തലശ്ശേരി: താമസസ്ഥലത്തുനിന്ന്‌ സൈക്കിളിൽ ജോലിക്ക് പോകുകയായിരുന്ന മറുനാടൻ തൊഴിലാളിയെ ആക്രമിച്ച് മൊബൈൽഫോൺ തട്ടിയെടുത്തതായി പരാതി. കൊളശ്ശേരിയിൽ കോഴിക്കടയിൽ ജോലിചെയ്യുന്ന കൊൽക്കത്ത മിഡ്‌നാപുരിലെ സുൽത്താനെ (19)യാണ്‌ ആക്രമിച്ചത്‌. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയ്ക്ക്‌ തലശ്ശേരി മുകുന്ദ് മല്ലർ റോഡിനു സമീപമാണ് സംഭവം.


സൈക്കിൾ തടഞ്ഞുനിർത്തി പോലീസാണെന്ന് പറഞ്ഞ് തിരിച്ചറിയൽ കാർഡ് ചോദിച്ചശേഷം കണ്ണിൽ മുളക്‌ സ്‌പ്രേ ചെയ്യുകയായിരുന്നു.

നായനാർ കോളനിക്കു സമീപത്താണ് സുൽത്താൻ താമസിക്കുന്നത്. ഫോണിന്റെ കവറിനുള്ളിൽ സൂക്ഷിച്ച, നാട്ടിലേക്ക് പോകാനുള്ള നാല് റെയിൽവേ ടിക്കറ്റുകളും നഷ്ടമായി. സാമൂഹിക പ്രവർത്തകൻ മൻസൂർ മട്ടാമ്പ്രം സുൽത്താനെ തലശ്ശേരി ജനറൽ ആസ്പത്രിയിലെത്തിച്ചു. തലശ്ശേരി പോലീസിൽ പരാതി നൽകി.