Ticker

6/recent/ticker-posts

Header Ads Widget

ആല്‍വാരസിന്‍റെ ഡബിള്‍ബാരല്‍! മെസി മിസൈല്‍, അസിസ്റ്റ്; അര്‍ജന്‍റീന ഫൈനലില്‍

ലുസൈല്‍ സ്റ്റേഡിയത്തിന്‍റെ നീലാകാശത്ത് ഗോളും അസിസ്റ്റുമായി മിശിഹാ അവതരിച്ചപ്പോള്‍ അര്‍ജന്‍റീന ഫിഫ ലോകകപ്പിന്‍റെ ഫൈനലില്‍. ജൂലിയന്‍ ആല്‍വാരസ് വണ്ടര്‍ സോളോ റണ്ണടക്കം രണ്ടും മെസി ഒന്നും ഗോള്‍ നേടിയപ്പോള്‍ 3-0നാണ് മെസിപ്പട ഫൈനലിലേക്ക് പന്തടിച്ച് കുതിച്ചത്. പതി‌ഞ്ഞ തുടക്കത്തിന് ശേഷം ലുസൈല്‍ സ്റ്റേഡിയത്തേയും ഫുട്ബോള്‍ ലോകത്തേയും ആവേശത്തിലാക്കി ഗോളാവേശത്തിലേക്ക് അതിശക്തമായി തിരിച്ചെത്തുകയായിരുന്നു അര്‍ജന്‍റീന. മെസി പെനാല്‍റ്റിയിലൂടെ 34-ാം മിനുറ്റിലും ആല്‍വാരസ് 39, 69 മിനുറ്റുകളിലും വല ചലിപ്പിച്ചു. 

തുടക്കമിട്ട് മെസി

സ്ലോ പേസില്‍ തുടങ്ങിയ മത്സരത്തില്‍ ആദ്യ 10 മിനുറ്റുകളില്‍ ഗോളിമാരെ പരീക്ഷിക്കുന്ന കാര്യമായ ആക്രമണം ഇരുപക്ഷത്ത് നിന്നുമുണ്ടായില്ല. ഇടയ്ക്ക് വീണ് കിട്ടിയ കോര്‍ണര്‍ അവസരങ്ങള്‍ ഹെഡര്‍ ചെയ്യാന്‍ പാകത്തില്‍ പറന്നിറങ്ങിയില്ല. മോഡ്രിച്ച് കളി നിയന്ത്രിച്ചപ്പോള്‍ ക്രൊയേഷ്യയുടെ പക്ഷത്തായിരുന്നു പന്ത് കൂടുതല്‍ സമയവും. 22-ാം മിനുറ്റില്‍ മെസി മുന്നേറ്റത്തിന് ശ്രമിച്ചെങ്കിലും ക്രൊയേഷ്യന്‍ പ്രതിരോധം ഭേദിക്കാനായില്ല. 31-ാം മിനുറ്റില്‍ പെരിസിച്ചിന്‍റെ ചിപ് ബാറിന് അല്‍പം മുകളിലൂടെ പോയി. പിന്നീടായിരുന്നു നാടകീയമായി മത്സരം അര്‍ജന്‍റീന കാല്‍ക്കീഴിലാക്കുന്നത്. 34-ാം മിനുറ്റില്‍ ഗോളിന് മീറ്ററുകള്‍ മാത്രം അകലെ വരെയെത്തിയ ആല്‍വാരസിനെ ഗോളി ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത മെസിയുടെ ഇടംകാലന്‍ ഷോട്ട് വലയിലേക്ക് തുളഞ്ഞുകയറി.

പിന്നാലെ ആല്‍വാരസ് വണ്ടര്‍

വൈകാതെ 39-ാം മിനുറ്റില്‍ കൗണ്ടര്‍ അറ്റാക്കിലെ വണ്ടര്‍ സോളോ റണ്ണില്‍ ആല്‍വാരസ് അര്‍ജന്‍റീനയുടെ ലീഡ് രണ്ടാക്കി. മധ്യവരയ്ക്ക് ഇപ്പുറത്ത് നിന്ന് മൂന്ന് ക്രൊയേഷ്യന്‍ താരങ്ങളെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയ ആല്‍വാരസ് സോസായേയും ലിവാകോവിച്ചിനേയും വകഞ്ഞുമാറി പന്ത് വലയിലേക്ക് ചെത്തിയിടുകയായിരുന്നു. ആദ്യപകുതി പൂര്‍ത്തിയാകും മുമ്പ് കോര്‍ണറിലൂടെ മൂന്നാം ഗോള്‍ നേടാനുള്ള അര്‍ജന്‍റീനന്‍ ശ്രമം തലനാരിഴയ്ക്കാണ് നഷ്‌ടമായത്. ആല്‍വാരസിന്‍റെ ഷോട്ട് ഗോളിയുടെ അത്ഭുത ഡിഫ്ലക്ഷനില്‍ ഫലിക്കാതെ വരികയായിരുന്നു. 

