നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ ഇറാന് ജയം, രണ്ട് ഗോളുകളും ഇഞ്ചുറി സമയത്ത്; വെയ്ല്‍സിന് തിരിച്ചടി.
ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ വെയ്ല്‍സിനെതിരെ ത്രസിപ്പിക്കുന്ന ജയവുമായി ഇറാന്‍. സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് നേടിയ രണ്ട് ഗോളിനാണ് ഇറാന്‍ ജയിച്ചത്. റൗസ്‌ബെ ചെഷ്മി, റമിന്‍ റസായേന്‍ എന്നിവരാണ് ഇറാന്റെ ഗോളുകള്‍ നേടിയത്. ഇംഗ്ലണ്ടിനെതിരെ കളിച്ച ഇറാനെ അല്ലായിരുന്നു ഇന്ന് കണ്ടത്. ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ടീം പലപ്പോഴും വെയ്ല്‍സ് ഗോള്‍മുഖം വിറപ്പിച്ചു. ഇംഗ്ലണ്ടും യുഎസ്എയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. വെയ്ല്‍സ് ആദ്യ മത്സരത്തില്‍ യുഎസിനോട് സമനില പാലിച്ചിരുന്നു. ഇറാന്‍ 6-2ന് ഇംഗ്ലണ്ടിനോട് തകര്‍ന്ന് വീഴുകയായിരുന്നു.
ഏഴാം മിനിറ്റിലാണ് ഇറാന്‍ ആദ്യ ആക്രമണം നടത്തിയത്. സര്‍ദാര്‍ അസമോന്റെ ഷോട്ട് വെയ്ല്‍സ് ഗോള്‍കീപ്പര്‍ അനായാസം കയ്യിലൊതുക്കി. മറുവശത്ത് ഒമ്പതാം മിനിറ്റില്‍ ഗരെത് ബെയ്‌ലിനെ ലക്ഷ്യമാക്കി ആരോണ്‍ റംസി നല്‍കിയ ക്രോസ് ഇറാന്‍ പ്രതിരോധം ക്ലിയര്‍ ചെയ്തു. 12-ാം മിനിറ്റില്‍ കീഫര്‍ മൂറെയുടെ ശക്തമായ ഷോട്ട് ഇറാനിയന്‍ ഗോള്‍ കീപ്പര്‍ തട്ടിയകറ്റി.
17-ാം മിനിറ്റില്‍ ഇറാന്റെ ഗോള്‍ വാര്‍ നിഷേധിച്ചു. ഖൊലിസദേഹാണ് ഗോള്‍ നേടിയിരുന്നത്. എന്നാല്‍ അദ്ദേഹം വെയ്ല്‍സ് പ്രതിരോധ താരത്തെ മറികടന്നായിരുന്നു നിന്നിരുന്നത്. 30-ാം മിനിറ്റില്‍ ബെയ്‌ലിന്റെ വോളി ഇറാനിയന്‍ ഗോള്‍ കീപ്പര്‍ അനായാസം കയ്യിലൊതുക്കി. മൂറെയാണ് ക്രോസ് നല്‍കിയിരുന്നത്. എന്നാല്‍ പന്തില്‍ കൃത്യമായ കണക്റ്റ് ചെയ്യാന്‍ ബെയ്‌ലിന് സാധിച്ചില്ല. ഇതോടെ ആദ്യ പകുതിക്ക് അവസാനമായി.
52-ാം മിനിറ്റില്‍ ഇറാന് ലീഡ് നേടാന്‍ സുവര്‍ണാവസരം. എന്നാല്‍ ഖോലിസദേഹിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. 85-ാം മിനിറ്റില്‍ വെയ്ല്‍സ് ഗോള്‍ കീപ്പര്‍ വെയ്ന്‍ ഹെന്നസിക്ക് ചുവപ്പ് കാര്‍ഡ്. ബോക്‌സിന് പുറത്തുവച്ച് തരേമിയെ ഫോള്‍ ചെയ്തതിനാണ് താരത്തിന് കാര്‍ഡ് ലഭിക്കുന്നത്. പിന്നാലെ ഇറാന്‍ ആക്രമണം ശക്തമാക്കി.
