Ticker

6/recent/ticker-posts

Header Ads Widget

ഏഷ്യാ കപ്പ്: ഇന്ന് ഇന്ത്യ ആദ്യ മത്സരം; എതിരാളികൾ പാകിസ്താൻ

ഏഷ്യാ കപ്പിൽ ഇന്ത്യക്ക് ഇന്ന് ആദ്യ മത്സരം. പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ. രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ മത്സരം നടക്കും. ഇരു ടീമുകളിലും മികച്ച രണ്ട് താരങ്ങൾ പരുക്കേറ്റ് പുറത്താണ്. ഷഹീൻ ഷാ അഫ്രീദിയില്ലാതെ പാകിസ്താൻ ഇറങ്ങുമ്പോൾ ജസ്പ്രീത് ബുംറ ഇന്ത്യക്കായി കളിക്കില്ല.

കഴിഞ്ഞ ടി-20 ലോകകപ്പിൽ പാകിസ്താനോടേറ്റ പരാജയത്തിനു തിരിച്ചടി നൽകുക എന്നതാവും ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, പ്രകടനം ആവർത്തിച്ച് ഇന്ത്യയെ കീഴടക്കുക എന്ന ലക്ഷ്യവുമായി പാകിസ്താൻ ഇറങ്ങും.

കോലി ഇന്ത്യക്കായി ഓപ്പൺ ചെയ്യുമോ എന്നതാണ് മില്ല്യൺ ഡോളർ ചോദ്യം. സമീപകാലത്ത് രോഹിതിനൊപ്പം ടി-20യിൽ കോലി ഓപ്പൺ ചെയ്തിട്ടുണ്ട്. കോലി ഓപ്പൺ ചെയ്താൽ ലോകേഷ് രാഹുൽ മൂന്നാം നമ്പറിലിറങ്ങും. സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഹാർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരാവും ബാറ്റിംഗ് സാധ്യതകൾ. ദിനേഷ് കാർത്തികിന് അവസരം ലഭിക്കാനിടയില്ല. ഭുവനേശ്വർ കുമാറിനൊപ്പം അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ എന്നിവർ പേസർമാരാവും. യുസ്‌വേന്ദ്ര ചഹാൽ ആവും സ്പെഷ്യലിസ്റ്റ് സ്പിന്നർ.

ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിനായി നിമിഷങ്ങള്‍ എണ്ണി സമയം തള്ളിനീക്കുകയാണ് ആരാധകര്‍. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് ആരാധകര്‍ കാത്തിരിക്കുന്ന ഏഷ്യയുടെ ക്രിക്കറ്റ് ഡര്‍ബി. ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകളായ ഇന്ത്യ പാകിസ്ഥാനെ നേരിടുമ്പോള്‍ ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ് ചില കണക്കുകള്‍. പവര്‍പ്ലേയില്‍ ഇന്ത്യയാണ് പാകിസ്ഥാനേക്കാള്‍ ഏറെ പവറുള്ള ടീം. മത്സരത്തിന് മുമ്പ് രോഹിത് ശര്‍മ്മയ്‌ക്കും സംഘത്തിനും ഏറെ ആത്മവിശ്വാസം നല്‍കും ഈ കണക്കുകള്‍. 

2021 മുതല്‍ കുറഞ്ഞത് 20 രാജ്യാന്തര ടി20യെങ്കിലും കളിച്ച ടീമുകളെ പരിഗണിച്ചാല്‍ ഉയര്‍ന്ന പവര്‍പ്ലേ റണ്‍റേറ്റ് ടീം ഇന്ത്യക്കാണ്. മികച്ച പവര്‍പ്ലേ റണ്‍റേറ്റുള്ള അഞ്ച് ടീമുകളില്‍ പാകിസ്ഥാന്‍ ഇല്ല. ഇന്ത്യ(8.32), വെസ്റ്റ് ഇന്‍ഡീസ്(8.18), ഇംഗ്ലണ്ട്(8.08), ദക്ഷിണാഫ്രിക്ക(7.74), ഓസ്‌ട്രേലിയ(7.65) എന്നിങ്ങനെയാണ് പവര്‍പ്ലേയിലെ റണ്‍റേറ്റുകള്‍.

കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ-പാകിസ്ഥാന്‍ ടീമുകള്‍ മൈതാനത്ത് മുഖാമുഖം വരുന്നത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം. ടി20 ലോകകപ്പില്‍ പാകിസ്ഥാനോട് ഇന്ത്യ തോറ്റ വേദി കൂടിയാണിത്. അന്ന് 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം. എന്നാല്‍ ഏഷ്യാ കപ്പിലെ റെക്കോര്‍ഡ് ഇന്ത്യക്ക് അനുകൂലമാണ്. ടൂര്‍ണമെന്‍റില്‍ 14 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ എട്ട് തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഏഷ്യാ കപ്പ് കിരീട നേട്ടത്തിലും പാകിസ്ഥാനേക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യ. ഏഴ് തവണ ഇന്ത്യന്‍ ടീം ഏഷ്യാ കപ്പുയര്‍ത്തിയപ്പോള്‍ പാകിസ്ഥാന്‍റെ നേട്ടം രണ്ട് കിരീടത്തിലൊതുങ്ങി.

പാകിസ്ഥാനെതിരായ മത്സരത്തോടെ വിരാട് കോലി രാജ്യാന്തര ക്രിക്കറ്റില്‍ 100 ടി20 പൂര്‍ത്തിയാക്കും. മൂന്ന് ഫോര്‍മാറ്റിലും 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരവും രാജ്യാന്തര ക്രിക്കറ്റിലെ രണ്ടാമത്തെ മാത്രം താരവുമാകും കിംഗ് കോലി. രാജ്യാന്തര ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന്‍റെ റോസ് ടെയ്‌ലര്‍ മാത്രമേ മുമ്പ് മൂന്ന് ഫോര്‍മാറ്റിലും നൂറ് മത്സരങ്ങള്‍ വീതം കളിച്ചിട്ടുള്ളൂ. ചരിത്ര മത്സരത്തില്‍ ഫോമിലേക്ക് തിരിച്ചെത്തുകയാണ് വിരാട് കോലിക്ക് മുന്നിലുള്ള വലിയ വെല്ലുവിളി.

Post a Comment

0 Comments