Ticker

6/recent/ticker-posts

Header Ads Widget

ക്ലൈമാക്സിൽ കൊറിയൻ മിന്നൽ; പോർചുഗലിനെ അട്ടിമറിച്ച് ദക്ഷിണ കൊറിയ പ്രീ ക്വാർട്ടറിൽ.

ദോഹ:ലോകകപ്പില്‍ അത്ഭുതങ്ങള്‍ അവസാനിക്കുന്നില്ല. നെഞ്ചുതകന്ന നിലവിളികളും. ഒരിക്കല്‍ക്കൂടി അത്ഭുതങ്ങള്‍ കാട്ടി ദക്ഷിണ കൊറിയ അട്ടിമറിയോടെ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലേയ്ക്ക് സ്വപ്‌നസമാനമായി കടന്നുകയറി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് കൊറിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ വീഴ്ത്തിയത്. എന്നാല്‍, തോറ്റെങ്കിലും പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിലുണ്ട്. കൊറിയയുടെ അട്ടിമറി തകര്‍ത്തത് ഘാനയെ തോല്‍പിച്ച യുറഗ്വായുടെ സ്വപ്‌നമാണ്. ഗോള്‍ വ്യത്യാസം തുല്ല്യമായെങ്കിലും കൂടുതല്‍ ഗോളടിച്ചതാണ് കൊറിയക്ക് തുണയായത്.

പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാരായും ദക്ഷിണ കൊറിയ രണ്ടാം സ്ഥാനക്കാരായുമാണ് അവസാന പതിനാറില്‍ എത്തിയത്.

ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു കൊറിയയുടെ മിന്നുന്ന തിരിച്ചുവരവ്. അഞ്ചാം മിനിറ്റില്‍ റിക്കാര്‍ഡോ ഹോര്‍ട്ടയുടെ ഗോളിലായിരുന്നു പോര്‍ച്ചുഗല്‍ ലീഡ് നേടിയത്. ഇരുപത്തിയേഴാം മിനിറ്റില്‍ കിം യങ് വോണാണ് സമനില നേടിക്കൊടുത്തത്. ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിറ്റില്‍, താണ്ണൂറ്റിയൊന്നാം മിനിറ്റില്‍ ഹ്വാങ് ഹീ ചാന്‍ അവര്‍ക്ക് മനോഹരമായൊരു ഗോളില്‍ സ്വപ്‌നതുല്ല്യമായ ജയം സമ്മാനിച്ചു. ഈ ലോകകപ്പില്‍ ഇത് കൊറിയയുടെ ആദ്യ ജയമാണ്. 2010നുശേഷം ഇതാദ്യമായാണ് അവര്‍ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്.

മത്സരം ആരംഭിച്ച് അഞ്ചാം മിനിറ്റില്‍ തന്നെ പോര്‍ച്ചുഗല്‍ മുന്നിലെത്തി. റികാര്‍ഡോ ഹോര്‍ട്ടയാണ് ഗോള്‍ നേടിയത്. ഡീഗോ ഡാലോ ബോക്‌സിലേക്ക് നല്‍കിയ പന്ത് ആദ്യ ഷോട്ടില്‍ തന്നെ ഹോര്‍ത്ത വലയിലെത്തിക്കുകയായിരുന്നു.

സമനിലഗോളിനായി ദക്ഷിണ കൊറിയ വിങ്ങുകളിലൂടെ മുന്നേറ്റം തുടര്‍ന്നു. എന്നാല്‍ പോര്‍ച്ചുഗല്‍ ഫുള്‍ ബാക്കുകള്‍ ക്രിത്യമായി പ്രതിരോധിച്ചു. 18-ാം മിനിറ്റില്‍ കൊറിയ വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായി.

