🇰🇼കുവൈറ്റ്: പ്രവാസികളുടെ റെസിഡൻസി കാലാവധി അഞ്ച് വർഷം വരെ നീട്ടുന്നതിനുള്ള പ്രമേയത്തിന് അംഗീകാരം.
✒️രാജ്യത്തെ പ്രവാസികളുടെ റെസിഡൻസി കാലാവധി പരമാവധി അഞ്ച് വർഷം വരെ നീട്ടുന്നതിനുള്ള പ്രമേയത്തിന് കുവൈറ്റ് അംഗീകാരം നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈറ്റ് പാർലിമെന്ററി ഇന്റീരിയർ ആൻഡ് ഡിഫെൻസ് അഫയേഴ്‌സ് കമ്മിറ്റിയാണ് ഈ പ്രമേയത്തിന് അംഗീകാരം നൽകിയത്. നിലവിൽ കുവൈറ്റിലെ പ്രവാസികൾക്ക് അവരുടെ തൊഴിൽ അനുസരിച്ച് രണ്ടോ, മൂന്നോ വർഷം വരെയാണ് പരമാവധി റെസിഡൻസി കാലാവധിയുടെ സാധുത ലഭിക്കുന്നത്.
വിദേശ നിക്ഷേപകരുടെ പരമാവധി റെസിഡൻസി കാലാവധി 15 വർഷമാക്കി ഉയർത്തുന്നതിനും ഈ പ്രമേയത്തിൽ ശുപാർശ ചെയ്തിട്ടുണ്ട്. കുവൈറ്റിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപമുളളവർക്ക് 10 വർഷം വരെ റെസിഡൻസി അനുവദിക്കുന്നതിനും ഈ പ്രമേയം ശുപാർശ ചെയ്യുന്നു.
ഈ പ്രമേയത്തിന് കമ്മിറ്റി അംഗീകാരം നൽകിയതായും, പ്രമേയം പാർലിമെന്റിൽ വോട്ടിങ്ങിന് അവതരിപ്പിക്കുമെന്നും കമ്മിറ്റി ചെയർമാൻ എം പി സാദൗൻ ഹമ്മദ് വ്യക്തമാക്കിയിട്ടുണ്ട്.
🇴🇲ഒമാൻ: വിദേശത്ത് നിന്നെത്തുന്ന യാത്രികർ കൈവശം വെക്കുന്ന മരുന്നുകളുടെ കുറിപ്പടി കരുതേണ്ടതാണ്.
✒️വിദേശത്ത് നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികർ, തങ്ങളുടെ കൈവശമുള്ള മുഴുവൻ മരുന്നുകളുടെയും കുറിപ്പടി യാത്രാവേളയിൽ കയ്യിൽ കരുതേണ്ടതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കൃത്യമായ കുറിപ്പടികൾ കൂടാതെ മരുന്നുകൾ കൈവശം വെക്കുന്ന യാത്രികർ നേരിടേണ്ടി വരാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഒമാൻ എയർപോർട്ട്സ് വ്യക്തമാക്കിയിട്ടുണ്ട്.
കൃത്യമായ കുറിപ്പടികൾ കൂടാതെ മരുന്നുകളുമായെത്തുന്ന യാത്രികർക്ക് പരിശോധനകൾ മൂലം യാത്രകൾ വൈകുന്നതിന് ഇടയുണ്ടെന്നും, ഇത്തരം മരുന്നുകൾ റോയൽ ഒമാൻ പോലീസ് പിടിച്ചെടുക്കുന്നതിന് സാധ്യതയുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനാൽ ഒമാനിലേക്ക് യാത്ര ചെയ്യുന്ന അവസരത്തിൽ, നിയമപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായും, യാത്ര സുഗമമാക്കുന്നതിനായും തങ്ങളുടെ കൈവശമുള്ള മരുന്നുകളുടെ കുറിപ്പ് കൈവശം കരുതാൻ യാത്രികരോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒമാനിൽ നിരോധിക്കപ്പെട്ടിട്ടുള്ളതായ മരുന്നുകളുമായി രാജ്യത്തേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ഉണ്ടായേക്കാവുന്ന നിയമപ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ഇത് പ്രധാനമാണ്.
