കൊല്ലം: കടയ്ക്കലിൽ അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങാനിരുന്ന സൈനികനെ ആക്രമിച്ച് മുതുകിൽ പി എഫ് ഐ എന്നെഴുതിയതായുള്ള ആരോപണം സൈനികൻ തന്നെ മെനഞ്ഞ കഥയാണ് ഇതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സംഭവത്തിൽ, രാജസ്ഥാനിൽ സൈനികനായ ചാണപ്പാറ സ്വദേശി ഷൈൻ കുമാർ (35), സുഹൃത്ത് ജോഷി എന്നിവർ പൊലീസ് കസ്റ്റഡിയിലായി.
ഞായറാഴ്ച അർധരാത്രിയോടെ കൂട്ടുകാരന്റെ വീട്ടിലേക്ക് പോകവെ ഒരു സംഘം വഴിയിൽ തടഞ്ഞുനിർത്തിയശേഷം മർദ്ദിക്കുകയും ഷർട്ട് വലിച്ചുകീറി പുറത്ത് പച്ച പെയിന്റ് കൊണ്ട് പി.എഫ്.ഐ. എന്നെഴുതുകയുമായിരുന്നെന്നാണ് ഷൈൻ പരാതിയിൽ പറഞ്ഞത്. എന്നാൽ, ഇത് സൈനികൻ തന്നെ തയാറാക്കിയ കഥയാണെന്നും സുഹൃത്താണ് മുതുകിൽ എഴുതിയതെന്നുമാണ് ഇപ്പോൾ തെളിഞ്ഞത്.
പി.എഫ്.ഐ എന്ന് എഴുതാൻ ഉപയോഗിച്ച പെയിന്‍റും ബ്രഷും കണ്ടെടുത്തിട്ടുണ്ട്. പ്രശസ്തനാകാനുള്ള ഷൈനിന്‍റെ ആഗ്രഹമാണ് വ്യാജ പരാതി നൽകാൻ കാരണമെന്ന് സുഹൃത്ത് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നു വരുന്നതായി പൊലീസ് പറഞ്ഞു.
അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങാനിരുന്ന സൈനികൻ ആക്രമണത്തിനിരയായെന്ന വാർത്ത ഇന്നലെയാണ് പ്രചരിച്ചത്. മുക്കടയിൽനിന്ന് ചാണപ്പാറയിലേക്കുള്ള വഴിയിലെ റബർ തോട്ടത്തിന് സമീപത്തുവെച്ചായിരുന്നു ആക്രമണമെന്നായിരുന്നു പറഞ്ഞിരുന്നത്.
തുടർന്ന് ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തിങ്കളാഴ്ച രാവിലെ 10ന് തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടെങ്കിലും ഷൈനിന് മർദനമേറ്റതായി പറയുന്ന സ്ഥലത്തുനിന്ന് യാതൊരു തെളിവും ലഭിച്ചില്ല. മാത്രമല്ല, ഷൈനിന്‍റെ മൊഴിയിൽ വൈരുധ്യങ്ങളുണ്ടെന്ന് ഇന്നലെ തന്നെ പൊലീസ് അധികൃതർ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാരും ആരോപിച്ചിരുന്നു.
ഈ സംഭവങ്ങൾക്കിടെ ഷൈനിനെ അനുകൂലിച്ച് ബി.ജെ.പി പ്രവർത്തകർ കടയ്ക്കൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.
0 Comments