സൗദിയില്‍ മൂന്നു മാസം ശമ്പളം മുടങ്ങിയാല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തൊഴിലുടമയെ മാറ്റാം.
റിയാദ്: സൗദിയില്‍ മൂന്നു മാസം ശമ്പളം മുടങ്ങുന്നത് ഉള്‍പ്പടെ തൊഴിലുടമയില്‍ നിന്ന് തൊഴിലാളി വിരുദ്ധ നടപടികള്‍ ഉണ്ടായാല്‍ വീട്ടുജോലിക്കാര്‍ക്ക് മറ്റൊരു തൊഴിലുടമയിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാം. സൗദി മാനവിക വിഭവശേഷി മന്ത്രാലയം ഗാര്‍ഹിക തൊഴില്‍നിയമത്തില്‍ ഭേദഗതി വരുത്തിയതിനെ തുടര്‍ന്നാണിത്.
ഹൗസ് ഡ്രൈവര്‍, മറ്റ് വീട്ടുജോലിക്കാര്‍ തുടങ്ങി ഗാര്‍ഹിക വിസയിലുള്ള തൊഴിലാളികളെ തൊഴിലുടമയുടെ അനുമതിയില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അനുവദിക്കുന്നതാണ് ഭേദഗതി. ഉപാധികളുടെ അടിസ്ഥാനത്തിലാണ് ഈ ഇളവ് അനുവദിക്കുന്നത്. ശമ്പളം മുടങ്ങുന്നതുള്‍പ്പടെ തൊഴിലാളിക്ക് എതിരായ നടപടികള്‍ തൊഴിലുടമയുടെ ഭാഗത്തുനിന്നുണ്ടാകുന്ന സന്ദര്‍ഭങ്ങളിലാണ് സ്‌പോണ്‍സറുടെ അനുമതിയില്ലാതെ തന്നെ മറ്റൊരു തൊഴിലുടമയിലേക്ക് തൊഴില്‍ മാറ്റാന്‍ സ്വാതന്ത്ര്യം. ഒരു കാരണവുമില്ലാതെ മൂന്ന് മാസം തുടര്‍ച്ചയായി ശമ്പളം മുടങ്ങുക, അല്ലെങ്കില്‍ ഇടവിട്ട മാസങ്ങളില്‍ ശമ്പളം നല്‍കുന്നതില്‍ കാലതാമസം വരുത്തുക, നാട്ടില്‍ നിന്ന് വിസയിലെത്തുമ്പോള്‍ സൗദിയിലെ വിമാനത്താവളങ്ങളില്‍ സ്വീകരിക്കാന്‍ സ്‌പോണ്‍സര്‍ വരാതിരിക്കുക, വിസയില്‍ രാജ്യത്തെത്തി 15 ദിവസത്തിനുള്ളില്‍ താമസ സൗകര്യവും ഇഖാമയും നല്‍കാതിരിക്കുക, ഇഖാമയുടെ കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ പുതുക്കാതിരിക്കുക, തൊഴിലാളിയെ മറ്റൊരു വീട്ടില്‍ ജോലിക്ക് നിയോഗിക്കുക, ആരോഗ്യത്തിനോ സുരക്ഷിതത്വത്തിനോ ഭീഷണിയാകുന്ന അപകടകരമായ ജോലിക്ക് നിയോഗിക്കുക, വീട്ടുടമയോ കുടുംബാംഗങ്ങളൊ മോശമായി പെരുമാറുക തുടങ്ങിയ ഏതെങ്കിലും കാരണമുണ്ടായാല്‍ തൊഴിലുടമയുടെ അനുമതിയില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറാം.
സൗദിയില്‍ 971 പേര്‍ കൂടി കൊവിഡ് മുക്തരായി.
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 971 പേര്‍ കൂടി സുഖം പ്രാപിച്ചു. പുതുതായി 625 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,95,811 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,77,925 ആയി ഉയര്‍ന്നു.
ആകെ മരണസംഖ്യ 9,209 ആണ്. രോഗബാധിതരില്‍ 8,677 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 148 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 19,934 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി.റിയാദ് 216, ജിദ്ദ 96, ദമ്മാം 58, ഹുഫൂഫ് 30, മദീന 22, മക്ക 22, അബഹ 16, ദഹ്‌റാന്‍ 13, ത്വാഇഫ് 12, അല്‍ഖോബാര്‍ 11 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സൗദി അറേബ്യയിലെ സ്വകാര്യ മേഖലയ്ക്ക് ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു.
റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയ്ക്ക് ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂലൈ എട്ടു മുതല്‍ (ദുല്‍ഹജ് 9 വെള്ളിയാഴ്ച അറഫ ദിനം) ജൂലൈ 11 വരെ നാല് ദിവസത്തേക്കാണ് അവധി പ്രഖ്യാപിച്ചത്. ജൂലൈ 12ന് പ്രവൃത്തി ദിനം പുനരാരംഭിക്കും.
സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെ ബലിപെരുന്നാൾ ജൂലൈ ഒമ്പതിനാണെന്ന് ഉറപ്പായി. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ എട്ടിനായിരിക്കും ആയിരിക്കും. സൗദി അറേബ്യയിലെ തുമൈർ എന്ന സ്ഥലത്താണ് മാസപ്പിറവി ദൃശ്യമായത്.
ഹിജ്റ കലണ്ടറിലെ അവസാന മാസമായ ദുൽഖഅ്ദ് ഇന്ന് (ജൂണ്‍ - 29) അവസാനിക്കുകയും ദുൽഹജ്ജ് മാസം നാളെ (ജൂണ്‍ - 30) തുടങ്ങുകയും ചെയ്യും. അറബി മാസം ദുല്‍ഹജ്ജ് പത്തിനാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.
ബലിപെരുന്നാൾ പ്രമാണിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യയിലെ ബാങ്കുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബാങ്കുകൾ, അവയുടെ ശാഖകൾ, അനുബന്ധ ഓഫീസുകൾ, മണി എക്സ്ചേഞ്ച് സെന്ററുകൾ എന്നിവയുടെ അവധി ദിനങ്ങളാണ് സൗദി സെൻട്രൽ ബാങ്ക് (സാമ) തിങ്കളാഴ്ച പ്രഖ്യാപിച്ചത്. ബാങ്കുകളില്‍ ജൂലൈ ആറിന് ജോലി അവസാനിക്കുന്നതോടെ ഈദ് അവധി ആരംഭിക്കും. ജൂലൈ 12 വരെയായിരിക്കും അവധി. അവധിക്ക് ശേഷം 13-ാം തീയതി പ്രവർത്തനം പുനരാരംഭിക്കും.
ഇന്‍ഡിഗോയുടെ തിരുവനന്തപുരം-ദമാം പ്രതിദിന സര്‍വീസ് ആരംഭിച്ചു.
ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തിരുവനന്തപുരം-ദമാം പ്രതിദിന സര്‍വീസ് ആരംഭിച്ചു. പുതിയ സര്‍വീസ് (6ഇ 1607) തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.55ന് പുറപ്പെടും. 10.10ന് ദമാമിലെത്തും. വിമാനം തിരികെ (6ഇ 1608) ദമാമില്‍ നിന്ന് രാവിലെ 11.35ന് പുറപ്പെട്ട് രാത്രി 7.10ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള 12-ാമത്തെ അന്താരാഷ്ട്ര സര്‍വീസ് ഡെസ്റ്റിനേഷനാണ് ദമാം.
0 Comments