27-ാം മിനിറ്റില്‍ ദക്ഷിണ കൊറിയ മത്സരത്തിലേക്ക് തിരിച്ചുവന്നു. കിം യങ് ഗ്വാണിലൂടെയാണ് കൊറിയ ഗോളടിച്ചത്. കോര്‍ണറില്‍ നിന്ന് ലഭിച്ച പന്ത് അനായാസം കിം വലയിലെത്തിച്ചു. പോര്‍ച്ചുഗല്‍ വിജയഗോളിനായി നിരവധി മുന്നേറ്റങ്ങള്‍ നടത്തി. 29-ാം മിനിറ്റില്‍ റൊണാള്‍ഡോയടെ ഷോട്ട് കൊറിയന്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റി. ആദ്യ പകുതി ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ അവസാനിച്ചു.

രണ്ടാം പകുതിയില്‍ വിജയിക്കാനുറച്ചാണ് ദക്ഷിണ കൊറിയ ഇറങ്ങിയത്. ഒരു ഗോള്‍ കൂടി നേടിയാല്‍ ഗ്രൂപ്പില്‍ യുറഗ്വായിയെ മറികടന്ന് നോക്കൗട്ടില്‍ കടക്കാമെന്ന സ്ഥിതി വന്നതോടെ ദക്ഷിണ കൊറിയ മികച്ച ആക്രമണങ്ങള്‍ നടത്തി. 65-ാം മിനിറ്റില്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ കളത്തില്‍ നിന്ന് പിന്‍വലിച്ചു.

മുന്നേറ്റങ്ങള്‍ തുടര്‍ന്ന ദക്ഷിണ കൊറിയക്ക് 66-ാം മിനിറ്റില്‍ മികച്ച അവസരം ലഭിച്ചു. പോര്‍ച്ചുഗലിന്റെ പിഴവ് മുതലെടുത്ത കൊറിയ മുന്നേറി. പക്ഷേ പോസ്റ്റിലേക്കുതിര്‍ത്ത ഷോട്ട് ഗോള്‍കീപ്പര്‍ തട്ടിയകറ്റി.

ഒടുവില്‍ 90-മിനിറ്റും കഴിഞ്ഞ് ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ഗാലറി ഇളകി മറിഞ്ഞു. പോര്‍ച്ചുഗലിനെ ഞെട്ടിച്ച് കൊറിയ ലീഡെടുത്തു. പോര്‍ച്ചുഗലിന്റെ മുന്നേറ്റം തടഞ്ഞ് മികച്ചൊരു കൗണ്ടറിലൂടെ കൊറിയ മുന്നേറി. സണ്‍ ഹ്യുങ്മിന്നിന്റെ മുന്നേറ്റത്തിനൊടുക്കം പെനാല്‍റ്റി ബോക്‌സിലേക്ക് നല്‍കിയ പന്ത് ഹ്വാങ് ഹീ ചാന്‍ വലയിലെത്തിച്ചു. ജേഴ്‌സിയൂരി ആഘോഷത്തിലാറാടി. എജുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ പിന്നെ ആവേശക്കടലിരമ്പം....

ജയിച്ചിട്ടും യുറഗ്വായ്ക്ക് കണ്ണീര്‍; തോറ്റ ഘാനയും പുറത്ത്.

അദ്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ച ഖത്തര്‍ ലോകകപ്പ് അനിശ്ചിതത്തിന്റേത് കൂടിയാകുന്നു. ഗ്രൂപ്പ് എച്ചില്‍ നടന്ന അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഘാനയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തിട്ടും യുറഗ്വായ് പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ദക്ഷിണ കൊറിയ പോര്‍ച്ചുഗലിനെ അട്ടിമറിച്ചതോടെയാണ് ജയിച്ചിട്ടും യുറഗ്വായ് നോക്കൗട്ടിലെത്താതെ പുറത്തായത്. യുറഗ്വായെ തോല്‍പ്പിച്ചാല്‍ പ്രീ ക്വാര്‍ട്ടറിലെത്താമായിരുന്ന ഘാനയ്ക്ക് പക്ഷേ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. ഫലമോ യുറഗ്വായ്‌ക്കൊപ്പം അവരും പുറത്തേക്ക്.