അതിന്റെ ഫലമാണ് ഇഞ്ചുറി സമയത്ത് ടീമിന് ലഭിച്ചത്. ഇഞ്ചുറി സമയവും അവസാനിക്കാന്‍ സമയത്തായിരുന്നു ചെഷ്മിയുടെ ഗോള്‍. ബോക്‌സിന് പുറത്തുനിന്നുള്ള ഷോട്ട് വെയ്ല്‍സ് ഗോള്‍കീപ്പര്‍ക്ക് ഒരവസരവും നല്‍കിയില്ല. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം റസായേന്‍ രണ്ടാം ഗോളം നേടി. പിന്നാലെ അവസാന വിസിലും മുഴങ്ങി. ഇതോടെ ഇറാന്‍ പോയിന്റ് പട്ടികയില്‍ ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാമതെത്തി. വെയ്ല്‍സിന്റെ സാധ്യതകള്‍ മങ്ങുകയും ചെയ്തു.
ഖത്തറിനെ പൂട്ടി സെനഗല്‍, വിജയം മൂന്ന് ഒന്നിനെതിരെ ഗോളിന്; ആതിഥേയ ടീമിന്റെ സാധ്യതകള്‍ അടയുന്നു.
ഗ്രൂപ്പ് എയില്‍ ഖത്തറിനെ തോല്‍പ്പിച്ച് സെനഗല്‍ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു സെനഗലിന്റെ ജയം. ബൗലായെ ദിയ, ഫമാറ ദിദിയു, ബംബ ഡിയെംഗ് എന്നിവരാണ് സെനഗലിന്റെ ഗോളുകള്‍ നേടിയത്. മുഹമ്മദ് മുന്താരിയുടെ വകയായിരുന്നു ഖത്തറിന്റെ ആശ്വാസഗോള്‍. ഇതോടെ ആതിഥേയരായ ഖത്തിന് പുറത്തേക്കുള്ള വക്കിലായി. നെതര്‍ലന്‍ഡ്‌സിനെതിരെയാണ് ഖത്തറിന്റെ അടുത്ത മത്സരം. മാത്രമല്ല, നെതര്‍ലന്‍ഡ്‌സ്, ഇക്വഡറിനെതിരെ തോല്‍ക്കുകയും വേണം.
41-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍. ഖത്തര്‍ പ്രതിരോധതാരം ഖൗഖിയുടെ പിഴവില്‍ നിന്നായിരുന്നു ആദ്യഗോള്‍. ഇടത് വിംഗില്‍ നിന്ന് ദിയാട്ട ക്രോസ്. എന്നാല്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഖത്തര്‍ താരത്തിന് പിഴവ് സംഭവിച്ചു. തക്കം പാര്‍ത്തിരുന്ന ദിയ അനായാസം വലകുലുക്കി. ആദ്യപകുതി ഈ നിലയില്‍ അവസാനിച്ചു.
രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റുകള്‍ക്കകം രണ്ടാം ഗോള്‍. യാക്കോബ് എടുത്തു കോര്‍ണറില്‍ തലവച്ചാണ് ദിദിയു വലകുലുക്കിയത്. ഹെഡ് ചെയ്യാന്‍ മുന്നോട്ട് നീങ്ങിയ ദിദിയു മനോഹരമായി പന്ത് തലകൊണ്ട് ചെത്തിയിട്ടു. 78-ാം മിനിറ്റില്‍ ഖത്തര്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ഈ ലോകകപ്പില്‍ അവരുടെ ആദ്യഗോളാണിത്. ഇസ്മയില്‍ മുഹമ്മദിന്റെ ക്രോസില്‍ തലവച്ചാണ് മുന്താരി ഒരു ഗോള്‍ മടക്കിയത്. സമനില നേടാന്‍ ഖത്തര്‍ കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരുന്നു.
