കോവിഡ് കാലത്തെ അക്രമസ്വഭാവമില്ലാത്തതും ഗുരുതരമല്ലാത്തതുമായ കേസുകൾ പിൻവലിക്കുന്നതിന് സർക്കാർ ഉത്തരവിറങ്ങി. വിഷയം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ആഭ്യന്തര സെക്രട്ടറി ഡോ.വി.വേണു കൺവീനറായി രൂപവത്കരിച്ച സമിതിയുടെ ശിപാർശ സ്വീകരിച്ചാണ് തീരുമാനം.
കോടതികളുടെ അനുമതിയോടെ കേസുകൾ പിൻവലിക്കണമെന്ന് ജില്ല പൊലീസ് മേധാവികൾക്ക് ഉത്തരവ് നിർദേശം നൽകി. ഐ.പി.സി 188, 269, 290, കേരള പൊലീസ് ആക്ടിലെ 118 (ഇ), കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസിലെ വിവിധ വകുപ്പുകൾ, ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് എന്നിവ പ്രകാരം എടുത്ത കേസുകളാണ് പിൻവലിക്കുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുന്നതും നിയന്ത്രണങ്ങള്‍ അവഗണിക്കുന്നതുമാണ് വകുപ്പ് 188 പ്രകരമുള്ള കുറ്റം. ഒരു മാസം മുതല്‍ ആറു മാസം വരെ തടവ് ലഭിക്കാവുന്നതോ 200 രൂപ മുതല്‍ 1000 രൂപ വരെ പിഴ ഈടാക്കാവുന്നതോ ആണിത്
പൊതുജനാരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന രോഗപ്പകര്‍ച്ചക്ക് കാരണമാവുന്ന വിധം അശ്രദ്ധയോടെ പെരുമാറുന്നതാണ് വകുപ്പ് 269. ആറുമാസം വരെ തടവോ പിഴയും തടവും ഒന്നിച്ചോ ലഭിക്കാവുന്ന കുറ്റമാണിത്. മനഃപൂര്‍വം സമൂഹസുരക്ഷക്ക് വിഘാതമുണ്ടാക്കുന്ന തരത്തിലോ സമൂഹത്തിന് അപകടകരമായ തരത്തിലോ ഉള്ള പ്രവൃത്തികള്‍ ചെയ്യുന്നതിനെതിരെയാണ് കേരള പൊലീസ് ആക്ടിലെ വകുപ്പ് 118 (ഇ). മൂന്ന് വര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയുമാണ് ഈ വകുപ്പ് വ്യവസ്ഥ ചെയ്യുന്നത്.
കോവിഡ് കാലത്ത് സംസ്ഥാനത്താകെ 1.40 ലക്ഷം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇതിൽ സാമൂഹിക അകലം പാലിക്കാത്തത്, മാസ്ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ടവ പിൻവലിക്കും. പി.എസ്.സി ഉദ്യോഗാർഥികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ടതുൾപ്പെടെ ജനകീയ സ്വഭാവത്തിൽ പൊതുമുതൽ നശീകരണവും അക്രമവും ഇല്ലാത്ത സമരങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളും പിൻവലിക്കുന്നതിൽ ഉൾപ്പെടും.
0 Comments