യുഎഇയില്‍ ജീവനക്കാർക്ക് അർഹമായ താമസ സൗകര്യമൊരുക്കിയില്ലെങ്കിൽ സ്ഥാപനത്തിനെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഇത്തരം സ്ഥാപനങ്ങളുടെ വർക്ക് പെർമിറ്റ് റദ്ദാക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ പുതിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.
തൊഴിലാളികൾക്ക് ആവശ്യമായ താമസസൗകര്യം ഒരുക്കുന്നത് വരെ സസ്പെൻഷൻ തുടരുകയും ചെയ്യും.
മനുഷ്യക്കടത്ത് ശ്രദ്ധയിൽപ്പെട്ടാലും സ്ഥാപനത്തിന്‍റെ പെർമിറ്റ് റദ്ദാക്കും. നിരപരാധികളാണെന്ന് തെളിഞ്ഞ ശേഷം മാത്രമേ പെര്‍മിറ്റ് പുനസ്ഥാപിക്കുകയുള്ളൂ. ശിക്ഷിക്കപ്പെട്ടാൽ കമ്പനിക്കെതിരായ വിധി വന്നതു മുതൽ രണ്ട് വർഷക്കാലാണ് സസ്പെൻഷൻ തുടരുക. മന്ത്രാലയത്തിന്‍റെ സംവിധാനങ്ങൾ ഉപയോഗിക്കാൻ സ്ഥാപനത്തിന് അനുവദിച്ച ഇലക്ട്രോണിക് സംവിധാനങ്ങൾ ദുരുപയോഗം ചെയ്താലും പെർമിറ്റ് റദ്ദാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മന്ത്രാലയത്തിന്‍റെ സേവന ഫീസ്, പിഴകൾ എന്നിവ സംബന്ധിച്ച് 2020ലെ മന്ത്രിസഭ വ്യവസ്ഥ ചെയ്ത നിയമങ്ങൾ ലംഘിക്കുന്നതും കുറ്റകരമാണെന്ന് അധികൃതർ വിശദമാക്കിയിട്ടുണ്ട്.
പാസ്‍പോര്‍ട്ടില്‍ ഒറ്റപ്പേരുള്ളവര്‍ക്കും യുഎഇയില്‍ പ്രവേശിക്കാം; പുതിയ നിബന്ധന ഇങ്ങനെ:
ദുബൈ: പാസ്‍പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രമുള്ളവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി യുഎഇയില്‍ പ്രവേശനം അനുവദിക്കും. ഇത് സംബന്ധിച്ചുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ യുഎഇ നാഷണല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്ന് ലഭിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. ഇതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ യുഎഇയിലെ എല്ലാ ട്രാവല്‍ ഏജന്‍സികള്‍ക്കും എയര്‍ ഇന്ത്യ പുതുക്കിയ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.
പാസ്‍പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രമുള്ളവര്‍ക്ക് (ഗിവണ്‍ നെയിമിലോ സര്‍നെയിമിലോ ഒരു വാക്ക് മാത്രമുള്ളവര്‍), അവരുടെ പാസ്‍പോര്‍ട്ടിന്റെ രണ്ടാം പേജില്‍ അച്ഛന്റെ പേരോ കുടുംബപ്പേരോ ഉണ്ടെങ്കില്‍ സന്ദര്‍ശക വിസയിലും യുഎഇയില്‍ പ്രവേശിക്കാമെന്ന് പുതിയ സര്‍ക്കുലര്‍ പറയുന്നു. നിലവില്‍ യുഎഇയില്‍ റെസിഡന്റ് കാര്‍ഡ് ഉള്ള പ്രവാസികള്‍ക്ക് പുതിയ നിബന്ധനകളൊന്നും ബാധകമല്ലെന്ന് നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സന്ദര്‍ശക വിസയിലും ഓണ്‍ അറൈവല്‍ വിസയിലും എംപ്ലോയ്‍മെന്റ് വിസയിലും താത്കാലിക വിസകളിലും യുഎഇയിലേക്ക് പോകാനൊരുങ്ങുന്നവര്‍ക്കായിരുന്നു പുതിയ നിബന്ധന ബാധകമായിരുന്നത്. പാസ്‍പോര്‍ട്ടിലെ പേരില്‍ ഒരു വാക്ക് മാത്രമേ ഉള്ളൂവെങ്കിലും അച്ഛന്റെയോ കുടുംബത്തിന്റെ പേര് പാസ്‍പോര്‍ട്ടിന്റെ രണ്ടാം പേജില്‍ ഉണ്ടെങ്കില്‍ സന്ദര്‍ശക വിസയിലും പ്രവേശനം അനുവദിക്കുമെന്ന പുതിയ ഇളവ് നിരവധിപ്പേര്‍ക്ക് ആശ്വാസം പകരുന്നതാണ്.
0 Comments