ഗോള്‍ നേടിയ ശേഷം ആത്മവിശ്വാസം വീണ്ടെടുത്ത ടീം പലപ്പോഴും സമനില ഗോള്‍ നേടുമെന്നായി. എന്നാല്‍ സെനഗല്‍ പ്രതിരോധവും ഗോള്‍ കീപ്പറും ഒരുപോലെ വില്ലനായി. ഇതിനിടെ സെനഗല്‍ മൂന്നാം ഗോളും കണ്ടെത്തി. 84-ാം മിനിറ്റിലായിരുന്നു ഗോള്‍. ബദൗ ഡിയായുടെ അസിസ്റ്റാണ് ഗോളിന് വഴിയൊരുക്കിയത്. ഇതോടെ ഖത്തര്‍ തിരിച്ചുവരാന്‍ കഴിയാത്ത വിധം തോല്‍വി സമ്മതിച്ചു.
നേരത്തെ, നടന്ന ആദ്യ മത്സരത്തില്‍ ഇറാന്‍, വെയ്ല്‍സിനെ തോല്‍പ്പിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇറാന്റെ ജയം.
വീണ്ടും തോറ്റു; ലോകകപ്പ് നാണക്കേടുമായി ഖത്തർ ഫുട്ബോള്‍ ടീം.
ഫുട്ബോള്‍ ലോകകപ്പുകളുടെ ചരിത്രത്തില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നിലേറെ മത്സരങ്ങള്‍ തോറ്റ ആദ്യ ആതിഥേയ രാജ്യം എന്ന അപഖ്യാതി ഖത്തറിന്. ഉദ്ഘാടന മത്സരത്തില്‍ ഇക്വഡോറിനോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ട ഖത്തർ ഇന്ന് സെനഗലിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കും തോല്‍വി രുചിക്കുകയായിരുന്നു. 29-ാം തിയതി നെതർലന്‍ഡ്‍സിന് എതിരെയാണ് ഖത്തറിന്‍റെ അവസാന ഗ്രൂപ്പ് മത്സരം. തുടർ തോല്‍വികളോടെ ഖത്തറിന്‍റെ പ്രീക്വാർട്ടർ സാധ്യത തുലാസിലായി.
അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ ഖത്തറിന് മേല്‍ കരുത്തുകാട്ടുകയായിരുന്നു സെനഗല്‍. ആദ്യ മത്സരത്തില്‍ വിറപ്പിച്ച ശേഷം നെതർലന്‍ഡ്‍സിനോട് 2-0ന്‍റെ തോല്‍വി വഴങ്ങിയ സെനഗല്‍ ടീം ഖത്തറിനെ നിഷ്പ്രഭമാക്കുന്ന പ്രകടനം പുറത്തെടുത്തു. ഖത്തറിനെ തോല്‍പ്പിച്ച് സെനഗല്‍ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു സെനഗലിന്റെ ജയം. ബൗലായെ ദിയ, ഫമാറ ദിദിയു, ബംബ ഡിയെംഗ് എന്നിവരാണ് സെനഗലിന്റെ ഗോളുകള്‍ നേടിയത്. മുഹമ്മദ് മുന്താരിയുടെ വകയായിരുന്നു ഖത്തറിന്റെ ആശ്വാസഗോള്‍. ഇതോടെ ആതിഥേയരായ ഖത്തർ പുറത്തേക്കുള്ള വക്കിലായി.
ബ്രസീലിന് കനത്ത തിരിച്ചടി; സുല്‍ത്താന്‍ നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നഷ്ടമാകും.
