രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ശനിയാഴ്ച പണിമുടക്കുന്ന സാഹചര്യത്തില്‍ പൊതുമേഖല ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടുമെന്ന് റിപ്പോര്‍ട്ട്. ബാങ്ക് ജോലികൾ പുറംകരാർ നൽകുന്നതിനെതിരെ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ) ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ദേശീയ പണിമുടക്കായതിനാൽ പണം നിക്ഷേപം, പിൻവലിക്കൽ, ചെക്ക് പിൻവലിക്കൽ എന്നിവക്ക് തടസ്സം നേരിടും.
ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവ സമരം കാരണം സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ജോലികൾ പുറംകരാർ നൽകുന്നത് ഉപഭോക്താക്കളുടെ സ്വകാര്യതയെയും നിക്ഷേപത്തിന്‍റെ സുരക്ഷിതത്വത്തെയും ബാധിക്കുമെന്നും പുതിയ നിയമനങ്ങൾ കുറക്കുമെന്നും എ.ഐ.ബി.ഇ.എ ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കിടാചലം പറഞ്ഞു.
പല ബാങ്കുകളും നിയമലംഘനം നടത്താൻ താൽപര്യപ്പെടുന്നുണ്ട്. തൊഴിൽ വകുപ്പിന്‍റെ നിർദേശങ്ങൾ മാനേജ്മെന്‍റുകൾ പാലിക്കുന്നില്ലെന്നും വ്യവസായതർക്ക നിയമം ലംഘിക്കുന്ന മാനേജ്മെന്‍റുകൾ ജീവനക്കാരെ നിർബന്ധിച്ച് സ്ഥലംമാറ്റുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ ബാങ്കുകളെ സമരം ബാധിക്കില്ല.
0 Comments