🇸🇦ആഗോളതലത്തിൽ ഈന്തപ്പഴ കയറ്റുമതിയിൽ സൗദി അറേബ്യ ഒന്നാം സ്ഥാനം നേടിയതായി ഇന്റർനാഷണൽ ട്രേഡ് സെന്റർ.
✒️2021-ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള ഈന്തപ്പഴ കയറ്റുമതി നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ ഒന്നാം സ്ഥാനം നേടിയതായി ഇന്റർനാഷണൽ ട്രേഡ് സെന്ററിന്റെ ട്രേഡ്മാപ്പ് ചൂണ്ടിക്കാട്ടുന്നു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദി അറേബ്യയുടെ 2021-ലെ മൊത്തം ഈന്തപ്പഴ കയറ്റുമതി 1.2 ബില്യൺ സൗദി റിയാൽ (320 മില്യൺ ഡോളർ) രേഖപ്പെടുത്തിയതായി ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വാർഷികാടിസ്ഥാനത്തിലുള്ള കയറ്റുമതിയിൽ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയിരിക്കുന്നതും സൗദി അറേബ്യയാണ്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സൗദിയുടെ ഈന്തപ്പഴ കയറ്റുമതി 12.5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോളതലത്തിൽ 113 രാജ്യങ്ങളിലേക്ക് സൗദി അറേബ്യ ഈന്തപ്പഴം കയറ്റുമതി ചെയ്യുന്നുണ്ട്.
എണ്ണ ഇതര കയറ്റുമതി മേഖലകളെ ശക്തിപ്പെടുത്തുന്നതിന് സൗദി നേതൃത്വം നൽകുന്ന പ്രാധാന്യമാണ് ഈ നേട്ടം ചൂണ്ടികാട്ടുന്നതെന്ന് സൗദി നാഷണൽ സെന്റർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് അറിയിച്ചു. ഏതാണ്ട് 7.5 ബില്യൺ റിയാൽ മൂല്യം രേഖപ്പെടുത്തുന്ന ഈന്തപ്പന ഉത്പാദന മേഖല സൗദി അറേബ്യയുടെ കാർഷിക ഉത്പാദനത്തിന്റെ 12 ശതമാനത്തോളം വരുന്നതാണ്.
🇸🇦ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് റിസർവേഷൻ അടുത്ത ആഴ്ച മുതൽ.
✒️സൗദിക്കകത്ത് നിന്നും ഈ വർഷത്തെ തീർഥാടകർക്കുള്ള ഹജ്ജ് റിസർവേഷൻ അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്ന് ആഭ്യന്തര ഹജ്ജ് കോർഡിനേഷൻ കൗൺസിൽ ചുമതലയുള്ള ഡയറക്ടർ ബോർഡ് ചെയർമാൻ സഈദ് അൽ ജുഹാനി അറിയിച്ചു.
മിനയിലെ ഹജ്ജ് ടവറുകൾ ഉൾപ്പെടുന്ന ആഭ്യന്തര തീർഥാടന കമ്പനികൾ നൽകുന്ന പാക്കേജുകൾക്ക് പുറമെ ഈ വർഷം ഹോട്ടൽ മുറികൾക്ക് സമാനമായി ഇതാദ്യമായി നവീകരിച്ച ടെന്റുകളുൾപ്പെടുന്ന 'ഹോസ്പിറ്റാലിറ്റി 1, 2 എന്നിങ്ങനെ മറ്റു പാക്കേജുകളുമുണ്ടായിരിക്കും.
ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച പാക്കേജുകൾക്കനുസൃതമായി തീർഥാടകർക്ക് ടെന്റിനകത്ത് ഫ്രഷ് ആയിട്ടുള്ള ഭക്ഷണം വിതരണം ചെയ്യും. ഇതിനായി കഴിഞ്ഞ വർഷങ്ങളിൽ സ്വീകരിച്ചിരുന്ന അതേ രീതി തന്നെയായിരിക്കും പിന്തുടരുകയെന്നും സഈദ് അൽ ജുഹാനി അറിയിച്ചു.
ഈ വർഷം സ്വദേശികളും വിദേശികളുമായി ഒന്നര ലക്ഷം ആഭ്യന്തര തീർഥാടകർക്കാണ് ഹജ്ജിന് അവസരമുണ്ടാവുക.
🇶🇦ഖത്തറില്‍ തുറസ്സായ സ്ഥലങ്ങളിലെ പകല്‍ ജോലിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.
