എൻഡോസൾഫാൻ ദുരിത ബാധിതരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കരിക്കണമെന്നാവശ്യപ്പെട്ട് ദയാബായി 18 ദിവസമായി നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. സർക്കാർ ഉറപ്പുകൾ പാലിക്കുമെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് സമരം നിർത്തുന്നതെന്ന് ദയാബായി പറഞ്ഞു.അവസാനിപ്പിക്കുന്നത് നിരാഹാരം മാത്രമാണെന്നും ആവശ്യങ്ങൾ നടപ്പിലാകുന്നത് വരെ പോരാട്ടം തുടരുമെന്നും ദയാബായി വ്യക്തമാക്കി.
ആരോഗ്യമന്ത്രി വീണ ജോർജ് ആശുപത്രിയിലെത്തിയാണ് ദയാബായിയെ തീരുമാനങ്ങൾ അറിയിച്ചത്. ആദ്യത്തെ രേഖയിൽ അവ്യക്തത ഉണ്ടെന്നു പറഞ്ഞപ്പോൾ തിരുത്തി നൽകിയെന്നും മന്ത്രി പറഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നിൽ ദയാബായി നടത്തിവന്നിരുന്ന എൻഡോസൾഫാൻ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അനുനയ നീക്കം നടത്തിയിരുന്നു. എൻഡോസൾഫാൻ ദുരിത ബാധിതരുടെ പുനരധിവാസം ആവശ്യപ്പെട്ട് ദയാബായിയുടെ നേതൃത്വത്തിലാണ് സമരം തുടർന്നുകൊണ്ടിരുന്നത്. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദയാബായി ആശുപത്രിയിലും സമരം തുടരുകയായിരുന്നു.
ദുരിതമേഖലയിലെ ദിനപരിചരണകേന്ദ്രങ്ങളില്‍ 18 വയസ്സുവരെമാത്രമാണ് പരിചരണം ലഭിക്കുന്നത്. 18 കഴിഞ്ഞാല്‍ ഇവര്‍ വീടുകളില്‍ത്തന്നെ കഴിയേണ്ട അവസ്ഥയാണ്. സന്നദ്ധകൂട്ടായ്മ നടത്തുന്ന 'സ്നേഹവീട്' മാത്രമാണിപ്പോള്‍ ആശ്വാസം. രോഗബാധിതരെ രാവിലെ കൊണ്ടുപോയി വൈകീട്ട് തിരികെ കൊണ്ടുവിടുകയാണ് ചെയ്യുന്നത്.
എല്ലാ പഞ്ചായത്തിലും പരിചരണകേന്ദ്രങ്ങളും പാലിയേറ്റീവ് കെയര്‍ യൂണിറ്റും സ്ഥാപിക്കണമെന്നതാണ് സമരത്തിലെ ഒരാവശ്യം. പുതിയ രോഗികളെ കണ്ടെത്തുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പുകളും 2017 മുതല്‍ മുടങ്ങിയിരിക്കുകയാണെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്ന് ആരോഗ്യമന്ത്രിയുടേയും സമൂഹികക്ഷേമവകുപ്പ് മന്ത്രിയുടേയും നേതൃത്വത്തില്‍ സമരസമിതിയുമായി ചര്‍ച്ച നടത്തിയിരുന്നു.
0 Comments