കോട്ടക്കെട്ടി കാത്ത മൊറോക്കൻ പ്രതിരോധത്തെ ഇടിച്ചിട്ട് ഫ്രഞ്ച് പടയോട്ടം. ഖത്തർ ലോകകപ്പിലെ രണ്ടാമത്തെ സെമിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ആഫ്രിക്കൻ വീരന്മാരായ മൊറോക്കോയെ നാട്ടിലേക്ക് പറഞ്ഞുവിട്ടാണ് ഫ്രാൻസ് തുടർച്ചയായ രണ്ടാം വട്ടവും അവസാന അങ്കത്തിന് യോഗ്യത നേടിയത്. ഫ്രഞ്ച് പടയ്ക്കായി തിയോ ഹെർണാണ്ടസും കോലോ മഔനിയും ഗോളുകൾ നേടി. ഒരു ആഫ്രിക്കൻ ടീമിന്റെ ലോകകപ്പുകളിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ലോക ചാമ്പ്യന്മാരെയും വിറപ്പിച്ചാണ് മൊറോക്കോയുടെ മടക്കം.
കോട്ട ഇളകി
ലോകകപ്പിൽ ഒരു ഓൺ ഗോൾ അല്ലാതെ മറ്റൊരു ഗോൾ പോലും വഴങ്ങാതെ പാറ പോലെ ഉറച്ച നിന്ന മെറോക്കൻ പ്രതിരോധത്തെ തകർത്തു കൊണ്ടാണ് ഫ്രാൻസ് തുടങ്ങിയത്. ആർത്തിരമ്പിയ മൊറോക്കൻ ആരാധകരെ നിശബ്ദരാക്കാൻ ഫ്രഞ്ച് കരുത്തന്മാർക്ക് വേണ്ടി വന്നത് വെറും അഞ്ച് മിനിറ്റാണ്. റാഫേൽ വരാന്റെ എണ്ണം പറഞ്ഞ ഒരു ത്രൂ ബോൾ മൊറോക്കൻ മതിലിനെ കീറി മുറിച്ചാണ് ഗ്രീസ്മാനിലേക്ക് എത്തിയത്. ആടിയുലഞ്ഞ പ്രതിരോധ നിരയെ മുതലെടുത്ത് ഗ്രീസ്മാൻ പന്ത് എംബാപ്പെയിലേക്ക് നൽകി. താരത്തിന്റെ ഷോട്ട് ഗോളാകാതെ സംരക്ഷിച്ചെങ്കിലും ലെഫ്റ്റ് ബാക്കായ തിയോ ഹെർണാണ്ടസിന്റെ വരവിനെ തടുക്കാനുള്ള അസ്ത്രങ്ങൾ മൊറോക്കൻ ആവനാഴിയിൽ ഉണ്ടായിരുന്നില്ല. ഫ്രാൻസിനെ തളച്ചിടാനുള്ള തന്ത്രവുമായി ഇറങ്ങിയ മൊറോക്കോയ്ക്ക് തങ്ങളുടെ ഗെയിം പ്ലാൻ ഉൾപ്പെടെ ആദ്യ നിമിഷങ്ങളിലെ ഒറ്റ ഗോളോടെ മാറ്റേണ്ടി വന്നു.
മുന്നേറ്റങ്ങൾ നടത്തിയ മൊറോക്കോ ഗോളിന് തൊട്ട് അടുത്ത് വരെയെത്തി. എന്നാൽ, സെന്റർ ബാക്കുകളായ വരാന്റെയും കൊനാറ്റയുടെയും കരളുറപ്പിന് മുന്നിൽ നിരാശരായി മടങ്ങിയ ആഫ്രിക്കൻ പട അടുത്ത കുതിപ്പിനുള്ള വല നെയ്തു.
യൂറോപ്പിന്റെ വമ്പിനെ മികച്ച പാസിംഗ് ഗെയിമിലൂടെ ചോദ്യം ചെയ്യുകയായിരുന്നു മൊറോക്കോ. സിയെച്ചും ബൗഫലും ഹക്കീമിയും ചുവപ്പൻ കുപ്പായത്തിൽ പാറിക്കളിച്ചു. ജിറൂദിനെ പിൻവലിച്ച് മാർക്കസ് തുറാമിനെ ദെഷാംസ് എത്തിച്ചതോടെ ഫ്രഞ്ച് മുന്നേറ്റ നിര അതിവേഗക്കാരെ കൊണ്ട് നിറഞ്ഞു. 76-ാം മിനിറ്റിൽ ചൗമെനിയുടെ കാലിൽ നിന്ന് പന്ത് റാഞ്ചിയെടുത്ത ഹംദെല്ലാഹ് ഫ്രഞ്ച് പ്രതിരോധ നിരയെ വെട്ടിയൊഴിഞ്ഞ് കുതിച്ചെങ്കിലും ഷോട്ട് എടുക്കാൻ സാധിക്കാതെ പോയതോടെ സുവർണാവസരം പാഴായി.
79-ാം മിനിറ്റിൽ പകരക്കാരനായി എത്തിയ കോലോ മഔനി തന്റെ ആദ്യ ടച്ച് തന്നെ ഗോളാക്കി മാറ്റി ഫ്രാൻസിന്റെ ജയമുറപ്പിച്ച ഗോൾഡൻ ബോയ് ആയി. ബോക്സിനുള്ളിൽ വച്ച് തുറാം നൽകിയ പന്ത് തന്നെ പൊതിഞ്ഞ മൊറോക്കൻ താരങ്ങൾക്കിടയിലൂടെ വെട്ടിയൊഴിഞ്ഞ് എംബാപ്പെ ലക്ഷ്യം വച്ചെങ്കിലും പ്രതിരോധ താരത്തിന്റെ കാലിൽ തട്ടി. പക്ഷേ, തക്കം പാർത്ത് നിന്ന് മഔനിക്ക് ഒന്ന് ടാപ്പ് ഇൻ ചെയ്യേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തോൽവി ഉറപ്പിച്ചിട്ടും തളരാത്ത മൊറോക്കൻ പോരാളികൾ ഫ്രാൻസ് ബോക്സിലേക്ക് വീണ്ടും കുതിപ്പ് തുടർന്നു. അവസാന ചിരി പക്ഷേ ഫ്രാൻസിന് മാത്രം സ്വന്തമായിരുന്നു.
0 Comments