം.സി.സി. വെബ്‌സൈറ്റ് വഴിയാകും. നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് അര്‍ഹതയുള്ളത്. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് എ.എഫ്.എം.സി. നടത്തും. വിദേശത്ത് മെഡിക്കല്‍, െഡന്റല്‍ പഠനം ആഗ്രഹിക്കുന്നവരും (ഭാരതീയര്‍/ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ വിഭാഗക്കാര്‍) നീറ്റ് യു.ജി. 2022 യോഗ്യത നേടണം.

കേരളത്തില്‍ 13 കോഴ്‌സുകള്‍
കേരളത്തില്‍ മെഡിക്കല്‍ വിഭാഗത്തിലെ ആറ് പ്രോഗ്രാമുകളിലെയും മെഡിക്കല്‍ അലൈഡ് വിഭാഗത്തിലെ ഏഴ് പ്രോഗ്രാമുകളിലെയും പ്രവേശനം നീറ്റ് യു.ജി. 2022 റാങ്ക്/സ്‌കോര്‍ അടിസ്ഥാനമാക്കി കേരളത്തിലെ പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിനുള്ള 2022-ലെ പ്രോ?െസ്പക്ടസ് വ്യവസ്ഥകള്‍ക്കനുസരിച്ചായിരിക്കും.
മെഡിക്കല്‍: എം.ബി.ബി.എസ്., ബി.ഡി.എസ്., ബി. എ.എം.എസ്., ബി.എച്ച്.എം. എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്.
മെഡിക്കല്‍ അലൈഡ്: ബി. എസ്സി. അഗ്രിക്കള്‍ച്ചര്‍, ബി. എസ്സി. ഫോറസ്ട്രി, ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ്, ബി.വി.എസ്സി. ആന്‍ഡ് എ.എച്ച്. (വെറ്ററിനറി), ബി.എസ്സി. കോ - ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്, ബി.എസ്സി. ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സയന്‍സ്, കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബി.ടെക്. ബയോടെക്‌നോളജി.
ഇവയില്‍ മെഡിക്കല്‍ വിഭാഗം കോഴ്‌സുകളിലെ പ്രവേശനത്തിന് നീറ്റ് യു.ജി. യോഗ്യത (50-ാം/40-ാം/45-ാം പെര്‍സന്റൈല്‍) നേടണം. മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിന് നീറ്റ് യു.ജി.യില്‍ 720-ല്‍ 20 മാര്‍ക്ക് മതി. പട്ടികവിഭാഗക്കാര്‍ക്ക് ഈ വ്യവസ്ഥയില്ല.
പ്രവേശന പരീക്ഷാ കമ്മിഷണര്‍ വഴിയുള്ള 2022-ലെ മെഡിക്കല്‍ ആന്‍ഡ് മെഡിക്കല്‍ അനുബന്ധ പ്രവേശനത്തിന് ഏപ്രില്‍ 30-ന് വൈകീട്ട് അഞ്ചുവരെ www.cee.kerala.gov.in വഴി അപേക്ഷിക്കാം. അതോടൊപ്പം മേയ് ആറിനകം നീറ്റ് യു.ജി.ക്ക് അപേക്ഷിക്കുകയും വേണം. തുടര്‍ന്ന് പരീക്ഷയെഴുതി, യോഗ്യതനേടി, നീറ്റ് സ്‌കോര്‍ യഥാസമയം പ്രവേശനപരീക്ഷാ കമ്മിഷണര്‍ക്ക് നല്‍കിയാലേ (അപ്ലോഡിങ്/അംഗീകരിക്കല്‍) അവരെ പ്രവേശനപരീക്ഷാ കമ്മിഷണറുടെ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ റാങ്ക് പട്ടികകളിലേക്ക് പരിഗണിക്കൂ. അതിനുള്ള സമയക്രമം നീറ്റ് യു.ജി. 2022 ഫലംവന്നശേഷം പ്രസിദ്ധപ്പെടുത്തും.

വിദേശത്ത് മെഡിക്കല്‍,ഡെന്റല്‍ പഠനം ആഗ്രഹിക്കുന്നവര്‍ നീറ്റ് യു.ജി. യോഗ്യത നേടണം.

നീറ്റ് യോഗ്യത നേടാന്‍
പരീക്ഷയില്‍ യോഗ്യതനേടാന്‍ 50-ാം പെര്‍സന്റൈല്‍ സ്‌കോര്‍ നേടണം. ഏത് സ്‌കോറിനു മുകളിലാണോ/താഴെയാണോ പരീക്ഷയെഴുതിയവരില്‍ 50 ശതമാനം പേരുടെയും സ്‌കോര്‍ വരുന്നത്, ആ സ്‌കോറാണ് 50-ാം പെര്‍സന്റൈല്‍ സ്‌കോര്‍. പരീക്ഷാമൂല്യനിര്‍ണയം കഴിഞ്ഞേ ഇത് കണ്ടെത്താന്‍ കഴിയൂ. ഓരോ വര്‍ഷവും ഇതില്‍ മാറ്റംവരാം. പരീക്ഷ അഭിമുഖീകരിക്കുന്നവരുടെ അപേക്ഷിക മികവ് ഇത് വിലയിരുത്തുന്നു. പട്ടിക/ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 40-ാം പെര്‍സന്റൈല്‍ സ്‌കോറും (60 ശതമാനം പരീക്ഷാര്‍ഥികളുടെ സ്‌കോര്‍ ഇതിനു മുകളിലായിരിക്കും), ജനറല്‍-അണ്‍ റിസര്‍വ്ഡ്/ജനറല്‍-ഇ.ഡബ്ല്യു.എസ്. വിഭാഗം ഭിന്നശേഷിക്കാര്‍ക്ക് 45-ാം പെര്‍സന്റൈല്‍ സ്‌കോറും (55 ശതമാനം പരീക്ഷാര്‍ഥികളുടെ സ്‌കോര്‍ ഇതിനുമുകളിലായിരിക്കും) വേണം.

Post a Comment

0 Comments