വീണ്ടും മെസി, ആല്‍വാരസ്

58-ാം മിനുറ്റില്‍ മെസിയുടെ ഗോളെന്നുറച്ച ഷോട്ട് ലിവാകോവിച്ച് തടുത്തു. 69-ാം മിനുറ്റില്‍ ക്രൊയേഷ്യന്‍ പ്രതിരോധത്തെ വട്ടംകറക്കിയുള്ള മെസിയുടെ ഗംഭീര മുന്നേറ്റത്തിനൊടുവില്‍ ആല്‍വാരസ് സുന്ദര ഫിനിഷിലൂടെ അര്‍ജന്‍റീനയുടെ മൂന്നാം ഗോള്‍ കണ്ടെത്തി. മറുവശത്ത് ലൂക്കാ മോഡ്രിച്ചിന് ലോകകപ്പ് വേദിയില്‍ നിന്ന് അര്‍ഹമായ യാത്രയപ്പ് നല്‍കാനാവാതെ ക്രൊയേഷ്യന്‍ താരങ്ങള്‍ കിതച്ചു. 

രണ്ട് മാറ്റങ്ങളുമായി 4-4-2 ശൈലിയിലാണ് സ്‌കലോണി അര്‍ജന്‍റീനയെ കളത്തിലിറക്കിയത്. കഴിഞ്ഞ മത്സരത്തില്‍ അവസാന നിമിഷങ്ങളില്‍ പകരക്കാരനായി മാത്രമിറങ്ങിയ ഏഞ്ചല്‍ ഡി മരിയ സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടായിരുന്നില്ല. ലിസാര്‍ഡ്രോ മാര്‍ട്ടിനെസിന് പകരം ലിയാന്‍ഡ്രോ പരേഡസും മാര്‍ക്കസ് അക്യുനക്ക് പകരം നിക്കോളാസ് ടാഗ്ലിഫിക്കോയും അര്‍ജന്‍റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. അതേസമയം ബ്രസീലിന് എതിരായ ക്വാര്‍ട്ടര്‍ ഫൈനലിലെ അതേ ടീമിനെ 4-3-3 ശൈലിയില്‍ ഡാലിച്ചിന്‍റെ ക്രൊയേഷ്യ നിലനിര്‍ത്തുകയായിരുന്നു.

ഗോൾ വീണതോടെ ആക്രമണം കനപ്പിക്കാനുള്ള ക്രൊയേഷ്യൻ നീക്കം തൊട്ടുപിറകെ അടുത്ത ഗോളിലും കലാശിച്ചു. അർജന്റീന ഗോൾമുഖത്തെ നീക്കത്തിനൊടുവിൽ പന്ത് എത്തിയത് അൽവാരസിന്റെ കാലുകളിൽ. സ്വന്തം പകുതിയിൽനിന്ന് അതിവേഗം കുതിച്ച താരം ക്രൊയേഷ്യൻ പ്രതിരോധത്തെയും ഗോളിയെയും മനോഹരമായി വെട്ടിയൊഴിഞ്ഞ് പന്ത് വലയിലെത്തിച്ചു.

പിന്നെയും ഗോൾനീക്കങ്ങളുടെ ​പെരുമഴയുമായി അർജന്റീന തന്നെയായിരുന്നു മുന്നിൽ. 'മെസ്സി, മെസ്സി..' വിളികൾ നിറഞ്ഞുമുഴങ്ങിയ ലുസൈൽ മൈതാനത്ത് നീലയും വെള്ളയും കുപ്പായക്കാരുടെ കാലുകളിൽ പന്തെത്തുമ്പോഴൊക്കെയും ഗോൾ മണത്തു. തുടക്കത്തിൽ മാർക്കിങ്ങിൽ കുരുങ്ങിയ മെസ്സി കൂടുതൽ സ്വതന്ത്രമായതോടെ അർജന്റീന ആക്രമണകാരിയായി. എന്നിട്ടും, വിടാതെ ഓടിനടന്ന ക്രോട്ട് സംഘം തിരിച്ചടിക്കാൻ അവസരങ്ങൾ സൃഷ്ടിക്കാൻ തിടുക്കപ്പെട്ടു. തരാതരം ആ​ളുകളെ പരീക്ഷിച്ചും പൊസിഷൻ മാറ്റിയും കഴിഞ്ഞ കളികളിലൊക്കെയും എതിർനിരകളിൽ വിള്ളലുണ്ടാക്കുന്നതിൽ വിജയം വരിച്ച കോച്ച് ഡാലിച്ചിന്റെ രീതി ഇത്തവണ വേണ്ടത്ര വിജയം കണ്ടില്ല. പകരം, ലാറ്റിൻ അമേരിക്കൻ പടയോട്ടം കൂടുതൽ കരുത്തുകാട്ടുന്നതിന് മൈതാനം സാക്ഷിയായി.

