അഞ്ചു ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക-എസ് ബി ഐ പ്രവാസി ലോണ്‍ മേള.
അഞ്ചു ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവാസി ലോണ്‍ മേള 2022 ഡിസംബര്‍ 19 മുതല്‍ 21 വരെ നടക്കും. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി (NDPREM) പ്രകാരമാണ് വായ്പാ മേള.
മേളയുടെ ഉദ്ഘാടനം എസ്.ബി.എ മലപ്പുറം റീജിയണല്‍ ഓഫീസില്‍ ബഹു. മലപ്പുറം എം.എല്‍. എ ശ്രീ. പി ഉബൈദുളള നിര്‍വഹിക്കും. നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. മലപ്പുറം മുന്‍സിപ്പല്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. സക്കീര്‍ ഹുസൈന്‍ ആശംസയും, എന്‍.ഡി.പി.ആര്‍.ഇ എം പദ്ധതിയെ സംബന്ധിച്ച് നോര്‍ക്ക റൂട്ട്‌സ് കേഴിക്കോട് സെന്റര്‍ മാനേജര്‍ അബ്ദുള്‍ നാസര്‍ വാക്കയില്‍ ചടങ്ങില്‍ വിശദീകരിക്കും. എസ്.ബി.ഐ മലപ്പുറം റീജിയണല്‍ മാനേജര്‍ എസ് മിനിമോള്‍, ചീഫ് മാനേജര്‍ അന്നമ്മ സെബാസ്റ്റ്യന്‍, നോര്‍ക്കാ റൂട്ട്‌സ് പ്രതിനിധികള്‍ എന്നിവരും സംബന്ധിക്കും. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായിട്ടാണ് നോര്‍ക്ക റൂട്ട്‌സ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി ലോണ്‍ മേള സംഘടിപ്പിക്കുന്നത്.
രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടില്‍ മടങ്ങി വന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. മലപ്പുറത്ത് എസ്.ബി.ഐ റീജിയണല്‍ ബിസ്സിനസ്സ് ഓഫീസിലും, മറ്റ് ജില്ലകളിലെ എസ്.ബി.ഐ മെയില്‍ ബ്രാഞ്ചുകളിലും, തൃശ്ശൂര്‍ ജില്ലയില്‍ എസ്.ബി.ഐ SMECC, കരുണാകരന്‍ നമ്പ്യാര്‍ റോഡ് ബ്രാഞ്ചിലുമാണ് വായ്പാ മേള നടക്കുക.
നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.org വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ലോണ്‍ മേളയില്‍ പങ്കെടുക്കാന്‍ കഴിയൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴിലോ, ബിസ്സിനസ്സ് സംരംഭങ്ങളോ തുടങ്ങുന്നതിനും, നിലവിലുളളവ വിപുലപ്പെടുത്തുന്നതിനും സഹായകരമാകുന്നതാണ് നോര്‍ക്ക റൂട്ട്‌സ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി. പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.
പ്രവാസി വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ വഴിയും (വനിതാമിത്ര പദ്ധതി), പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വഴി നേരിട്ടും നോര്‍ക്ക റൂട്ട്‌സ് എന്‍.ഡി.പി.ആര്‍.ഇ എം പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയും. NDPREM പദ്ധതി സംസ്ഥാനത്തെ 18 ബാങ്കിങ്ങ്, ധനകാര്യസ്ഥാപനങ്ങളുടെ 6000 ത്തോളം ശാഖകള്‍ വഴി ലഭ്യമാണ്. വിശദവിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റില്‍ (www.norkaroots.org/ndprem) ലഭ്യമാണ്.
സൗദിയിൽ ഹുറൂബ് നിയമപ്രശ്നത്തിലായ പ്രവാസികൾ 15 ദിവസത്തിനകം സ്പോൺസർഷിപ്പ് മാറ്റണം.
ഒളിച്ചോടിയതായി (ഹുറൂബ്) രേഖപ്പെടുത്തിയ വിദേശ തൊഴിലാളികൾ സ്പോൺസർഷിപ്പ് മാറ്റ നടപടികൾ 15 ദിവസത്തിനകം പൂർത്തിയാക്കണമെന്ന് സൗദി മാനവവിഭവശേഷി മന്ത്രാലയം. ഈ സമയപരിധിക്കുള്ളിൽ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കാത്ത പക്ഷം തൊഴിലാളി ഹുറൂബിൽ തന്നെ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് തൊഴിൽ നിയമങ്ങളിൽ വരുത്തിയ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് മന്ത്രാലയം വിശദീകരണം നൽകിയത്. ജോലിയിൽ നിന്നും വിട്ട് നിൽക്കുന്നതായി തൊഴിലുടമ റിപ്പോർട്ട് ചെയ്ത വിദേശ തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റത്തിനാണ് പരമാവധി പതിനഞ്ച് ദിവസം അനുവദിക്കുകയെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.
ഹുറൂബ് നടപടികളിൽ ഇളവ് തേടി മന്ത്രാലയത്തിന് അപേക്ഷ സമർപ്പിക്കുകയും ശേഷം മന്ത്രാലയം ട്രാൻസ്ഫറിന് അനുമതി ലഭ്യമാക്കുകയും ചെയ്യുന്ന അവസരത്തിലാണ് നിശ്ചിത സമയപരിധി ബാധകമാകുക.
സ്പോൺസർഷിപ്പ് മാറുമ്പോൾ തൊഴിലാളിയുടെ പേരിൽ നിലവിലുള്ള കുടിശ്ശികയുൾപ്പെടെ പുതിയ സ്പോൺസർ ഏറ്റെടുക്കേണ്ടി വരും. ഹുറൂബ് രേഖപ്പെടുത്തിയത് മുതൽ പഴയ സ്പോൺസർക്ക് തൊഴിലാളിയുടെ മേൽ യാതൊരു ബാധ്യതയും നിലനിൽക്കില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.
അതേസമയം സൗദിയിൽ ബിനാമി ബിസിനസ് വിരുദ്ധ നടപടികളുടെ ഭാഗമായി ഈ വർഷം രജിസ്റ്റർ ചെയ്ത 450-ലധികം കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. ഇതുവരെയായി കണ്ടെത്തിയ 450-ൽപരം ബിനാമി വിരുദ്ധ കേസുകൾ തുടർ നടപടികൾക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയതായി വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ വെളിപ്പെടുത്തി.
‘തസത്തുർ’ പ്രോഗ്രാം വഴി ബന്ധിപ്പിച്ച് വിവിധ ഏജൻസികളുടെ സഹായത്തോടെയാണ് ബിനാമി ഇടപാടുകൾ കണ്ടെത്തുന്നത്. ഇതിനായി ഈ വർഷം 1,27,000-ത്തിലധികം ഫീൽഡ് പരിശോധനകൾ സംഘടിപ്പിച്ചു. ബിനാമി നിയമം ലംഘിച്ച 646 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ഇത് വഴി 14 ദശലക്ഷം റിയാലിലധികം പിഴയായി ഈടാക്കി.
0 Comments