കൊറിയ ജയിച്ചതോടെ യുറഗ്വായ്ക്കും കൊറിയക്കും നാല് പോയന്റ് വീതമായി. ഗോള്‍ വ്യത്യാസത്തിലും സമാസമം. എന്നാല്‍ അടിച്ച ഗോളുകളുടെ എണ്ണത്തില്‍ യുറഗ്വായെ മറികടന്ന് കൊറിയ പോര്‍ച്ചുഗലിനൊപ്പം പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറുകയായിരുന്നു.

സുവാരസിനോടും യുറഗ്വായോടും 12 വര്‍ഷം മുമ്പുള്ള ഒരു കണക്ക് തീര്‍ക്കാന്‍ ഉറപ്പിച്ചായിരുന്നു ഘാന കളത്തിലിറങ്ങിയത്. എന്നാല്‍ പെനാല്‍റ്റി ലഭിച്ചിട്ട് പോലും ഒരു ഗോള്‍ തിരിച്ചടിക്കാന്‍ സാധിക്കാതെയാണ് അവര്‍ മടങ്ങുന്നത്.

ആദ്യ പകുതിയില്‍ ആറ് മിനിറ്റിനിടെ ജ്യോര്‍ജിയന്‍ ഡി അരാസ്‌കെയറ്റ നേടിയ ഇരട്ട ഗോളുകളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. മത്സരത്തിന്റെ ആദ്യ 15 മിനിറ്റില്‍ കാര്യമായ മുന്നേറ്റങ്ങളൊന്നും ഇരുടീമിന്റെയും ഭാഗത്തുനിന്നും ഉണ്ടായില്ല. പിന്നാലെ 16-ാം മിനിറ്റിലെ ഒരു ഘാന മുന്നേറ്റം നിരവധി സംഭവങ്ങള്‍ക്കാണ് വഴിവെച്ചത്. 16-ാം മിനിറ്റില്‍ ഘാനയാണ് മത്സരത്തിലെ ആദ്യ പ്രധാന മുന്നേറ്റം നടത്തിയത്. ജോര്‍ദാന്‍ ആയു പന്ത് കട്ട് ചെയ്ത് ബോക്‌സിനകത്തേക്ക് കയറി അടിച്ച ഷോട്ട് യുറഗ്വായ് ഗോളി സെര്‍ജിയോ റോഷെറ്റ് തട്ടിയകറ്റി. റീബൗണ്ട് വന്ന പന്ത് കുഡുസ് മുഹമ്മദിന് ലഭിക്കും മുമ്പ് റോഷെറ്റ് വീണ്ടും യുറഗ്വായുടെ രക്ഷയ്‌ക്കെത്തി.

എന്നാല്‍ ഇതിനു പിന്നാലെ വാര്‍ പരിശോധിച്ച റഫറി ഘാനയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയായിരുന്നു. പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റോഷെറ്റ്, കുഡുസിനെ ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. പക്ഷേ കിക്കെടുത്ത ആന്‍ഡ്രെ ആയുവിന്റെ ഷോട്ട് രക്ഷപ്പെടുത്തി റോഷെറ്റ് വീണ്ടും യുറഗ്വായുടെ ഹീറോയായി. ആന്‍ഡ്രെ ആയുവിന്റെ പെനാല്‍റ്റി നഷ്ടം 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ യുറഗ്വായ്‌ക്കെതിരേ തന്നെ നടന്ന മത്സരത്തിലെ അസമോവ ഗ്യാനിന്റെ പെനാല്‍റ്റി നഷ്ടത്തെ ഓര്‍മിപ്പിച്ചു.