✒️ചൂട് ഉയരുന്നതോടെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തില്‍ നിയന്ത്രണം പ്രഖ്യാപിച്ച് മന്ത്രാലയം. നിയന്ത്രണം ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. സെപ്തംബര്‍ 15 വരെ ഇത് തുടരുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
രാവിലെ 10 മണി മുതല്‍ വൈകിട്ട് 3.30 വരെ തുറസ്സായി സ്ഥലങ്ങളില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കരുതെന്നാണ് കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. അതേസമയം താപനില ഉയര്‍ന്ന് തുടങ്ങിയതോടെ ആരോഗ്യ, തൊഴില്‍ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കി മന്ത്രാലയം ബോധവത്കരണ ക്യാമ്പയിന്‍ തുടങ്ങി. ഈ മാസം പകുതിയോടെ മന്ത്രാലയത്തിന്‍റെ പരിശോധന ടീം ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണം സജീവമാക്കിയിരുന്നു.
🇦🇪അബുദാബി റെസ്റ്റോറന്‍റിലെ പൊട്ടിത്തെറി; പരിക്കേറ്റവരെ പൊലീസ് മേധാവി സന്ദര്‍ശിച്ചു.
✒️അബുദാബിയിലെ റെസ്റ്റോറന്‍റിലുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റവരെ പൊലീസ് മേധാവി സന്ദര്‍ശിച്ചു. ഖാലിദിയയിലെ റെസ്റ്റോറന്‍റ് കെട്ടിടത്തിലെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ അബുദാബി പൊലീസ് മേധാവി സന്ദര്‍ശിച്ചു.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് കമാന്‍ഡര്‍ ഇന്‍ ചീഫ് ഫാരിസ് ഖലാഫ് അല്‍ മസ്റൂയി പിന്തുണ അറിയിച്ചു. ഇവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്ന മെഡിക്കല്‍ ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു.
തിങ്കളാഴ്ച ഉച്ചയോടെ മലയാളികള്‍ നടത്തുന്ന ഫുഡ് കെയര്‍ റെസ്റ്റോറന്‍റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ പാചക വാതക സംഭരണിയിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ രണ്ട് മലയാളികളും ഒരു പാകിസ്ഥാനിയും മരിച്ചു. 120 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 106 പേരും ഇന്ത്യക്കാര്‍ ആണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. 56 പേര്‍ക്ക് സാരമായ പരിക്കുകളും 64 പേര്‍ക്ക് നിസ്സാര പരിക്കുകളും ഏറ്റിരുന്നു. പൊട്ടിത്തെറിയില്‍ നിരവധി കടകള്‍ക്കും ആറ് കെട്ടിടങ്ങള്‍ക്കുമാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്.
🇦🇪അടിയന്തര ഫോണ്‍ സന്ദേശം ലഭിച്ചാല്‍ 1.16 മിനിറ്റിനുള്ളില്‍ പ്രതികരണം; നായിഫില്‍ വാഹനാപകടങ്ങളില്‍ മരണങ്ങളില്ല.
✒️ദുബൈ: ദുബൈയിലെ നായിഫ് ഏരിയയില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി വാഹനാപകടങ്ങളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദുബൈ പൊലീസ്. നായിഫ് പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ വര്‍ഷം അടിയന്തര സന്ദേശങ്ങളില്‍ ശരാശരി 1.16 മിനിറ്റില്‍ പ്രതികരിക്കാനായി.
100,000 പേര്‍ക്കിടയില്‍ പൂജ്യം മരണമാണ് ട്രാഫിക് സേഫ്റ്റി ആന്‍ഡ് റോഡ് കണ്‍ട്രോള്‍ യൂണിറ്റ് റെക്കോര്‍ഡ് ചെയ്തത്. അടിയന്തര ഫോണ്‍ സന്ദേശങ്ങളില്‍ പ്രതികരണ സമയം 2.6 മിനിറ്റായിരുന്നു. എന്നാല്‍ ഇത് 1.16 മിനിറ്റില്‍ എത്തിക്കാന്‍ സാധിച്ചതായി ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്സ് അസി.കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. സുരക്ഷ, കുറ്റകൃത്യം, ഭരണം, ഗതാഗതം എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്താനായി.
🇰🇼ചൂട് കനക്കുന്നു: കുവൈത്തില്‍ ജൂണ്‍ മുതല്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം ആരംഭിക്കും.