അതിനിടെ, 57ാം മിനിറ്റിൽ ​മെസ്സിയുടെ സുവർണ നീക്കം ഗോളായെന്നു തോന്നിച്ചു. പ്രതിരോധവല തകർത്ത് ഗോളിക്കുമുന്നിലെത്തിയ സൂപർ താരത്തിന്റെ പൊള്ളുന്ന ഷോട്ട് ആയാസപ്പെട്ട് ​ക്രൊയേഷ്യൻ ഗോളി തട്ടിയകറ്റി. ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കറെ പൂട്ടാൻ ഏറ്റവും കടുകട്ടിയുള്ള പ്രതിരോധ താരം ഗ്വാർഡിയോൾ തന്നെയായിട്ടും പൂട്ടുപൊട്ടിച്ച് നിരന്തരം റെയ്ഡ് നടത്തിയ താരം ഗോൾസമ്പാദ്യം ഉയർത്തുമെന്ന സൂചന നൽകിക്കൊണ്ടിരുന്നു. അതിനിടെ, രണ്ടുതവണയെങ്കിലും ക്രൊയേഷ്യയും ഗോൾനീക്കങ്ങൾ അപകടസൂചന നൽകി.

അതിനിടെ, 69ാം മിനിറ്റിൽ അർജന്റീന ലീഡ് കാൽഡസനാക്കി ഉയർത്തി. മെസ്സിയുടെ സോളോനീക്കത്തിനൊടുവിലായിരുന്നു ലുസൈൽ മൈതാനത്തെ പ്രകമ്പനം കൊള്ളിച്ച സൂപർ ഗോൾ. മൂന്നു പ്രതിരോധ താരങ്ങൾ വലകെട്ടി മുന്നിൽനിന്നിട്ടും മനോഹരമായ ശാരീരിക ചലനങ്ങളിൽ വെട്ടിയൊഴിഞ്ഞ് കുതിച്ച താരം പെനാൽറ്റി ബോക്സിൽ അൽവാരസിനു കണക്കാക്കി പന്തു നൽകുമ്പോൾ ഗോളല്ലാതെ സാധ്യതകളുണ്ടായിരുന്നില്ല. ലീഡ് കാൽഡസനിലെത്തിയതോടെ മുൻനിരയിലെ പലരെയും തിരികെ വിളിച്ച് കോച്ച് സ്കലോണി ഫൈനൽ പോരാട്ടത്തിന് ഒരുക്കങ്ങൾ തുടങ്ങി. ഡി പോളും അൽവാരസും പവലിയനിലെത്തിയപ്പോൾ ഈ ടൂർണമെന്റിൽ ആദ്യമായി ഡിബാലക്കും അവസരം ലഭിച്ചു.

ഇഞ്ച്വറി സമയത്ത് ഇരുടീമും നിറഞ്ഞുശ്രമിച്ച് ഗോൾമുഖം പരീക്ഷിച്ചുകൊണ്ടിരുന്നെങ്കിലും പ്രതിരോധക്കാലുകളിലോ ഗോളിയുടെ കൈകളിലോ വിശ്രമിച്ചു. ബ്രസീലിനെ ഇതുപോലൊരു സമയത്തെ ഗോളിൽ ഒപ്പം പിടിക്കുകയും പിന്നാലെ പെനാൽറ്റി ഷൂട്ടൗട്ടിൽ സെമിയിലെത്തുകയും ചെയ്ത ​യൂറോപ്യൻ സംഘത്തിനു പക്ഷേ, ഇത്തവണ ഒന്നും ശരിയായില്ല. പകരം സ്വയം തുറന്നെടുത്ത അവസരങ്ങൾ സ്വന്തം പോസ്റ്റിനരികെ വരെയെത്തി മടങ്ങുന്നതും കണ്ടു.

അര്‍ജന്‍റീന സ്റ്റാര്‍ട്ടിംഗ് ഇലവന്‍: എമി മാര്‍ട്ടിനസ്(ഗോളി) നഹ്വെല്‍ മൊളീന, ക്രിസ്റ്റ്യന്‍ റൊമീറോ, നിക്കോളാസ് ഒട്ടോമെന്‍ഡി, നിക്കോളാസ് ടാഗ്ലിഫിക്കോ, റോഡ്രിഗോ ഡി പോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, ലിയാന്‍ഡ്രോ പരേഡസ്, അലക്‌സിസ് മാക് അലിസ്റ്റര്‍, ലിയോണല്‍ മെസി, ജൂലിയന്‍ ആല്‍വാരസ്. 

ക്രൊയേഷ്യ സ്റ്റാര്‍ട്ടിംഗ് ഇലവന്‍: ഡൊമിനിക് ലിവാകോവിച്ച്(ഗോളി), യോസിപ് യുറാനോവിച്ച്, ഡീജന്‍ ലോവ്‌റന്‍, യോഷ്‌കോ ഗ്വാര്‍ഡിയോള്‍, ബോര്‍ന സോസാ, ലൂക്കാ മോഡ്രിച്ച്, മാര്‍സലോ ബ്രോസവിച്ച്, മറ്റയോ കൊവാസിച്ച്, മാരിയോ പസാലിക്, ആന്ദ്രേ ക്രാമരിച്ച്, ഇവാന്‍ പെരിസിച്ച്.

Post a Comment

0 Comments