23-ാം മിനിറ്റില്‍ യുറഗ്വായ്ക്ക് ആദ്യ സുവര്‍ണാവസരം ലഭിച്ചു. അരാസ്‌കേറ്റയുമായുള്ള ഒരു മുന്നേറ്റത്തിനൊടുവില്‍ ന്യൂനെസിന്റെ ഷോട്ട് തടയാന്‍ ഘാന ഗോള്‍കീപ്പര്‍ സിഗി ലൈന്‍ വിട്ടിറങ്ങി. എന്നാല്‍ ഗോളിയെ കബളിപ്പിച്ച് ന്യൂനെസ് ചിപ് ചെയ്ത് വിട്ട പന്ത് ഗോള്‍വര കടക്കും മുമ്പ് മുഹമ്മദ് സാലിസു ക്ലിയര്‍ ചെയ്യുകയായിരുന്നു.

പിന്നാലെ 26-ാം മിനിറ്റില്‍ യുറഗ്വായുടെ ആദ്യ ഗോളെത്തി. പെല്ലിസ്ട്രി ബോക്‌സിലേക്ക് നല്‍കിയ ക്രോസില്‍ നിന്നുള്ള സുവാരസിന്റെ ഷോട്ട് ഘാന ഗോള്‍കീപ്പര്‍ അതി സിഗി തട്ടിയകറ്റി. എന്നാല്‍ കീപ്പറുടെ കൈയില്‍ തട്ടി തെറിച്ച പന്ത് തൊട്ടുപിന്നാലെയെത്തിയ ജ്യോര്‍ജിയന്‍ ഡി അരാസ്‌കേറ്റ ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

32-ാം മിനിറ്റില്‍ അരാസ്‌കേറ്റ യുറഗ്വായുടെ രണ്ടാം ഗോളും നേടി. ഇത്തവണയും പെല്ലിസ്ട്രി നീട്ടിയ പന്തില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. പെല്ലിസ്ട്രി നല്‍കിയ പന്ത് ഡാര്‍വിന്‍ ന്യൂനെസ് തട്ടി സുവാരസിന് നല്‍കി. സുവാരസ് നല്‍കിയ പന്തില്‍ നിന്നുള്ള അരാസ്‌കേറ്റയുടെ ബുള്ളറ്റ് ഷോട്ട് വലയില്‍.

രണ്ട് ഗോള്‍ ലീഡില്‍ ആദ്യ പകുതി അവസാനിപ്പിച്ച യുറഗ്വായ് രണ്ടാം പകുതിയിലും മികച്ച പ്രകടനം തുടര്‍ന്നു. എന്നാല്‍ ഗോള്‍ തിരിച്ചടിക്കാനുള്ള ഘാനയുടെ ശ്രമങ്ങളും ബലപ്പെട്ടു. പലപ്പോഴും ഫിനിഷിങ്ങിലെ പിഴവുകള്‍ ഇരു ടീമിന്റെയും അവസരങ്ങള്‍ നഷ്ടപ്പെടുത്തി. ഒടുവില്‍ പോര്‍ച്ചുഗലിനെതിരേ കൊറിയ മുന്നിലെത്തിയതോടെ യുറഗ്വായ്ക്ക് മുന്നേറാന്‍ ഒരു ഗോള്‍ കൂടി വേണമെന്ന സ്ഥിതിയെത്തി. ഇതിനായുള്ള കഠിന ശ്രമങ്ങള്‍ പക്ഷേ പലപ്പോഴും ഫൈനല്‍ തേര്‍ഡില്‍ വിഫലമായിപ്പോകുകയായിരുന്നു.

അവസാന മിനിറ്റുകളില്‍ രണ്ട് പെനാല്‍റ്റികള്‍ക്കായി യുറഗ്വായ് വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. ഒടുവില്‍ 90 മിനിറ്റും എട്ട് മിനിറ്റ് അധിക സമയവും അവസാനിച്ചപ്പോള്‍ തോറ്റ ഘാനയ്‌ക്കൊപ്പം ജയിച്ച യുറഗ്വായും പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തേക്ക്.

Post a Comment

0 Comments