✒️കുവൈത്തില്‍ ചൂട് കനക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം ആരംഭിക്കുന്നു. ജൂണ്‍ മാസം മുതലാണ് ഉച്ചവിശ്രമം ആരംഭിക്കുന്നത്. രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെയാണ് കുവൈത്തിലെ തൊഴിലാളികള്‍ക്ക് മധ്യാഹ്ന ഇടവേള നല്‍കേണ്ടത്. ഈ സമയം തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കരുതെന്നാണ് നിര്‍ദ്ദേശം. കുവൈത്ത് മാനവശേഷി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
കുവൈത്തില്‍ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഉച്ചവിശ്രമം നിര്‍ബന്ധമാക്കിയിരിക്കുന്നതെന്ന് മാനവശേഷി അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍ മൂസ വ്യക്തമാക്കി.
നിയമം ലംഘിച്ച് തൊഴിലെടുപ്പിക്കുന്ന കമ്ബനികള്‍ക്ക് ആളൊന്നിന് 100 ദിനാര്‍ മുതല്‍ 200 ദിനാര്‍ വീതം പിഴ ചുമത്തുമെന്നും അദ്ദേഹം അറിയിച്ചു. നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🇶🇦മാമ്പഴങ്ങളുടെ വൈവിധ്യ ശേഖരവുമായി ലുലു; ‘കിങ്ഡം ഓഫ് മാങ്കോസ്’ ഫെസ്റ്റിവലിന് തുടക്കമായി.
✒️വൈവിധ്യമാർന്ന മാമ്പഴങ്ങളുടെ ശേഖരമൊരുക്കി ലുലുവിൽ കിങ്ഡം ഓഫ് മാങ്കോസ്’ ഫെസ്റ്റിവലിന് തുടക്കമായി. ആറ് രാജ്യങ്ങളിൽ നിന്നായി 50 വ്യത്യസ്ത ഇനം മാമ്പഴങ്ങളും മാങ്ങയിലെ വിവിധങ്ങളായ ഉൽപന്നങ്ങളുമെല്ലാം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.
ഇന്ത്യയിൽ നിന്നുള്ള വൈവിധ്യവും രുചികരവുമായ മാമ്പഴങ്ങളും ശ്രീലങ്ക, ബ്രസീൽ, ഐവറി കോസ്റ്റ്, കൊളംബിയ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളും പ്രദർശനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
മാമ്പഴങ്ങൾക്ക് പുറമെ, അച്ചാർ, സോസുകൾ, കറി, മാങ്കോ പുരീ, സലാഡ് ഉൾപ്പെടെ വിവിധ ഉൽപന്നങ്ങൾ ഫെസ്റ്റിന്‍റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.
ലുലു ഐൻഖാലിദിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും, ഖത്തർ ചേംബർ ഓഫ് കൊമേഴ്സ് ആന്‍റ് ഇൻഡസ്ട്രി പ്രതിനിധികളും, ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളും, ലുലു റീജ്യനൽ ഡയറക്ടർ എം.ഒ ഷൈജാൻ, റീജ്യനൽ മാനേജർ പി.എം ഷാനവാസ് ഉൾപ്പെടെ മേധാവികളും പങ്കെടുത്തു. മെയ് 30 വരെയാണ് ലുലു ‘കിംഗ്‌ഡം ഓഫ് മാംഗോസ്’ നടക്കുക.
കിങ്ഡം ഓഫ് മാങ്കോസ്’ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അംബാസഡർ ഡോ. ദീപക് മിത്തൽ പറഞ്ഞു. ഖത്തറിൽ 18 ഹൈപ്പർമാർക്കറ്റുകളിലൂടെ ലുലു രാജ്യത്തിന്‍റെ ഭക്ഷ്യ സുരക്ഷയിൽ വഹിക്കുന്ന പങ്കിനെയും ചെയർമാൻ എം.എ യുസുഫ് അലി, ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് എന്നിവരുടെ നേതൃത്വത്തെയും അദ്ദേഹം പ്രശംസിച്ചു.
21ാമത്തെ മാമ്പഴ മേളയും വൻ വിജയമാവുമെന്നും മാമ്പഴ ഫെസ്റ്റിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും, റീജ്യനൽ ഡയറക്ടർ ഷൈജാൻ പറഞ്ഞു.
0 Comments