പൊലീസുകാരൻ പ്രതിയായ മാങ്ങ മോഷണക്കേസ് ഒത്തുതീർന്നു. കേസിലെ തുടർ നടപടികൾ പൊലീസ് അവസാനിപ്പിച്ചു. കേസ് ഒത്തുതീർപ്പാക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചു. കേസുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും കുറ്റമുണ്ടെങ്കിൽ പൊലീസിന് അന്വേഷിക്കാമെന്നാണ് കോടതിയുടെ നിർദേശം.
ഐപിസി 379 വകുപ്പ് പ്രകാരമായിരുന്നു പൊലീസുകാരനായ പി വി ഷിഹാബിനെതിരെ പൊലീസ് കേസ് എടുത്തിരുന്നത്. ഈ കേസിൽ തനിക്ക് പരാതി ഇല്ല എന്ന് കാണിച്ചാണ് കാഞ്ഞിരപ്പളിയിലെ വ്യാപാരി നാസർ കാഞ്ഞിരപ്പളളി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.
ഇത് പ്രകാരം റിപ്പോർട്ട് പൊലീസ് ഇന്നലെ കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ട് പ്രകാരമാണ് കേസ് ഇന്നത്തേക്ക് പരിഗണിച്ചത്. കേസ് റദ്ദാക്കാനുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. ഇതൊരു സ്വാഭാവിക നടപടിയാണെന്നാണ് അഭിഭാഷകർ പറയുന്നത്.
പരാതിക്കാരന് കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് കോടതിയിൽ വ്യക്തമാക്കിയാൽ കേസ് അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ റദ്ദാക്കാനുള്ള അവകാശം കോടതിക്ക് ഉണ്ട്. പ്രതിയുമായി ബന്ധപ്പെട്ട് മറ്റു പരാതികൾ ഉണ്ടെങ്കിൽ അതുമായി മുന്നോട്ട് പോകാമെന്ന് കോടതി പറഞ്ഞു.
കാഞ്ഞിരപ്പള്ളിയില്‍ പോലീസുകാരന്‍ മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീര്‍പ്പായി. പരാതി പിന്‍വലിക്കണമെന്ന കടയുടമയുടെ അപേക്ഷ കോടതി അംഗീകരിച്ചതോടെയാണ് മോഷണക്കേസ് ഒത്തുതീര്‍പ്പായത്. കേസില്‍ ഐ.പി.സി. 379 പ്രകാരമുള്ള എല്ലാവിധ നടപടികളും അവസാനിപ്പിച്ചാണ് കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്..
ഇടുക്കി എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ പി.വി. ഷിഹാബിനെതിരെയാണ് മാങ്ങ മോഷ്ടിച്ചതിന് കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തിരുന്നത്. സെപ്റ്റംബര്‍ 28-ന് പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഷിഹാബ് കാഞ്ഞിരപ്പള്ളിയിലെ കടയില്‍നിന്ന് മാങ്ങ മോഷ്ടിച്ചത്. കടയുടെ മുന്നില്‍വെച്ചിരുന്ന പെട്ടിയില്‍നിന്ന് ഇയാള്‍ മാങ്ങകള്‍ മോഷ്ടിക്കുന്ന സിസിടിവി ദൃശ്യവും പുറത്തുവന്നിരുന്നു.
മാങ്ങ മോഷണം വിവാദമായതോടെ ഷിഹാബിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ സംഭവത്തിന് പിന്നാലെ ഒളിവില്‍പ്പോയ ഇയാളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. ഇതിനിടെയാണ്, കേസ് ഒത്തുതീര്‍പ്പാക്കാനായി കടയുടമ കോടതിയെ സമീപിച്ചത്. പരാതി പിന്‍വലിക്കാന്‍ കടയുടമ കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും പോലീസ് ഇതിനെ എതിര്‍ത്തിരുന്നു കേസ് ഒത്തുതീര്‍പ്പാക്കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും മോഷണം നടത്തിയ പ്രതി പോലീസുകാരനാണ് എന്നുള്ള വസ്തുത ഗൗരവതരമാണെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു.
0 Comments