ഖത്തർ ലോകകപ്പില്‍ സെർബിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർക്ക് അടുത്ത മത്സരം നഷ്ടമാകും. 28-ാം തിയതി സ്വിറ്റ്സർലന്‍ഡിന് എതിരെയാണ് ബ്രസീലിന്‍റെ അടുത്ത കളി. ആദ്യ മത്സരത്തില്‍ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനറികള്‍ തോല്‍പിച്ചിരുന്നു. ശക്തരായ സ്വിസ് ടീമിനെ തോല്‍പിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ബ്രസീലിയന്‍ മോഹങ്ങള്‍ക്കാണ് നെയ്മറുടെ പരിക്ക് തിരിച്ചടി നല്‍കുന്നത്. നെയ്മറുടെ സ്‍കാനിംഗ് റിപ്പോർട്ട് സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
യൂറോപ്യന്‍ ഫിസിക്കല്‍ ഗെയിമിന് പേരുകേട്ട സെര്‍ബിയക്കെതിരായ ബ്രസീലിന്‍റെ മത്സരം പൂര്‍ത്തിയാവാന്‍ 11 മിനിറ്റ് ബാക്കിയിരിക്കെ പരിക്കേറ്റ കാലുമായി മുടന്തി നെയ്മര്‍ വേദനയോടെ മൈതാനം വിടുകയായിരുന്നു. നെയ്മറുടെ കാല്‍ക്കുഴയില്‍ നീര് വന്നിരിക്കുന്ന ചിത്രങ്ങള്‍ പിന്നീട് പുറത്തുവന്നതോടെ ആരാധകർ ആശങ്കയിലായി. നെയ്മറുടെ കാലില്‍ നീര്‍ക്കെട്ടുണ്ടെന്നും സ്‍കാനിംഗ് വേണ്ടിവരുമെന്നും ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്വിറ്റ്സർലന്‍ഡിനെതിരെ താരം കളിക്കും എന്ന പ്രതീക്ഷയാണ് സെർബിയക്കെതിരായ മത്സര ശേഷം ബ്രസീലിയന്‍ പരിശീലകന്‍ ടിറ്റെ പങ്കുവെച്ചത്.
ബ്രസീല്‍-സെർബിയ കളിയുടെ അവസാന നിമിഷങ്ങളില്‍ നെയ്മർ വേദന കാരണം സൈഡ് ബെഞ്ചില്‍ കണ്ണടച്ചിരിക്കുന്ന ദൃശ്യങ്ങള്‍ കാണാനായിരുന്നു. പിന്നീട് മുടന്തി മുടന്തിയാണ് നെയ്മര്‍ ഡ്രസ്സിംഗ് റൂമിലേക്ക് പോയത്. സെര്‍ബിയന്‍ താരങ്ങളുടെ കടുത്ത ടാക്ലിംഗിന് നെയ്മര്‍ ഇന്നലെ വിധേയനായിരുന്നു. കടുത്ത മാര്‍ക്കിംഗിലൂടെ നെയ്മറെ പൂട്ടുന്നതില്‍ സെര്‍ബിയന്‍ താരങ്ങള്‍ വിജയിക്കുകയും ചെയ്തു. ഇടക്കിടെ കെട്ടുപൊട്ടിച്ച് നെയ്മര്‍ പുറത്തുചാടാന്‍ ശ്രമിച്ചപ്പോഴൊക്കെ കടുത്ത ടാക്ലിംഗിലൂടെ സെര്‍ബിയ നേരിട്ടു. ഇതിന്‍റെ ഭാഗമായാണ് നിക്കോള മിലങ്കോവിച്ചിന്‍റെ ടാക്ലിംഗില്‍ നെയ്മറുടെ വലതു കാല്‍ക്കുഴയില്‍ പരിക്കേറ്റത്.
നെയ്മർക്ക് പിന്നാലെ മറ്റൊരു സൂപ്പർതാരത്തിനും അടുത്ത മത്സരം നഷ്ടമാകും; ബ്രസീലിന് ആശങ്കയേറുന്നു.
ഖത്തറില്‍ ഫിഫ ലോകകപ്പ് തുടങ്ങിയിട്ടേയുള്ളൂ. പരിക്ക് ബ്രസീല്‍ ടീം ക്യാമ്പില്‍ കനത്ത ആശങ്ക വിതയ്ക്കുകയാണ്. ഇതിഹാസ താരം നെയ്മർക്ക് പിന്നാലെ പ്രതിരോധ താരം ഡാനിലോയ്ക്കും സ്വിറ്റ്സർലൻഡിനെതിരായ കാനറികളുടെ അടുത്ത മത്സരം നഷ്ടമാകും. സെർബിയക്കെതിരായ മത്സരത്തിലാണ് ഇരുവർക്കും പരിക്കേറ്റത്.
'വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നെയ്മറെയും ഡാനിലോയേയും എംആർഐ സ്കാനിംഗിന് വിധേയരാക്കി. ഇരുവരുടെയും കാല്‍ക്കുഴയിലെ ലിഗമെന്‍റിന് പരിക്കുണ്ട്. അടുത്ത മത്സരം എന്തായാലും നെയ്മർക്കും ഡാനിലോയ്ക്കും നഷ്ടമാകും. വീണ്ടും ലോകകപ്പില്‍ കളിക്കുന്നതിനായി ഇരു താരങ്ങളും ചികില്‍സയ്ക്ക് വിധേയരാകും' എന്നും ബ്രസീലിയന്‍ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ വ്യക്തമാക്കിയതായി വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സെർബിയന്‍ പ്രതിരോധ താരം നിക്കോള മിലങ്കോവിച്ചിന്‍റെ ടാക്ലിംഗില്‍ പരിക്കേറ്റ നെയ്മർ 10 മിനുറ്റ് മൈതാനത്ത് തുടർന്ന ശേഷം 79-ാം മിനുറ്റില്‍ കളംവിടുകയായിരുന്നു.
മത്സരത്തില്‍ ഒന്‍പത് തവണ ഫൗളിന് വിധേയനായ നെയ്മർ മുടന്തിയാണ് ഡഗൗട്ടിലേക്ക് മടങ്ങിയത്. ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ ഫൗള്‍ ചെയ്യപ്പെട്ട താരം നെയ്മറാണ്. നെയ്മർ ലോകകപ്പില്‍ തുടർന്നും കളിക്കും എന്ന പ്രതീക്ഷ ബ്രസീലിയന്‍ പരിശീലകന്‍ ടിറ്റെ മത്സര ശേഷം പങ്കുവെച്ചിരുന്നു. നെയ്മർക്ക് സമാനമായി ഡാനിലോയും പരിക്കേറ്റ ശേഷം മൈതാനത്ത് മുടന്തി കളിക്കുന്നത് കാണാമായിരുന്നു.
ഗ്രൂപ്പ് ജിയില്‍ ആദ്യ മത്സരത്തില്‍ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനറികള്‍ തോല്‍പിച്ചിരുന്നു. ശക്തരായ സ്വിസ് ടീമിനെ തോല്‍പിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ബ്രസീലിയന്‍ മോഹങ്ങള്‍ക്ക് നെയ്മറുടെയും ഡാനിലോയുടേയും പരിക്ക് തിരിച്ചടിയാവും. ടീമില്‍ പകരക്കാർ ഏറെയുണ്ടെങ്കിലും അറ്റാക്കിംഗ് മിഡ്‍ഫീള്‍ഡറും പ്ലേമേക്കറുമായി കളിക്കുന്ന നെയ്മറുടെ അഭാവം നികത്താന്‍ ടിറ്റെ പാടുപെടും. സ്വിറ്റ്സർലന്‍ഡിന് പിന്നാലെ കാമറൂണുമായും ബ്രസീലിന് മത്സരം അവശേഷിക്കുന്നുണ്ട്. 28-ാം തിയതിയാണ് സ്വിസിനെതിരായ മത്സരം.
ഡച്ച് പടയോട്ടത്തിന് ഇക്വഡോറിന്‍റെ സമനിലക്കുരുക്ക്; ലോകകപ്പില്‍ നിന്ന് ഖത്തർ പുറത്ത്.
കിക്കോഫ് വിസിൽ മുഴങ്ങി തുടക്കത്തിലേ ഗോളടിച്ച് അതിവേഗം കളി കൈയിലായ ആത്മവിശ്വാസത്തിൽ നിന്ന ഡച്ചുകാരെ ലാറ്റിൻ അമേരിക്കൻ തന്ത്രങ്ങളിൽ പിടിച്ചുകെട്ടി എക്വഡോർ. കോഡി ഗാക്പോ അഞ്ചാം മിനിറ്റിൽ നേടിയ ഗോളിന് ആദ്യ പകുതിയിൽ മുന്നിൽ നിന്ന നെതർലൻഡ്സിനെ ഇടവേളക്കു ശേഷം എന്നർ വലൻസിയയിലൂടെ തിരിച്ചടിച്ചാണ് വിലപ്പെട്ട ഒരു പോയിന്റ് എക്വഡോർ സ്വന്തമാക്കിയത്. ഇതോടെ രണ്ടു കളികളിൽ രണ്ടു ടീമുകൾക്കും നാലു പോയിന്റ് വീതമായി. ഗ്രൂപിൽ അത്രയും കളി പൂർത്തിയാക്കിയ സെനഗാൾ ഒരു ജയവുമായി മൂന്നു പോയിന്റ് നേടിയിട്ടുണ്ട്. രണ്ടു കളികളും തോറ്റ ഖത്തറിന് പോയിന്റൊന്നുമില്ല.
ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ നെതർലന്‍ഡ്‍സിനെ വിറപ്പിച്ച് സമനിലയില്‍ കുടുക്കി ഇക്വഡോർ. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. കോടി ഗ്യാപ്കോയുടെ ഗോളിന് നായകന്‍ എന്നർ വലന്‍സിയയിലൂടെയാണ് ഇക്വഡോർ മറുപടി നല്‍കിയത്. ഈ മത്സരം സമനിലയിലായതോടെ ആതിഥേയരായ ഖത്തർ ടൂർണമെന്‍റില്‍ നിന്ന് പുറത്തായി. ഇക്കുറി ലോകകപ്പില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമാണ് ഖത്തർ.
ഇക്വഡോർ 3-4-2-1 ശൈലിയിലും നെതർലന്‍ഡ്സ് 3-4-1-2 ഫോർമേഷനിലുമാണ് കളത്തിലെത്തിയത്. ഇരു ടീമുകളുടെയും ആക്രമങ്ങള്‍ കൊണ്ട് സജീവമായിരുന്നു ആദ്യ പകുതി. കിക്കോഫായി ആറാം മിനുറ്റില്‍ തന്നെ കോടി ഗ്യാപ്കോ ഗംഭീര ഫിനിഷിലൂടെ ഡച്ച് പടയെ മുന്നിലെത്തിച്ചു. ഡാവി ക്ലാസന്‍റെ വകയായിരുന്നു അസിസ്റ്റ്. പിന്നാലെ തുടരെ ആക്രമണങ്ങളുമായി ഇക്വഡോർ കളംനിറഞ്ഞെങ്കിലും ഗോളിന് അർഹരായില്ല. ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ ഇക്വഡോർ വല ചലിപ്പിച്ചെങ്കിലും പൊരോസേയ്ക്കെതിരെ ഫ്ലാഗ് ഉയർന്നതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു. ഇതോടെ ഓഞ്ച് പടയുടെ 1-0 മുന്‍തൂക്കത്തോടെ മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു.
രണ്ടാംപകുതി തുടങ്ങിയത് നെതർലന്‍ഡ്സ് മുന്നേറ്റത്തോടെയാണ്. എന്നാല്‍ 49-ാം മിനുറ്റില്‍ റീബൌണ്ടില്‍ നിന്ന് നായകന്‍ എന്നർ വലന്‍സിയ ഇക്വഡോറിയ ഒപ്പമെത്തിച്ചു. ഈ ലോകകപ്പില്‍ വലന്‍സിയയുടെ മൂന്നാം ഗോളാണിത്. ഇതിന് പിന്നാലെ ഇക്വഡോർ ആക്രമണം കടുപ്പിച്ചപ്പോള്‍ മാറ്റങ്ങളുമായി ഡച്ച് ടീമും മൈതാനത്തെ ചൂടുപിടിപ്പിച്ചു. 90 മിനുറ്റും ആറ് മിനുറ്റ് അധികസമയത്തും ഇരു ടീമിനും വിജയഗോള്‍ പക്ഷേ കണ്ടെത്താനായില്ല.
നേരത്തെ ഗ്രൂപ്പ് എയിലെ ഏറ്റവും നിർണായക പോരാട്ടത്തിൽ സെനഗലിന്റെ സർവ്വം മറന്നുള്ള പോരാട്ട വീര്യത്തെ അതിജീവിച്ച് നെതർലാൻഡ്സ് ആദ്യ ജയം സ്വന്തമാക്കിയിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ജയം. സമനില ഏതാണ്ട് ഉറപ്പിച്ച കളിയുടെ രണ്ടാം പകുതിയുടെ അവസാനം വീണ ഗോളുകളിൽ ആഫ്രിക്കൻ കരുത്തിനെ ഡച്ച് പട മറികടക്കുകയായിരുന്നു. രണ്ടാപകുതിയില്‍ 84-ാം മിനുറ്റില്‍ കോടി ഗ്യാപ്കോയും ഇഞ്ചുറിടൈമില്‍(90+9) ഡാവി ക്ലാസനുമാണ് ഓറഞ്ചുപടയ്ക്കായി ഗോളുകള്‍ നേടിയത്.
വീണ്ടുമൊരു ലോകകപ്പ് കണ്ണീർ, പക്ഷേ തിരിച്ചുവരും; ആരാധകരെ കരയിക്കുന്ന കുറിപ്പുമായി നെയ്മർ.
ഖത്തർ ലോകകപ്പില്‍ സ്വിറ്റ്സർലന്‍ഡിന് എതിരായ അടുത്ത മത്സരത്തില്‍ കളിക്കില്ലെന്ന് ഉറപ്പായതിന് പിന്നാലെ ആരാധകരെ ആശ്വസിപ്പിക്കുന്ന കുറിപ്പുമായി ബ്രസീലിയന്‍ സ്റ്റാർ നെയ്മർ. കരിയറിലെ ഏറ്റവും കഠിനമായ ദിനങ്ങളിലൊന്നാണിത്. വീണ്ടും ലോകകപ്പില്‍ പരിക്കിന്‍റെ തിരിച്ചടിയേറ്റിരിക്കുന്നു. എന്നാല്‍ എന്‍റെ രാജ്യത്തിനും സഹതാരങ്ങള്‍ക്കുമായി ശക്തമായി തിരിച്ചെത്തുമെന്നും നെയ്മർ ഫേസ്ബുക്കില്‍ കുറിച്ചു.
നെയ്മറുടെ ഫേസ്ബുക്ക് പോസ്റ്റ്
ബ്രസീലിന്‍റെ മഞ്ഞക്കുപ്പായം അണിയുന്നതിലുള്ള അഭിമാനവും ഇഷ്ടവും വിവരണാതീതമാണ്. ജനിക്കാനായി ഒരു രാജ്യം തെരഞ്ഞെടുക്കാന്‍ ദൈവം ആവശ്യപ്പെട്ടാല്‍ ബ്രസീല്‍ എന്ന് ഞാന്‍ മറുപടി നല്‍കും. എന്‍റെ ജീവിതത്തില്‍ ഒന്നും എളുപ്പമായിരുന്നില്ല. എനിക്കെപ്പോഴും എന്‍റെ സ്വപ്‍നങ്ങള്‍ പിന്തുടരണമായിരുന്നു, ഗോളുകള്‍ നേടണമായിരുന്നു. എന്‍റെ കരിയറിലെ ഏറ്റവും കഠിനമായ ദിനങ്ങളിലൊന്നാണിത്. അതും വീണ്ടും ലോകകപ്പില്‍. എനിക്ക് പരിക്കുണ്ട്, അതെന്നെ അസ്വസ്തനാക്കുന്നു. എന്നാല്‍ എനിക്ക് തിരിച്ചുവരാനാകുമെന്ന വിശ്വാസമുണ്ട്. കാരണം ഞാന്‍ എന്‍റെ രാജ്യത്തെയും സഹതാരങ്ങളെയും എന്നെത്തന്നേയും സഹായിക്കാന്‍ എല്ലാവിധ പരിശ്രമവും നടത്തും. എന്നെ കീഴ്പ്പെടുത്താന്‍ ഏറെക്കാലമായി ശ്രമിക്കുന്നു. പക്ഷേ ഞാന്‍ തളരില്ല. അസാധ്യനായ ദൈവത്തിന്‍റെ മകനാണ് ഞാന്‍. എന്‍റെ വിശ്വാസം അനന്തമാണ്.
0 Comments